കൊച്ചി: മണപ്പുറത്തിന്റെ പെരുമയും വ്യവസായിക നഗരമെന്ന ഖ്യാതിയും നിറഞ്ഞ് നില്ക്കുന്ന ആലുവ നിയമസഭ മണ്ഡലത്തില്‍ ഇത്തവണ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുക എളുപ്പമാകില്ല.
യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളില്‍ ഒന്നാണ് ആലുവ. പക്ഷേ അട്ടിമറികള്‍ക്ക് എത് പാര്‍ട്ടികള്‍ക്കും സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ചിത്രങ്ങള്‍. 2006 ല്‍ സിപിഎമ്മിലെ എ.എം.യൂസഫ് നേടിയ വിജയം ഒഴിച്ചാല്‍ എല്ലാ തവണയും യുഡിഎഫിനെ പുല്കിയ ചരിത്രമാണ് ആലുവയ്ക്ക് ഉള്ളത്.
2011 ലെ തെരഞ്ഞെടുപ്പോടെ ഭൂമി ശാസ്ത്രപരമായ മാറ്റം വന്ന മണ്ഡലമാണ് ആലുവ. നേരത്തെ ഉണ്ടായിരുന്ന കളമശ്ശേരി, ഏലൂര്‍ നഗരസഭകളും, കടുങ്ങല്ലൂര്‍ പഞ്ചായത്തും കളമശേരി മണ്ഡലത്തിലും വരാപ്പുഴ പഞ്ചായത്ത് പറവൂര്‍ മണ്ഡലത്തിലുമായി. എന്നാല്‍ അങ്കമാലിയിലായിരുന്ന കാഞ്ഞൂര്‍, ശ്രീമൂലനഗരം വടക്കേക്കരയുടെ ഭാഗമായിരുന്ന നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകള്‍ ആലുവയില്‍ കൂട്ടി ചേര്‍ക്കപ്പെട്ടു.
കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടിയ മണ്ഡലമായിരുന്നു ആലുവ. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അന്‍വര്‍ സാദത്ത് 64495 വോട്ട് നേടിയപ്പോള്‍ സിപിഎമ്മിലെ എം.എ. യൂസഫിന് 55063 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി എം.എന്‍.ഗോപി 8234 വോട്ടും നേടി. പക്ഷേ കഴിഞ്ഞ ലോകസഭ, ത്രിതല തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ഈ തെരഞ്ഞെടുപ്പുകളില്‍ എറ്റവും നേട്ടം കൈവരിച്ച പാര്‍ട്ടി ബിജെപിയാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആലുവയില്‍ നിന്ന് ബിജെപിക്ക് 12834 വോട്ടുകള്‍ നേടാന്‍ സാധിച്ചപ്പോള്‍ തദ്ദേശ തെരഞ്ഞടുപ്പില്‍ ഇത് 20835 ആയി വര്‍ദ്ധിച്ചു. ആലുവ നഗരസഭ, എടത്തല, കാഞ്ഞൂര്‍, ശ്രീമൂലനഗരം എന്നിവയാണ് യുഡിഎഫിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. കീഴ്മാട്, ചൂര്‍ണിക്കര പഞ്ചായത്തുകള്‍ എല്‍ഡിഎഫ് കരസ്ഥമാക്കിയപ്പോള്‍ ചെങ്ങമനാട് പഞ്ചായത്തില്‍ ശക്തമായ ത്രികോണമത്സരമാണ് നടന്നത്. ഇരു മുന്നണികള്‍ക്കും തുല്യ സീറ്റ് നേടിയപ്പോള്‍ ബിജെപി അഞ്ച് അംഗങ്ങളെ വിജയിപ്പിച്ച് പഞ്ചായത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: