സിപിഐ (എം) എന്നതിന്റെ പൂര്‍ണരൂപം ക്രിമിനല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ആണോ എന്നു സംശയിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപിച്ചതുതന്നെ ഇന്ത്യന്‍ ക്രിമിനല്‍ കോഡു പ്രകാരം പോലീസ് ക്രിമിനലുകളായി പേരു രജിസ്റ്റര്‍ ചെയ്തിരുന്ന ഏതാനും ക്രിമിനലുകള്‍ ചേര്‍ന്നാണ്. 1921ല്‍ തുര്‍ക്കിയിലെ ഖാലിഫിനെ ബ്രിട്ടീഷുകാര്‍ സ്ഥാനഭ്രഷ്ടനാക്കി. ഇതില്‍ പ്രതിഷേധിച്ചു തുര്‍ക്കി വംശജരായ അഞ്ചു ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി പടപൊരുതാന്‍ തുര്‍ക്കിയിലേക്കു തിരിച്ചു.
മുഹമ്മദ് അലി (അഹമ്മദ് ഹസ്സന്), മുഹമ്മദ് സിദ്ദിക്ക്, റഫീക്ക് അഹമ്മദ്, സുല്‍ത്താന്‍ അഹമ്മദ്ഖാന്‍ കാരിന്, ഷൗക്കത്ത ഊസ്മാന് എന്നീവരായിരുന്നു ഇക്കൂട്ടര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ഇവര്‍ക്കു ഒരു ബന്ധവുമില്ലായിരുന്നു. അഫ്ഗാനിസ്ഥാനില്ക്കൂടി തുര്‍ക്കിയിലേക്കു പോവുന്ന വഴിക്ക് താഷ്ക്കെന്റില്‍വച്ച് എം.എന്‍. റോയിയെ കണ്ടുമുട്ടി. മെസ്കിക്കന്‍ പൗരനും, മെക്സിക്കന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ റോയി മോസ്ക്കോവില്‍ കമ്മ്യൂണിസ്റ്റു ഇന്റര്‍നാഷണലില്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് ഒരു ട്രെയിന്‍ നിറയെ ആയുധങ്ങളുമായി താഷ്ക്കെന്റില്‍ എത്തിയത്.
താഷ്ക്കെന്റില്‍ റോയി ഒരു ഇന്ത്യന്‍ മിലിട്ടറി സ്കൂള്‍ സ്ഥാപിച്ചു. ഇന്ത്യയില്‍നിന്നും ആരെയും കിട്ടാതിരുന്നപ്പോഴാണ് അഞ്ചുപേരെ കിട്ടിയത്. ആറുപേരും ചേര്‍ന്നു 1920 ഒക്ടോബര്‍ 17ന് താഷ്ക്കെന്റില്‍ വച്ചു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കു രൂപം കൊടുത്തു. 1925ല്‍ റോയി ഉള്‍പ്പെടെ എല്ലാവരും ജയിലിലാവുകയും ചെയ്തു.
1957ല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍വന്ന് ആദ്യം ഇറക്കിയ ഉത്തരവ് ജയിലില്‍ കിടന്ന ഒരു കൊലക്കേസ് പുള്ളിയെ മോചിപ്പിക്കുന്നതിനായിരുന്നു. ചവറ കെടാകുളങ്ങര വാസുദേവന്‍പിള്ള കേസ് എല്ലാവര്ക്കും അറിയാവുന്നതാണ്. 2006ല്‍ കൊടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായപ്പോള്‍ ആദ്യം നടത്തിയ ഉത്തരവ് ജയില്‍പുള്ളികളുടെ സുഖസൗകര്യങ്ങള്‍ വര്ദ്ധിപ്പിക്കുന്നതിന്വേണ്ടിയായിരുന്നു. ഇതിനുവേണ്ടി കോടികളാണ് ചെലവാക്കിയത്. ജയില്‍ പുള്ളികളില്‍ അധികവും സഖാക്കളാണ് എന്ന തോന്നലാണ് ഇതിനു കാരണം.
കൊടിയേരി ബാലകൃഷ്ണനും, ശിവന്‍കുട്ടി എംഎല്‍എയും പലതവണ പറഞ്ഞിട്ടുള്ള ഒരുകാര്യം തങ്ങള്‍ക്കു പോലീസ് സംരക്ഷണം ആവശ്യമില്ലെന്നാണ്. അതായത് മാര്‍ക്സിസ്റ്റുകാര്‍ സ്വയം സംരക്ഷിക്കാന്‍ പ്രാപ്തിയുള്ളവരാണ്. നിലവിലുള്ള പോലീസ്, കോടതി എന്നീ സംവിധാനങ്ങളില്‍ അവര്‍ക്കു വിശ്വാസമില്ല. ഷുക്കൂര്വധംപോലെ കേസുകള്‍ അവര്‍ അന്വേഷിക്കുകയും വിചാരണ ചെയ്യുകയും ശിക്ഷാനടപ്പാക്കുകയും ചെയ്യും. മാര്‍ക്സിസ്റ്റുകാര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് അതീതരാണെന്നാണ് അവരുടെ ചെയ്തികള്‍ കാണിക്കുന്നത്.
സിപിഐ (എം) ഇടുക്കി ജില്ലാ സെക്രട്ടറി മണി പൊതുവേദിയില്‍ പറഞ്ഞതു കേരളം കണ്ടതാണ് ”ഞങ്ങള്‍ മൂന്നുപേരെ കൊന്നു. ഒരാളെ കുത്തിക്കൊന്നു. ഒരാളെ അടിച്ചുകൊന്നു. ഒരാളെ വെടിവെച്ചു കൊന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന് സിബിഐ സമണ്‍സ് അയച്ചിട്ട് അതിനു വഴങ്ങാതെ എന്തെല്ലാം നാടകങ്ങളാണ് അഭിനയിക്കുന്നത് എന്നു നാം കാണുന്നു. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയായി ഇതിനെ കരുതണം.
മുന്‍ അംമ്പാസിഡര്‍ ടി.പി. ശ്രീനിവാസനെ എസ്എഫ്ഐക്കാര്‍ കോവളത്തുവച്ചു മൃഗീയമായി തല്ലിച്ചതച്ചു. അതിലും ഗുരുതരമായ വസ്തുത, സംഭവത്തെ ന്യായീകരിക്കാന്‍ പിണറായി വിജയനും, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും നടത്തിയ പ്രസ്താവനകാണ്. ടി.പി. ശ്രീനിവാസന് വലിയ യോഗ്യനൊന്നുമല്ല. വിദ്യാഭ്യാസ കച്ചവടക്കാരുടെ ഏജന്റാണ്. എസ്എഫ്ഐക്കാരെ തെറിവിളിച്ചു. തടഞ്ഞവരെ തള്ളിമാറ്റി പോകാന്‍ ശ്രമിച്ചു. എന്നിങ്ങനെ പല ആരോപണങ്ങളാണ് ഉയര്‍ത്തിയത്. എസ്എഫ്ഐ ചെയ്തത് ശരിയാണ്. വീണ്ടും ഇങ്ങനെതന്നെ ചെയ്യും എന്ന താക്കീതും. ഇത് മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെ നയമാണ്. ഭീഷണിയും അക്രമവും ഉപയോഗിച്ചു എതിര്‍ക്കുന്നവരെ നിശബ്ദമാക്കുകയാണ് ലക്ഷ്യം. ഇത് ക്രിമിനലുകളുടെ അക്രമസ്വഭാവമാണ്. ഒരു വിപ്ലവപാര്‍ട്ടിയുടെ നയമല്ല. മാര്‍ക്സിറ്റു പാര്‍ട്ടി ഇന്നുവരെ തങ്ങളുടെ വര്ഗശത്രുക്കളില്പ്പെട്ട ഒരാളെപ്പോലും അക്രമിച്ചിട്ടില്ല. കൊന്നു തള്ളിയവരെല്ലാം സ്വന്തം അണിയില്പ്പെട്ടവരോ, തൊഴിലാളികളോ സാധാരണക്കാരോ ആയിരുന്നു.
ടി.പി. ചന്ദ്രശേഖരനെ 51 വെട്ടി വെട്ടി പൈശാചികമായി കൊലപ്പെടുത്തിയതിനു കേരളം സാക്ഷിയാണ്. വാടകക്കൊലയാളികളാണ് കൃത്യം നടത്തിയതെന്നു തെളിഞ്ഞു. ഒരു കൊലയാളി, ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസിലും പങ്കെടുത്തെന്നു സ്വയം മൊഴി നല്കി. എന്നാല്‍ കൊലയാളി സംഘത്തിനു കരാര്‍ നല്‍കിയത് ആരെന്നുമാത്രം ഇന്നുവരെ തെളിഞ്ഞിട്ടില്ല. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണെന്നു കേരളം വിശ്വസിക്കുന്നു. അല്ല, എന്നു തെളിയിക്കേണ്ടത് സഖാവു ജയരാജന്റെ കടമയാണ്. എന്നാല്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ എന്തെല്ലാം കസര്‍ത്തുകളാണ് ജയരാജന് കാണിക്കുന്നത്. ആശുപത്രിയില്‍ നാടകം. ജയിലില്‍ നാടകം. രമേശ് ചെന്നിത്തലയുടെ ജയില്‍ സൂപ്രണ്ടു അടുത്ത് ഇരുന്നാല്‍ മാത്രമേ ജയരാജന് സിബിഐയെ നേരിടാനുള്ള ധൈര്യം വരികയുള്ളൂ. നുണപരിശോധക്ക് തയ്യാറുമല്ല. പോലീസിനും കോടതിക്കും സിബിഐക്കും എല്ലാം എതിരായി പ്രവര്‍ത്തിക്കുന്ന സിപിഎം എന്ന പാര്‍ട്ടിയെ ഇനിയും കേരളം സഹിക്കണമോ?
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടു കോടതിയുടെ വിലക്ക് ലഭിച്ച രണ്ടു കാരായി സഹോദരന്മാരെ കണ്ണൂരില്‍ നിര്‍ത്തി മത്സരിപ്പിച്ചു ജയിപ്പിച്ചു. എന്തിനുവേണ്ടി? മാര്‍ക്സിസ്റ്റുപാര്‍ട്ടിയില്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ അത്രക്കു ക്ഷാമമാണോ? അതല്ല കാര്യം മാര്‍ക്സിസ്റ്റുപാര്‍ട്ടി അവരുടെ നിലപാടു വ്യക്തമാക്കുകയാണ് ഈ പ്രവര്ത്തിയില്കൂടെ ചെയ്യുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ കീഴിലുള്ള കോടതികളും നിയമങ്ങളും ഞങ്ങള്‍ക്കു പുല്ലാണ് എന്നു ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയല്ലേ ലക്ഷ്യം? ഭരണഘടനയില്‍ കെവച്ചു സത്യവാചകം ചൊല്ലുന്ന സിപിഎം നേതാക്കള്‍ കേരള സമൂഹത്തോടു വഞ്ചനയല്ലേ കാണിക്കുന്നത്?
ജയകൃഷ്ണന് മാസ്റ്ററെ കൊല്ലുന്നത് ഒരു ക്ലാസ് റൂമില്‍ വച്ചു പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നില്‍വച്ചാണ്. ഇത്രയും ക്രൂരമായ നരഹത്യക്കു സമാനതകളില്ല. ജയകൃഷ്ണന് മാസ്റ്ററെ കൊലചെയ്ത പ്രതികള്‍ക്കുവേണ്ടി പരസ്യമായി ഫണ്ടു പിരിക്കാനും കേസു നടത്താനും സിപിഎമ്മിനു യാതൊരു ഉളുപ്പുമില്ല. കേരള മനസ്സാക്ഷിയോടുള്ള വെല്ലുവിളിയല്ലേ ഇത്?
2016-ല്‍ ഫെബ്രുവരി 16നു പാപ്പിനിശേരിയില്‍ പെയിന്റിംഗ് തൊഴിലാളിയായ സുജിത്തിനെ വീടുകയറി വധിച്ചു. എന്താണ് സുജിത്ത് ചെയ്ത തെറ്റ്. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. സുജിത്തിന്റെ അച്ഛനെയും അമ്മയേയും വെട്ടിപരിക്കേല്‍പ്പിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകനായ മനോജിനെ വധിച്ചു. ഒരു വര്‍ഷം തികയുന്ന ദിവസം ഒരു ബലിദാന്‍ ചടങ്ങു നടത്താന്‍ തീരുമാനിച്ചു. ചടങ്ങു അലങ്കോലപ്പെടുത്താന്‍ വേണ്ടി മാര്‍ക്സിസ്റ്റുകാര്‍ നാലു നായ്ക്കളുടെ തലയറുത്തു കെട്ടിത്തൂക്കി. ഭയപ്പെട്ടിട്ടാവും ഒരു ശ്വാന സ്നേഹിപോലും ഈ ക്രൂരതക്കെതിരായി പ്രതികരിച്ചില്ല. മനുഷ്യരോടു മാത്രമല്ല ജന്തു ജീവികളോടും ക്രൂരമായിട്ടാണ് സിപിഎം പെരുമാറുന്നത്. പാപ്പിനിശേരിയിലെ പാമ്പിന് പാര്‍ക്കിനെതിരെ നടന്ന ആക്രമണം തന്നെ ഉദാഹരണം എം.വി. രാഘവന് വളരെക്കാലം കഷ്ടപ്പെട്ടു ഉണ്ടാക്കിയ ഈ സ്ഥാപനം ഒരു ആകര്‍ഷണകേന്ദ്രമായിരുന്നു. എം.വി. രാഘവനോടുള്ള പക തീര്‍ക്കാന്‍ നുറുകണക്കിനു ഇഴജന്തുക്കളെയും, പക്ഷികളെയും ചുട്ടുകരിച്ച കാപാലികന്മാരോട് ഒരു ചോദ്യം ചോദിക്കാന്‍ സഹിഷ്ണതാവാദികള് തയ്യാറായോ? കേരള സംസ്ക്കാരത്തെതന്നെ ചോദ്യം ചെയ്യുന്ന ഇത്തരം ക്രൂരകൃത്യങ്ങള്‍ ഇനിയും കേരളീയര്‍ പ്രോത്സാഹിപ്പിക്കണമോ?
കേരളത്തിലെ കുപ്രസിദ്ധരായ കൊലയാളി സംഘനേതാക്കള്‍ ഒരുകാലത്ത് ഡിവൈഎഫ്ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു. നിയമത്തെ വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം അവരില്‍ ഉണ്ടാക്കിയത് സിപിഎമ്മിലെ പരിശീലനമായിരുന്നു. പാര്‍ട്ടിയുടെ സഹായമുണ്ടെങ്കില്‍ ഏതു ക്രൂരകൃത്യവും ചെയ്തു രക്ഷപ്പെടാമെന്ന ധാരണ യുവാക്കളില്‍ വളര്‍ത്തിയതിന്റെ ഉത്തരവാദിത്തം സിപിഎം നേതാക്കള്‍ക്കില്ലേ എന്നു അവര്‍ ആത്മപരിശോധന നടത്തണം.
തിരുവനന്തപുരത്തു കവടിയാറില്‍ എഎന്‍ആര്‍എ 64 എയില്‍ താമസിച്ചിരുന്ന മാദ്ധ്യമം ലേഖിക എലിസബത്തു കുര്യന് സ്ഥലം ബ്രാഞ്ചു സെക്രട്ടറിയില്‍ നിന്നും നേരിടേണ്ടിവന്ന പീഡനം എല്ലാ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്തിരുന്നു. എതിര്‍കക്ഷി സിപിഎം ആയതിനാല്‍ സംഭവത്തെ അപലപിക്കാന്‍ കേരളത്തിലെ ഒരു മാദ്ധ്യമ പ്രവര്‍ത്തകനും മുന്നോട്ടു വന്നില്ല. വനിതാ ക്ഷേമപ്രവര്‍ത്തകരും മൗനം പാലിച്ചു. തിരുവനന്തപുരത്തു മ്യൂസിയം പാര്‍ക്കില്‍ പകല്‍സമയത്തു ഒരു ബഞ്ചില്‍ ഇരുന്നു സംസാരിച്ചു എന്ന കാരണം പറഞ്ഞു. കേരളാ യൂണിവേഴ്സിറ്റിയിലെ രണ്ടു വിദ്യാര്‍ത്ഥികളെ സദാചാര പോലീസ് പിടിച്ചു സ്റ്റേഷനില്‍ ഏല്പിച്ചു. കലാമണ്ഡലം നര്‍ത്തകി സ്വന്തം മകനുമായി മോട്ടോര്‍ സൈക്കിളില്‍ പോവുമ്പോള്‍ ആക്രമിക്കപ്പെട്ടു.
എംഎല്‍എ ശിവന്‍കുട്ടി കേരള അസംബ്ലിയില്‍ കാട്ടിക്കൂട്ടിയ താണ്ഡവം കേരളം കണ്ടതാണ്. മേശപ്പുറത്തു കയറി നിന്നു അശ്ശീല ഭാഷയില്‍ മുണ്ടുമടക്കിക്കുത്തി, മൈക്കു പിഴുതെറിഞ്ഞു. ലക്ഷക്കണക്കിനു വിലയുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചത് നമ്മുടെ കൊച്ചുകുരുന്നുകള് അനുകരിച്ചാല്‍ കേരളം എവിടെ എത്തും. എംഎല്‍എ ഒരു മാതൃകാ പുരുഷനാവേണ്ടതല്ലേ?
ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍ പുരുഷന്മാരുടെ ഹോസ്റ്റലില്‍ വച്ചു വനിതകളെ ഉള്‍പ്പെടുത്തി നീലചിത്രം എടുത്തത് വിവാദമായി. ഏറ്റവും വിലകൂടിയ ക്യാമറകളും ലൈറ്റും ഉപയോഗിച്ചു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആണ് ചിത്രം എടുത്തത്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പുരുഷന്മാരുടെ ഹോസ്റ്റലില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ഉത്തരവിറക്കി അധികൃതര്‍ രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവായ കനയ്യകുമാര്‍ ഇടപെട്ടു നിര്‍ബന്ധിച്ചു ആ ഉത്തരവ് റദ്ദാക്കി. കേരളത്തിലെ പ്രായമായ പെണ്മക്കളുള്ള എത്ര മാതാപിതാക്കള്‍ ഈ ആക്രമത്തെ അംഗീകരിക്കും.
കൊച്ചിയിലെ ചുംബന സമരവും ഫറൂക്കു കോളേജിലെ ഒരു ബെഞ്ചില്‍ ആണും പെണ്ണും ഒന്നിച്ചിരിക്കാന്‍ വേണ്ടിയുള്ള സമരവും ജെഎന്‍യു സംഭവങ്ങളും കൂട്ടിച്ചേര്‍ത്തു വായിക്കണം. ഒരു രാഷ്ട്രത്തിന്റെ സംസ്ക്കാരത്തെയാണ് സിപിഎം ചോദ്യം ചെയ്യുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു താമസിക്കുന്ന ഹോസ്റ്റലില്‍ പെണ്മക്കളെ കൊണ്ടുചേര്‍ക്കാന്‍ കേരളത്തിലെ എത്ര മാതാപിതാക്കള്‍ തയ്യാറാവും.
കാട്ടായിക്കോണത്തു ഒരു ലോറിയില്‍ മാരകായുധങ്ങളുമായി വന്നു സമാധാനപരമായി നിങ്ങിയ ഒരു ജാഥയെ ആക്രമിക്കുന്നതു കേരളം കണ്ടു. ഭാവിയുടെ വാഗ്ദാനമായ ഒരു യുവാവ് മരണത്തോടു മല്ലിടുന്നു. ഈ സംഭവം കഴിഞ്ഞു അടുത്തദിവസം തന്നെ ഹരിപ്പാട്ടു ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കശാപ്പു ചെയ്യുന്നു.
സിപിഎമ്മിന്റെ അടവുനയം പോലീസിനും നാട്ടുകാര്‍ക്കും അറിയാം. ഒരു ഓപ്പറേഷന് തീരുമാനിച്ചാല്‍ രണ്ടു ടീമിനെ തെരഞ്ഞെടുക്കുന്നു. ഒന്നാമത്തെ ടീം, ആശുപത്രി, പരീക്ഷാ ഹാള്‍ തുടങ്ങി തെളിവു നല്കാന് എളുപ്പമുള്ള ഒരു സ്ഥലത്തു അഭയം തേടുന്നു. രണ്ടാം സംഘം കൃത്യം നിര്‍വഹിക്കും. പോലീസിനു കീഴടങ്ങുന്നതു ഒന്നാമത്തെ സംഘമായിരിക്കും. അവര്‍ എല്ലാം ഏറ്റുപറയും. കോടതിയില്‍ എത്തുമ്പോള്‍ സംഭവവുമായി ഒരു ബന്ധവുമില്ല എന്നു തെളിവു നല്കി ഒന്നാം സംഘം രക്ഷപ്പെടും.
മൂന്നാം ലോകസഭയില്‍ 10 ശതമാനം വോട്ടുനേടി എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 2014ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 0.78ശതമാനം വോട്ടാണെന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കാണുന്നു. കോണ്‍ഗ്രസിന്റെ സഹായമില്ലാതെ സ്വന്തം കാലില്‍ നില്ക്കാന് ബംഗാളില്‍ ശേഷിയില്ലാതായ സിപിഎം ഇപ്പോള്‍ വിലസുന്നത് കേരളത്തില്‍മാത്രമാണ്. അദ്ധ്വാനിക്കുന്നവന് മോചന വാഗ്ദാനവുമായി വന്ന പാര്‍ട്ടിയെ കേരളം പാലൂട്ടി വളര്‍ത്തി. ഒരുപറ്റം വിദേശികള്‍ കുടത്തില്‍ അടച്ചു ഇറക്കുമതി ചെയ്ത ഈ ഭൂതം കേരളത്തെ നശിപ്പിച്ചു കഴിഞ്ഞു. ഇതിനെ കുടത്തിലടച്ചു കടലിലെറിയേണ്ട സമയമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: