പത്തനംതിട്ട:നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കൊപ്പം ഇടതു വലതു മുന്നണികളും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പുഫലവും ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വിജയവും നല്കുന്ന ബലത്തില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് ബിജെപി തെരഞ്ഞടുപ്പിനെ നേരിടുന്നത്.
ആറന്മുള, റാന്നി, അടൂര്‍, കോന്നി, തിരുവല്ല എന്നീ അഞ്ചു നിയോജകമണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. ആറന്മുളയിലും കോന്നിയിലും യുഡിഎഫിന്റേയും അടൂര്‍, റാന്നി, തിരുവല്ല എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന്റേയും പ്രതിനിധികളാണുള്ളത്. ഈ തെരഞ്ഞെടുപ്പിലും സിറ്റിംഗ് എംഎല്എമാരെതന്നെയാണ് ഇരുപക്ഷവും മത്സരരംഗത്തിറക്കുന്നത്. മുന്നണികളില്‍ അശാന്തി പടര്‍ത്തുന്നതും ഈ തീരുമാനം തന്നെ. ആറന്മുളയില് യുഡിഎഫിലെ ശിവദാസന്‍നായര്‍ വീണ്ടുംമത്സരിക്കണമെന്ന് വാശിപിടിക്കുമ്പോള്‍ എതിര്‍പ്പുമായി ഡിസിസി പ്രസിഡന്റുതന്നെയാണ് രംഗത്ത്.
ഇടതുപക്ഷത്തിനാകട്ടെ യോഗ്യതയുള്ള ഒരാളേപ്പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യസ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ യോഗ്യരില്ല എന്നു പറഞ്ഞ് സംസ്ഥാന നേതൃത്വം തള്ളി. ന്യൂനപക്ഷ പ്രീണനത്തിന് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനായിരുന്നു എല്‍ഡിഎഫ് ശ്രമം. മാര്‍ത്തോമ്മാസഭാ ട്രസ്റ്റി ജേക്കബ് ജോര്‍ജ്ജിനേയും സിപിഎം നേതാവ് ബാബുകോയിക്കലേത്തിനേയുമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പാളയത്തിലെ പട ഇവര്‍ക്ക് തിരിച്ചടിയായി. ഇപ്പോള്‍ ഈഴവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനാണ് നീക്കം.
റവന്യൂമന്ത്രി അടൂര്‍പ്രകാശ് വീണ്ടും കോന്നി മണ്ഡലത്തില്‍ മത്സരിക്കാനാണ് കോപ്പ്കൂട്ടുന്നത്. ഐഗ്രൂപ്പ് കാരനായ അടൂര്‍പ്രകാശിനെതിരേ കോണ്‍ഗ്രസിനുള്ളില്‍തന്നെ ചരടുവലികളും സജീവമാണ്. മന്ത്രിസഭയുടെ അവസാനകാലത്തെ തീരുമാനങ്ങള്‍ പലതും വിവാദമായത് എതിര്‍പക്ഷത്തിന് തുണയായിട്ടുണ്ട്. ഇവിടേയും എല്‍ഡിഎഫിന് ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവല്ലയില്‍ നിന്നുമുള്ള അഡ്വക്കേറ്റ് ആര്.സനല്‍കുമാറിനെയാണ് എല്‍ഡിഎഫ് ഇവിടെ പരിഗണിക്കുന്നത്. ജില്ലാ സഹകരണബാങ്ക് മുന്‍ അദ്ധ്യക്ഷനായ സനല്‍കുമാറിന് മണ്ഡലത്തില്‍ പാര്ട്ടിയ്ക്കതീതമായ വേദികളില്ലെന്നത് എല്‍ഡിഎഫിനേയും വലയ്ക്കുന്നുണ്ട്.
നാലാംവട്ടവും രാജു എബ്രഹാമിനെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനാണ് റാന്നിയില്‍ എല്‍ഡിഎഫിന്റെ ശ്രമം. പുതിയൊരു നേതാവിനെ രംഗത്തിറക്കാന്‍ കഴിയുന്നില്ല. മുന്‍കാല തെരഞ്ഞെടുപ്പുകളിലും ഏരിയാസെക്രട്ടറികൂടിയായ റോഷന് റോയ് മാത്യുവിന്റെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അവസാന നറുക്ക് രാജു എബ്രഹാമിന് തന്നെയായിരുന്നു. തുടര്‍ച്ചയായി മൂന്നുവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും കാര്യമായി വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തുകാണിക്കാനില്ലാത്താണ് എല്‍ഡിഎഫിനെ വലയ്ക്കുന്നത്.
ദേശീയ തീര്ത്ഥാടനകേന്ദ്രമാകുന്ന ശബരിമലകൂടി ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ ശബരിമലയുമായി ബന്ധപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങളുടെ മേന്മ നടിക്കുകയാണ് ജനപ്രതിനിധിയെന്ന് ആക്ഷേപം ഉയരുന്നു. എല്‍ഡിഎഫിനെതിരേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ.പീലിപ്പോസ് തോമസ് എല്‍ഡിഎഫില്‍ ചേക്കേറിയതോടെ ഇവിടെ യുഡിഎഫിന്റെ നിലയും പരുങ്ങലിലാണ്. അഡ്വ.ജയവര്‍മ്മ,മറിയാമ്മ ചെറിയാന്, തുടങ്ങിയവരുടെ പേരുകളാണ് യുഡിഎഫ് പക്ഷത്ത് ഉയരുന്നത്.
അടൂരില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാറാണ് നിലവിലുള്ള ജനപ്രതിനിധി. ഇക്കുറിയും ചിറ്റയത്തെയാണ് എല്‍ഡിഎഫ് രംഗത്തിറക്കുന്നത്, കോണ്‍ഗ്രസിലെ കെ.കെ.ഷാജുവിനും പന്തളം പ്രതാപനും എല്ലാം അടൂര്‍ സീറ്റിലേക്കുള്ള യുഡിഎഫിലെ സ്ഥാനാര്ത്ഥിമോഹികളാണ്.
എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് തിരുവല്ല. 52 ശതമാനത്തോളം ഹിന്ദു വോട്ടര്‍മാരുണ്ടെങ്കിലും ഇടതു-വലതു മുന്നണികള്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെയാണ് ഇവിടെ പരിഗണിക്കുന്നത്. ജനതാദള്‍ യു വിലെ മാത്യു ടി തോമസിനെതന്നെ ഇക്കുറിയും എല്‍ഡിഎഫ് രംഗത്തിറക്കും. യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് (എം) നാണ് സീറ്റ്.
കോണ്‍ഗ്രസിലേയും കേരളാ കോണ്‍ഗ്രസ് (എം) ലേയും പടലപ്പിണക്കങ്ങളും കാലുവാരലുകളുമാണ് കഴിഞ്ഞതവണ യുഡിഎഫിലെ വിക്ടര്‍ ടി.തോമസിന്റെ പരാജയത്തിന്റെ ഹേതുവെന്ന് യുഡിഎഫുകാര്‍തന്നെ പറയുന്നു. കേരളാ കോണ്‍ഗ്രസ് എം.ജനറല്‍ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി സ്ഥാനാര്‍ത്ഥിയാകാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് .
ആറന്മുള വിമാനത്താവള വിരുദ്ധ സമരമടക്കം പൈതൃക സംരക്ഷണത്തിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന പോരാട്ട വിജയത്തിന്റെ ബലത്തിലാണ് ബിജെപി ജില്ലയില്‍ മത്സര രംഗത്തിറങ്ങുന്നത്.കഴിഞ്ഞ ലോക്സഭാതെരെഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും വന്‍മുന്നേറ്റമാണ് ബിജെപിയ്ക്കുണ്ടായത്.
ത്രിതലഗ്രാമപഞ്ചായത്തു തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ ബിജെപിയുടെ ജില്ലയിലെ ജനസമ്മതി കുതിച്ചുയര്‍ന്നു.അമ്പത്തിമൂന്നു പഞ്ചായത്തുകളില്‍ മുപ്പത്തിഅഞ്ചിലേറെ പഞ്ചായത്തുകളില്‍ ബിജെപിയ്ക്ക് ജനപ്രതിനിധികളുണ്ട്. ജില്ലയിലെ ഇരുനൂറിലേറെ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാംസ്ഥാനത്തെത്തിയിട്ടുണ്ട്. നൂറിലേറെ വാര്‍ഡുകളില്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് വിജയം കൈവിട്ടുപോയത്.നൂറ്റിപതിനാലിലേറെ ജനപ്രതിനിധികളുള്ള ബിജെപി ജില്ലയില്‍ രണ്ടുപഞ്ചായത്തുകളില്‍ ഭരണം കയ്യാളുന്നു. കഴിഞ്ഞ നിയമസഭാതെരെഞ്ഞെടുപ്പുമുതലിങ്ങോട്ടുള്ള തെരെഞ്ഞടുപ്പുകളുടെ കണക്കു പരിശോധിച്ചാല്‍ ക്രമാനുഗതമായ നിലയിലാണ് ബിജെപിയുടെ വളര്‍ച്ചയെന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: