മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സീബ്രാലൈനുകളില്‍ ഉള്‍പ്പെടെ അപടങ്ങളും നിയമലംഘനങ്ങളും വ്യാപകമാകുമ്പോള്‍ നടപടികള്‍ സ്വീകരിക്കാനാവാതെ പൊലീസ് നിസഹായവസ്ഥയിലായതോടെയാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുവാന്‍ നിരീക്ഷണ ക്യാമറുകള്‍ വയ്ക്കണമെന്ന ആവശ്യം ഉയരുന്നത്.
കഴിഞ്ഞ ദിവസം വ്യത്യസ്ഥമായ മൂന്ന് സംഭവങ്ങളാണ് ഉണ്ടായത്. വ്യാഴാഴ്ച്ച മൂന്നുമണിക്കു ശേഷം കൂട്ടിക്കല്‍ റോഡിന് സമീപമുള്ള സീബ്രാലൈനില്‍ വാഹനമിടിച്ച് കോരുത്തോട് സ്വദേശിയായ സ്ത്രീക്ക് പരിക്കേറ്റു. സീബ്രാലൈന്‍ കടക്കുന്നതിനിടെ വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് ഇടിച്ച് തെറിച്ച് വീണ ഇവര്‍ സമീപത്ത് കിടന്ന ഓട്ടോയുടെ വശത്തെ കണ്ണാടിയില്‍ ഇടിച്ച് താഴെ വീണു. സംഭവം കണ്ട് യാത്രക്കാര്‍ ഓടിയെത്തിയപ്പോള്‍ ബൈക്കുമായി അപകടമുണ്ടാക്കിയവര്‍ കടന്നു കളഞ്ഞു. ഓട്ടോ ഡ്രൈവറും മറ്റു യാത്രക്കാരും ചേര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് ഇതുവരെയും കണ്ടെത്തുവാനായിട്ടില്ല.
ബസ് സ്റ്റാന്‍ഡിനു മുന്പില് വൃദ്ധനെ ആക്രമിച്ചതാണ് മറ്റൊരു സംഭവം. സ്റ്റാന്‍ഡിന് എതിര്‍വശത്തെ ഹോട്ടലിനു മുന്പില് നിന്ന വൃദ്ധനെ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം ആക്രമിച്ചു. തുടര്‍ന്ന് അക്രമികള്‍ ബൈക്കില്‍ രക്ഷപെടുകയായിരുന്നു. ഇതിനു സമീപമായി രാവിലെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും പണം അപഹരിക്കുകയും ചെയ്തു. കാറിന്റെ വാതിലിലെ ചില്ലുകള്‍ താഴ്ത്തിയ ശേഷം പഴ്സ് അപഹരിക്കുകയായിരുന്നു. അടുത്തിടെ ദേശീയപാതയോരത്തുകൂടി നടന്നു വന്ന പനക്കച്ചിറ സ്വദേശിയായ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം നടന്നിരുന്നു.
ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം രക്ഷപെടുന്ന കുറ്റക്കാരെ കണ്ടെത്തുവാന്‍ പൊലീസിനും ആകുന്നില്ല. ടൗണില്‍ പൂര്‍ണ്ണമായും ബസ്സ്റ്റാന്‍ഡ്, മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും ക്യാമറ സ്ഥാപിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നതു പോലെ ക്യാമറകള്‍ സ്ഥാപിച്ച് പൊലീസ് സ്റ്റേഷനില്‍ ടൗണ്‍ പൂര്‍ണ്ണമായും കാണാവുന്ന തരത്തില്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: