ആലപ്പുഴ: വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ ബാങ്കുകള്‍ ജപ്തി നടപടികള്‍ സ്വീകരിക്കുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച മോറട്ടോറിയം ലംഘിച്ച്. 2004-2009 കാലഘട്ടത്തില്‍ വിദ്യാഭ്യാസ വായ്പയെടുക്കുകയും തുടര്‍ന്ന് ജോലി കിട്ടാത്തതുമൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായി ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് സര്‍ക്കാര്‍ പലിശ സബ്സിഡി അനുവദിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
ഇതിന്‍പ്രകാരം റവന്യൂ റിക്കവറി നടപടികള്‍ ഏര്‍പ്പെടുത്തിയിരുന്ന മോറട്ടോറിയം (മരവിപ്പിക്കല്‍) ഏപ്രില്‍ അവസാനം വരെ നീട്ടിയിരുന്നു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം 4.5 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബവരുമാനമുള്ളവര്ക്കെതിരെയുള്ള ജപ്തി നടപടികള്‍ക്കും മോറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. മെയ് 31 വരെയാണ് കേന്ദ്രസര്‍ക്കാര്‍ മോറട്ടോറിയം ദീര്‍ഘിപ്പിച്ച് ഉത്തരവായിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ ലംഘിച്ച് ബാങ്കുകള്‍ ജപ്തി നടപടികള്‍ സ്വീകരിക്കുന്നത്. പലിശയിനത്തില്‍ ഭീമമായ തുക വകവച്ചെടുക്കുകയും വായ്പയെടുത്തവരെ വലിയ കുടിശ്ശികക്കാരാക്കി മാറ്റുകയും ചെയ്യുന്ന നടപടിയാണ് ബാങ്കുകള്‍ സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
മോറട്ടോറിയത്തെ അതിജീവിക്കുന്നതിന് പല ബാങ്കുകളും കോടതി നടപടികള്‍ സ്വീകരിക്കുകയാണ്. ഇത്തരത്തില്‍ ജപ്തി നടപടികള്‍ സ്വീകരിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ചേര്‍ത്തല വാരനാട് സ്വദേശി ഫല്ഗുനന് ജീവനൊടുക്കിയത്.
മകള്‍ ഷിന്റുവിന്റെ നേഴ്സിങ് വിദ്യാഭ്യാസത്തിനായെടുത്ത വായ്പാത്തുകയില്‍ പകുതിയില്‍ കൂടുതല്‍ തുക വാരനാട് എസ്ബിടിയില്‍ തിരിച്ചടച്ചുവെങ്കിലും ബാക്കിതുകയും പലിശയും ഉടനടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് ഇയാള്‍ ജീവനൊടുക്കിയത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത ബാങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: