കട്ടപ്പന/ഇടുക്കി: ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡര്‍ ജയരാജ് ചെറുതോണിയില്‍ പോലീസ് പിടിയില്‍. കട്ടപ്പന സെന്റ്.ജോര്‍ജ് ഫെറോന പള്ളിയില്‍ നടന്ന മോഷണത്തില്‍ കട്ടപ്പന പോലീസ് നല്കിയ വിവരത്തെ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ 5 മണിക്ക് ഇടുക്കി പോലീസ് മാങ്കുളം ആറാട്ടുകടവില്‍ ജയരാജനെ(26) പിടികൂടുന്നത്. പള്ളി അല്ത്താരയുടെ
പിന് ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് കാണിക്കവഞ്ചി പൊട്ടിച്ച് മൂവായിരത്തി ഇരുന്നൂറോളം രൂപ മോഷ്ടിച്ചു കടക്കുകയായിരുന്നു. ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് സംഭവം. പള്ളിയില്‍ ധ്യാനം നടക്കുന്നതിനാല്‍ രാത്രി 11 മണി വരെ ഇവിടെ ആളുകള്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് മോഷണം നടത്തിയിരിക്കുന്നത്. വാതില്‍ കമ്പി പാരയും തൂമ്പയും ഉപയോഗിച്ചാണ് മോഷ്ടാവ് തകര്‍ത്തത്. ഇതിനു ശേഷം പള്ളിക്കുള്ളില്‍ ഉണ്ടായിരുന്ന തടിയില്‍ തീര്‍ത്ത കാണിക്കവഞ്ചി പുറത്തുകൊണ്ടുവന്ന് കുത്തി തുറക്കുകയും പണം അപഹരിക്കുകയുമായിരുന്നു. ഏതാനും മാസം മുമ്പ് പള്ളിയില്‍ മോഷണ ശ്രമം നടന്നിരുന്നു. ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്വകാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെ മോഷണ വിവരം അറിഞ്ഞ പോലീസ് സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ വിവരമറിയിക്കുകയായിരുന്നു. മോഷണശേഷം ചെറുതോണിയില്‍ ബസിറങ്ങിയപ്പോഴാണ് പ്രതി കുടുങ്ങുന്നത്. തടിയമ്പാട് പള്ളിയില്‍ മോഷണം നടത്തിയ കേസിലാണ് ഇടുക്കി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസില്‍ അന്വേഷിച്ച് വരുമ്പോഴാണ് പ്രതി വലയിലാവുന്നത്. ഒരാഴ്ച്ച മുമ്പ് നടന്ന മോഷണത്തില്‍ ഇവിടെ നിന്നും 5000 രൂപ ഇയാള്‍ കവര്‍ന്നിരുന്നു. ഇടുക്കിയിലെ ഒട്ടുമിക്ക എല്ലാ സ്റ്റേഷനുകളിലും പ്രതി
ക്കെതിരെ കേസ് നിലവിലുണ്ട്. ഇടുക്കി
യിലെ കേസ് അന്വേഷണത്തിന് ശേഷം കട്ടപ്പനയ്ക്ക് കൈമാറും. കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പ്രതിയെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. പ്രതിയുടെ പക്കല്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തു. രണ്ട് മാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: