ആര്. ഗോപകുമാര്‍
നെടുമങ്ങാട്: നെടുമങ്ങാട്ടെ വികസനം വെറും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എ നിരവധി വാഗ്ദാനങ്ങളാണ് നെടുമങ്ങാട്ടെ വോട്ടര്‍ക്കാരുടെ മുന്നില്‍ വച്ചത്. നെടുമങ്ങാട്-വട്ടപ്പാറ റോഡ് നവീകരണം, കരിപ്പൂര്‍ റോഡ് നവീകരണം, പിഡബ്ല്യുഡി ഗസ്റ്റ്ഹൗസ് നവീകരണം, കരകുളം സിവില്സ്റ്റേഷന് തുടങ്ങി സബ് കളക്ടര്‍ ഓഫീസുവരെ പട്ടികയില്‍ ഇടപിടിക്കുകയും തറകല്ല് പാവുകയും ചെയ്തു. തുടങ്ങിവച്ച മിക്ക പദ്ധതികളും നിലച്ചുവെന്നുമാത്രമല്ല ഒരു ദിവസം അഞ്ച് എന്ന കണക്കില്‍ പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിട്ട് ഉദ്ഘാടന ഘോഷയാത്ര നടത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ വട്ടപ്പാറ-നെടുമങ്ങാട് റോഡ് പണിയില്‍ കുറച്ച് ദൂരം മാത്രം ഓടകള്‍ നിര്‍മ്മിച്ചു. തുടര്‍ന്ന് പണി പാതിവഴിയില്‍ നിലച്ചു. രാജ്യാന്തര നിലവാരമെന്ന രീതിയില്‍ മുഖ്യമന്ത്രി തറക്കല്ലിട്ട് നബാര്‍ഡിന്റെ ധനസഹായത്തോടെ നടത്തിയ റോഡു നവീകരണത്തില്‍ അപാകതകളുടെ കൂമ്പാരമായിരുന്നു. റോഡിന്റെ വീതികൂട്ടി ഇരുവശങ്ങളിലും ഓടനിര്‍മ്മിച്ച് പണിപൂര്‍ത്തിയാക്കാമെന്നും വര്‍ഷങ്ങളോളം പുനര്‍ നിര്‍മ്മാണം ചെയ്യേണ്ടിവരില്ലെന്നുമാണ് പ്രഖ്യാപനങ്ങള്‍. തെരെഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചിലരുടെ മൂഖംരക്ഷിക്കാനായി തട്ടിക്കൂട്ടിയുള്ള റോഡുപണിയാണ് നടക്കുന്നത്. ജെസിബികള്‍ ഉപയോഗിച്ച് റോഡിനിരുവശവും ഇടിച്ചുനിരത്തിയും ഓടകള്‍ മണ്ണിട്ട് മൂടിയും നിലവിലുണ്ടായിരുന്ന കലുങ്ക് ഇടിച്ചുനിരത്തിയും മുഖം രക്ഷിക്കാനുള്ള പണിനടത്താനുള്ള ശ്രമത്തിലാണ്. അടുത്ത മഴയത്ത് ഓടയിലൂടെയും കലുങ്കിനടിയിലൂടെയും വെള്ളം ഒഴുകില്ല. പകരം നവീകരിച്ച റോഡിലൂടെ വെള്ളം ഒഴുകി റോഡ് തകരുമെന്ന് ഉറപ്പാണ്.
നെടുമങ്ങാട് കരിപ്പൂര്‍ റോഡ് നവീകരണവും കലുങ്ക് നിര്‍മ്മാണത്തോടെ പണി പാതിവഴിയിലായി. വെമ്പായം പോത്തന്‍കോട് റോഡു നവീകരണം ഒരിടത്തും എത്തിയില്ല. അരുവിക്കര നെടുമങ്ങാട് റോഡ് വെട്ടിപൊളിച്ച് ഗതാഗത സ്വാതന്ത്ര്യം ഇല്ലാതാക്കി. നെടുമങ്ങാട്ടുകാരുടെ സ്വപ്നപദ്ധതിയാണ് കോയിക്കല്‍കൊട്ടാരത്തെ അന്തര്‍ദേശീയ നിലവാരത്തോടെയുള്ള പുരാവസ്തുകേന്ദ്രം. അതും ശിലാസ്ഥാപനത്തോടെ നിലച്ചു.
68 ഓളം ഷെഡ്യൂളുകളുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍ പകുതിയും വെട്ടിക്കുറച്ചു. പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്കും ഇരിപ്പിടം പോലും തയ്യാറാക്കാത്ത കെഎസ്ആര്‍ടിസി ബസ്ടെര്‍മിനലില്‍ വന്‍അഴിമതിനടന്നതായാണ് ആരോപണം. കരകുളം പഞ്ചായത്തില്‍ സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്ന കുടിവെള്ളപദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചപോലുമില്ല.
രണ്ടു കോടി ഉപയോഗിച്ച് റവന്യൂടവര്‍ നവീകരിക്കാനായി ശിലാസ്ഥാപനം നടത്തി അതിനെക്കുറിച്ചും ഇപ്പോള്‍ ഒന്നും പറയുന്നില്ല. നെടുമങ്ങാട്ടെ ശീതികരിച്ച ഫിഷ്മാര്‍ക്കറ്റ് തുറമുഖം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ചു. അവസാനം എംഎല്‍എ ഉദ്ഘാടനം നടത്തിയെങ്കിലും അതിന്റെ പ്രവര്‍ത്തനവും നിലച്ചു. ജില്ലാ ആശുപത്രിയായി ഉയര്‍ന്ന നെടുമങ്ങാട്ടെ താലൂക്കാശുപത്രി പേരില്‍ മാത്രമാണ് ജില്ലയെന്നുള്ളു. ഡോക്ടര്‍മാരുടെയും നഴ്സ്മാരുടേയും അഭാവം ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കി. എക്സ്റേ യൂണിറ്റ് പ്രവര്‍ത്തന സജ്ജമല്ല, ഫ്രീസര്‍ നശിച്ചിട്ട് വര്‍ഷങ്ങളായി, വൈകുന്നേരം 5 കഴിഞ്ഞാല്‍ സമീപത്തെ സ്വകാര്യ ആശുപത്രിയെ സമീപിച്ചുവേണം ജില്ലാ ആശുപത്രിയില്‍കഴിയുന്ന രോഗികള്‍ക്ക് മരുന്ന് കണ്ടെത്താന്‍. ഏറ്റവും ഒടുവില്‍ നല്കിയ വാഗ്ദാനമാണ് നെടുമങ്ങാട്ട് ആര്‍ടിഒ ഓഫീസ്. അതിന്റെ ശിലാസ്ഥാപനവും കഴിഞ്ഞ് ശിലയെവിടെയെന്ന് അന്വേഷിക്കേണ്ട ഗതികേടിലാണ് നെടുമങ്ങാട്ടുകാര്‍. റവന്യൂ ഓഫീസുകളില്‍ ജീവനക്കാരുടെ അഭാവം രണ്ടുകൊല്ലമായി തുടരുന്നു. റീ സര്‍വ്വേക്ക് അപേക്ഷകൊടുത്തവര്‍ നരകയാതനയാണ് അനുഭവിക്കുന്നത്. പല തട്ടികൂട്ട് പദ്ധതികളും നടപ്പിലാകുമെന്ന പ്രതീക്ഷയുമായി കാത്തിരുന്ന നെടുമങ്ങാട്ടുകാര്‍ ഒടുവില്‍ വിഡ്ഢികളാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: