തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിന്റെ ചുരുളഴിക്കാനാകാതെ പോലീസ്. മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. കസ്റ്റഡിയിലെടുത്ത നാലുപേരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിലൊരാള്‍ മണിയുടെ ഭാര്യ നിമ്മിയുടെ അടുത്ത ബന്ധുവാണ്.
മണിയുടെ സാമ്പത്തിക ഇടപാടുകള്‍, ഭൂമി ഇടപാടുകള്‍ എന്നിവ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിര്‍ണായകമായ പല വിവരങ്ങളും പോലീസിന് കിട്ടിയതായാണ് സൂചന. മണി അവസാനമായി താമസിച്ചിരുന്ന പാഡിയില്‍ ഇന്നലെ പോലീസും ഫൊറന്‍സിക് സംഘവും എക്സൈസും സംയുക്തമായി പരിശോധന നടത്തി.
മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടേതെന്ന് കരുതുന്ന കുപ്പി പാഡിയിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് പോലീസിന് ലഭിച്ചതായാണ് വിവരം. എന്നാല്‍ ഇത് മണിയുടെ മരണത്തിന് കാരണമായ ക്ലോറിപെരിഫോസ് എന്ന കീടനാശിനി തന്നെയാണോ എന്നകാര്യം ലാബ് പരിശോധനയിലെ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. പിടിയിലായവരുടെ മൊഴികളില്‍ ഏറെ വൈരുദ്ധ്യമുണ്ട്. വരന്തരപ്പിള്ളിക്കാരനായ ജോയി എന്നയാളുടെ പക്കല്‍ നിന്നാണ് ചാരായം കൊണ്ടുവന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ചാരായം എത്തിച്ച ചാലക്കുടിക്കാരനായ ജോമോന് ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. ഇയാളെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി പോലീസ് പറഞ്ഞു.
അടുത്തകാലത്ത് മണി ഗള്‍ഫ് പ്രോഗ്രാം അടക്കം നിരവധി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ നിന്ന് പ്രതിഫലമായി കിട്ടിയ ലക്ഷങ്ങള്‍ കാണാനില്ല എന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. പണം വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ എത്തിയിട്ടില്ല. കൂടെയുള്ള സുഹൃത്തുക്കള്‍ പണം കവര്‍ന്നതായാണ് വീട്ടുകാരുടെ ആക്ഷേപം. തെളിവെടുപ്പിന്റെ ഭാഗമായി പാഡിയിലും പരിസരത്തും പോലീസ് കനത്ത സുരക്ഷാജാഗ്രത പുലര്‍ത്തുന്നു.
പാഡിയിലെ നിരവധി സ്ഥലങ്ങളില്‍ ഇന്നലെ മണ്ണ് കിളച്ച് പരിശോധന നടത്തി. ഒട്ടേറെ മദ്യകുപ്പികളും മറ്റും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മേക്കപ്പിന് ഉപയോഗിക്കുന്നതെന്ന് കരുതുന്ന ചില രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം പരിശോധനക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു. മരണം കൊലപാതകമാണെന്ന സൂചന ബലപ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷണ സംഘത്തെ വിപുലീകരിച്ചു. എസ്പി ഉണ്ണിരാജക്കാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: