മഴ തോര്‍ന്നു, മരം പെയ്യുന്നു എന്ന അവസ്ഥയിലാണ് സത്യം സമത്വം സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തെ മുറുകെപ്പിടിക്കുന്ന മതേതരത്തത്തിന്റെ സ്രോതസ്സെന്ന് വിളിക്കാവുന്ന എം.പി. വീരേന്ദ്രകുമാര്‍ നേതൃത്വം നല്കുന്ന മാതൃഭൂമിക്ക്. ”നഗര”ത്തിന്റെ മോടി കൂട്ടാനായി സാമൂഹിക മാധ്യമങ്ങളില്‍നിന്ന് കടംകൊണ്ട അഭിപ്രായ പ്രകടനങ്ങളാണ് പത്രത്തെ ഈ സ്ഥിതിയില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. മുസ്ലിങ്ങള്‍ക്ക് പവിത്രമായ റംസാന് മാസത്തില്‍ വര്‍ഷം തോറും ഒരനുഷ്ഠാനം പോലെ സ്ഥാപനം നടത്തിവന്ന നോമ്പുതുറ പോലും ഇത്തരുണത്തില്‍ മാതൃഭൂമിക്ക് സഹായകമായില്ല എന്നോര്‍ക്കുമ്പോള്‍ ”രാമന്റെ ദുഃഖ”ത്തേക്കാള്‍ പതിന്മടങ്ങ് സാന്ദ്രമായ ദുഃഖമാണ് മാതൃഭൂമിയെ സ്നേഹിക്കുന്നവര്‍ക്കും അതിന്റെ അഭ്യുദയകാംക്ഷികള്‍ക്കും അനുഭവപ്പെടുന്നത്.
മാതൃഭൂമിയുടെ ചരിത്ര (പ്ലാറ്റിനം ജൂബിലി പ്രസിദ്ധീകരണം)ത്തിന്റെ ഒന്നാം വാള്യത്തിന് 1973 ല്‍ അഭിവന്ദ്യനായ കെ.പി. കേശവമേനോന് ”………പുറത്തു നിന്നുള്ള നിര്‍ബന്ധം കൊണ്ടാണ് നിയന്ത്രണമെങ്കില്‍, അതു നിയന്ത്രണമില്ലാത്തതിനേക്കാള് നാശകരമായിരിക്കും. സ്വയം നിയന്ത്രിക്കുന്നതുകൊണ്ടു മാത്രമേ ഗുണമുണ്ടാവൂ….” എന്ന മഹാത്മാഗാന്ധിജിയുടെ വാക്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് എഴുതിയ അവതാരികയില്‍ പറയുന്നു. ”പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതെയും ഭീഷണികളെ ഭയപ്പെടാതെയും കഷ്ടതകള്‍ വകവെക്കാതെയും, സ്ഥാപനത്തിന്റെ അഭ്യുദയത്തെ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചിരുന്ന മാതൃഭൂമി ജീവനക്കാര്‍ സൃഷ്ടിച്ചിട്ടുള്ള നല്ലൊരു സേവനപാരമ്പര്യം” ഇപ്പോള്‍ ആ സ്ഥാപനത്തില്‍ നിലനില്‍ക്കുന്നില്ലേ എന്ന സംശയം ജനിപ്പിക്കാന്‍ പോന്നതരത്തിലുള്ള സംഭവ വികാസങ്ങള്‍ക്കാണ് 2016 മാര്‍ച്ച് 8 ന് ശേഷം ലോകം സാക്ഷ്യം വഹിച്ചത്.
”രാജ്യത്തിന്റെ പൊതുക്ഷേമം മാത്രം ലക്ഷ്യമാക്കി, സത്യത്തെ കൈവിടാതെ, ഒരു രാജ്യക്കാരുടേയോ തരക്കാരുടേയോ മതക്കാരുടേയോ കാര്യത്തെ നിവര്‍ത്തിക്കാനല്ല തങ്ങള്‍ പുറപ്പെട്ടിരിക്കുന്നത് എന്ന് എപ്പോഴും ഓര്‍മ്മ വെച്ച്, സാധാരണ അവകാശങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ മനുഷ്യരും സമന്മാരാണെന്ന വിശ്വാസത്തോടുകൂടി സ്വാതന്ത്ര്യ വര്‍ദ്ധനക്കായി നിര്‍ഭയം പൊരുതുന്നതില്‍ ഞങ്ങള്‍ ഒരിക്കലും പിന്മാറുകയില്ല. (മാതൃഭൂമിയുടെ ചരിത്രം. വാള്യം 1 പുറം 62)- മാതൃഭൂമിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ വിശദമാക്കിക്കൊണ്ട് പത്രത്തിന്റെ ഒന്നാം ലക്കത്തില്‍ ”കേരളീയരോടുള്ള ഒരു പാവന പ്രതിജ്ഞ”യെന്ന് കെ.പി. കേശവമേനോന് വിശേഷിപ്പിച്ച പ്രസ്താവനയുടെ ഭാഗമാണിത്. കെ.പി. കേശവമേനോന് പത്രാധിപരായിരുന്ന ഈ ആദ്യകാല സങ്കല്‍പ്പത്തില്‍, അദ്ദേഹത്തിന്റെ കൊച്ചുമകന് എം. കേശവമേനോന് പത്രാധിപത്യം നിര്‍വഹിക്കുന്ന വര്‍ത്തമാനകാലത്തും മാതൃഭൂമി ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം.
മാതൃഭൂമിയുടെ മാര്‍ച്ച് 8ന്റെ തൃശൂര്‍ ”നഗര”ത്തില്‍ അച്ചടിച്ചുവന്ന ”വിശ്വാസികളെ വേദനിപ്പിച്ച”തായ പ്രതികരണങ്ങള്‍ മാര്‍ച്ച് 9ന് വീണ്ടും കോഴിക്കോട് ”നഗര”ത്തില്‍ പ്രസിദ്ധീകരിച്ചത് പത്രാധിപ വിഭാഗത്തിന്റെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ അത്യന്തം ഗുരുതരമായ വീഴ്ചയുടെ ഫലമല്ലേ? അതോ, പത്രത്തിന്റെ വ്യത്യസ്ത എഡിഷനുകളില്‍ അച്ചടിച്ചുവരുന്ന കാര്യങ്ങള്‍ തലപ്പത്തിരിക്കുന്നവര്‍ക്ക് പരിശോധിക്കാനുള്ള സംവിധാനമില്ലെന്നാണോ മനസ്സിലാക്കേണ്ടത്? കോഴിക്കോട് നഗരത്തില്‍ 9ന് അച്ചടിച്ചുവന്ന സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും പകര്‍ത്തിയെടുത്ത പ്രതികരണങ്ങളുടെ പേരില്‍ വിശ്വാസികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമാണ് പ്രസ്തുത വിഷയം വിശ്വാസികളെ വേദനിപ്പിക്കുന്നതായുള്ള തിരിച്ചറിവ് ബന്ധപ്പെട്ടവര്ക്കുണ്ടായത്, അല്ലാതെ സ്വയം ബോധ്യപ്പെട്ടതല്ല, എന്നതാണോ യാഥാര്‍ത്ഥ്യം?
മാര്‍ച്ച് 10ന് മാതൃഭൂമി നടത്തിയ ഖേദപ്രകടനം ഉചിതം തന്നെ. എന്നാല്‍ തൊട്ടുതാഴത്തായി സാമൂഹികമാധ്യമങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ എത്രയും പെട്ടെന്ന് ഉചിതമായ നിയമ നടപടി കൈക്കൊള്ളണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ഈ പരാമര്‍ശങ്ങള്‍ അശ്രദ്ധമൂലം അതേപടി സ്വീകരിക്കാന്‍ ഇടയാക്കിയതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ക്കശമായ അച്ചടക്ക നടപടി കൈക്കൊള്ളുവാന്‍ തീരുമാനിക്കുകയും ചെയ്തത് പ്രസിദ്ധപ്പെടുത്തിയതിന്റെ ഔചിത്യം എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.
ഫെയ്സ്ബുക്ക്, ട്വിറ്റര്‍ മുതലായ സാമൂഹിക മാധ്യമങ്ങളുടെ പ്രചാരം വര്‍ദ്ധിക്കുകയും കൂടുതല്‍ ആളുകള്‍ അവ ഉപയോഗിക്കുവാന്‍ തുടങ്ങുകയും ചെയ്തതോടെ അവയിലൂടെ നടന്നുകൊണ്ടിരിക്കുന്ന ആശയവിനിമയവും സംവാദങ്ങളുമെല്ലാം ഒരളവോളം സഭ്യമല്ലാത്തതും അശ്ലീലവുമായ ഭാഷയിലാണ് നടന്നുവരുന്നത്. ഇത്തരം മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ നിരുത്തരവാദപരമായി പകര്‍ത്തിയെടുത്ത് ”നഗരം” മോടി പിടിപ്പിച്ച മാതൃഭൂമി പോസ്റ്റ് ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്നത് തങ്ങളുടെ മകന് തെറി പറയുന്നത്, പഠിക്കുന്ന ക്ലാസിലെ മറ്റു കുട്ടികള്‍ തെറി പറഞ്ഞതു കേട്ടാണ്, അതുകൊണ്ട് അവരെ ശിക്ഷിക്കണം എന്നാവശ്യപ്പെടുന്നപോലുള്ള ബാലിശമായ നടപടിയാണ്. ഈ വിഷയത്തില്‍ കുറ്റക്കാര്‍ മാതൃഭൂമി കൂടിയാണെന്ന് നിയമമറിയുന്ന ആരും പറയും. പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടാന്‍ ഇപ്പോള്‍ കാണിക്കുന്ന തിടുക്കം മാതൃഭൂമിക്ക് മുമ്പില്ലാതെ പോയതെന്തുകൊണ്ട്?
മാര്‍ച്ച് 11ന് ഡോ. ഹുസൈന് മടവൂരിന്റെ പ്രവാചകനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി, 12 ന് 5-ാം പേജില്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍, കേരള നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, ഓള് ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന് മടവൂര്‍,പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി. അബ്ദുല്‍ ഹമീദ് എന്നിവരുടെ ആഹ്വനങ്ങള്‍ പ്രസിദ്ധീകരിച്ചു. വീണ്ടും 13ന് അതേ സ്ഥാനത്ത് പ്രതിഷേധം അവസാനിപ്പിച്ചു എന്നറിയിച്ചുകൊണ്ടുള്ള മുസ്ലിം യുവജന ഫെഡറേഷന്റെ പ്രസ്താവനയും പ്രതിഷേധം അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്ന മുസ്ലിം ജമാ അത്ത് കോ-ഓര്‍ഡിനേഷന്റെ പ്രസ്താവനയും നല്കി.
ഇതോടൊപ്പം ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മാതൃഭൂമിയുടെ പരസ്യ പ്രഖ്യാപനം ചേര്‍ത്തു വായിക്കുമ്പോഴാണ് ഈ പ്രശ്നം പത്രസ്ഥാപനത്തെ എത്രമാത്രം ഭയപ്പെടുത്തി അഥവാ എത്രമാത്രം ഭയത്തോടെ അവരതിനെ സമീപിച്ചു എന്നത് വ്യക്തമാകുക. ഏതൊരു സ്ഥാപനത്തിലും ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷെ ഇത്തരം നടപടികള്‍ പൊതുജനങ്ങളെ എഴുതിയറിയിക്കുന്നതിന്റെ ഔചിത്യമെന്ത്? ഇതിനു മുമ്പും മാതൃഭൂമിയില്‍ തന്നെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത സംഭവം ഉണ്ടായിരുന്നിരിക്കാം. അന്നൊന്നും പരസ്യപ്പെടുത്താതെയെടുത്ത അച്ചടക്ക നടപടി ഇപ്പോള്‍ മാത്രം നാട്ടുകാരെ മുഴുവന്‍ അറിയിച്ചുകൊണ്ട് എടുക്കാന്‍ കാരണമെന്ത്?
ഈ കാര്യം ചെയ്ത ജീവനക്കാര്‍ അത് ചെയ്തിട്ടുണ്ടാവുക ഒരുപക്ഷെ അവരുടെ അറിവുകേടുകൊണ്ടോ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെയോ ആയിരിക്കാം. ബോധപൂര്‍വം സ്ഥാപനത്തെ വെട്ടിലാക്കാന്‍ വേണ്ടിയാണ് അവരതു ചെയ്തതെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അതായത് തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തോടുള്ള അവരുടെ കൂറ് ചോദ്യം ചെയ്യാനാവില്ല. ഒരു പക്ഷെ അവര്‍ ശിക്ഷാ നടപടിക്ക് അര്ഹരുമായിരിക്കാം. എന്നാല്‍ ഒരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ പ്രത്യക്ഷത്തില്‍ അവരോടൊപ്പം നിലകൊള്ളുകയും നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യേണ്ടവര്‍ അവരെ കയ്യൊഴിഞ്ഞത് എത്രമാത്രം ന്യായയുക്തമാണെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഇവിടെയാണ് മേലുദ്ധരിച്ച കെ.പി. കേശവമേനോന്റെ പ്രസ്താവനയിലെ വാക്കുകള്‍ പ്രസക്തമാകുന്നത്.
ഈ വിഷയത്തില്‍ അനുപാതരഹിതമായും അമിത സംഭ്രമത്തോടെയും മാതൃഭൂമി ധൃതിയോടെ പ്രതികരിച്ചതെന്തുകൊണ്ട് എന്നതാണ് കാതലായ മറ്റൊരു ചോദ്യം. പ്രവാചകനോടും പ്രവാചക മതത്തോടും മതവിശ്വാസികളോടുമുള്ള ആദരവും അടുപ്പവുമാണ് കാരണം എന്ന് അവര്‍ പ്രതികരിച്ചേക്കാം. പക്ഷെ യഥാര്‍ത്ഥ വസ്തുതകള്‍ മറ്റൊരു തരത്തില്‍ ചിന്തിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്.
മാതൃഭൂമിക്ക് ഒരു തെറ്റ് സംഭവിച്ചു. അതിന് ആവശ്യത്തില്‍ കവിഞ്ഞ് പ്രായശ്ചിത്തവും ചെയ്തു. എന്നാല്‍ ഇതൊന്നും തല്‍പ്പരകക്ഷികളുടെ കോപം തണുപ്പിക്കാന്‍ സഹായകമായില്ല. അവര്‍ പത്രത്തിന്റെ കോപ്പികള്‍ കത്തിക്കുകയും വിതരണം മുടക്കുകയും ചെയ്തു. ഈ വിഷയം മറ്റ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തെങ്കിലും മാതൃഭൂമി മൗനം ഭജിച്ചു. തീര്‍ന്നില്ല ”ഹിന്ദുത്വവാദികളുടെ” അസഹിഷ്ണുതയോട് യാതൊരു ദാക്ഷിണ്യവും കൂടാതെ സ്ഥാനത്തും അസ്ഥാനത്തും മാതൃഭൂമി ഉദ്വേഗം കാണിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ അസഹിഷ്ണുതയുടെ നേര്‍ത്ത തരിപോലും കണ്ടില്ല. ഇതിനെയാണ് മനഃശാസ്ത്രജ്ഞര്‍ സ്റ്റോക്ക് ഹോം സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. ബന്ദിയാക്കിയവരോട് സഹാനുഭൂതിയും അടുപ്പവും തോന്നിക്കുന്ന ഒരു മാനസികാവസ്ഥയാണിത്. അതായത്, ഇസ്ലാമിനോടുള്ള ആദരവിനേക്കാള്‍ ഇസ്ലാമിക ഭീകരതയോടുള്ള ഭയമാണ് മാതൃഭൂമിയെക്കൊണ്ട് ഇത്രയും ചെയ്യിച്ചത് എന്നു പറയുന്നതായിരിക്കും ശരി.
ഭാരതത്തില്‍ ഏതെങ്കിലുമൊരു മുക്കില്‍ എന്തെങ്കിലും അനിഷ്ട സംഭവം നടന്നാല്‍ അതിന്റെ പേരില്‍ ഹിന്ദുത്വ ശക്തികളുടെ അസഹിഷ്ണുതയെ പഴിക്കാന്‍ ധര്‍ണകളും പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും ബീഫ് ഫെസ്റ്റും മറ്റും നടത്തി അഴിഞ്ഞാടുന്ന കേരളത്തിലെ രാഷ്ട്രീയ കക്ഷി നേതാക്കളും സാംസ്കാരികനായകപട്ടം നെറ്റിയിലൊട്ടിച്ചു നടക്കുന്നവരും ബുദ്ധി വിറ്റ് ജീവിക്കുന്നവരുമെല്ലാം മാതൃഭൂമിയുടെ കാര്യത്തില്‍ നടന്ന അസഹിഷ്ണുതയെ കാണാതിരുന്നതെന്തുകൊണ്ട്? പലര്‍ക്കും കാരണം പലതാണ്. എന്നാല്‍ അടിസ്ഥാനപരമായ കാര്യം ഭയം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: