ചെങ്ങന്നൂര്‍: ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് ഓതറ ചെറുകര പുത്തന്‍വീട്ടില്‍ പ്രൊഫ. എന്‍. രാജശേഖരന് നായര്‍ വിടപറഞ്ഞത് 53 വര്‍ഷത്തെ സ്വയം സേവകത്വത്തിന്റെ ദീപ്ത സ്മരണകള്‍ ബാക്കിയാക്കി. 1963ല്‍ ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം നടത്തുമ്പോള്‍ ആര്‍എസ്എസ് വിദ്യാര്‍ത്ഥി ശാഖയില്‍ എത്തിയ നാള് മുതല്‍ മരിക്കുന്ന സമയം വരെയും അദ്ദേഹം സംഘത്തെ നെഞ്ചോടു ചേര്‍ത്തിരുന്നു.
ശബരിഗിരി വിഭാഗ് രൂപീകരിച്ച 1989 മുതല്‍ സംഘചാലക് ചുമതല നിര്‍വ്വഹിച്ചു വരികയായിരുന്നു. നേരത്തെ ആര്‍എസ്എസ് ചെങ്ങന്നൂര്‍ താലൂക്ക് കാര്യവാഹ്, ആലപ്പുഴ ജില്ലാ ബൗദ്ധിക് പ്രമുഖ്, കോട്ടയം വിഭാഗ് കാര്യവാഹ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പന്തളം, വാഴൂര്‍, ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജുകളില്‍ ദീര്‍ഘകാലം ഫിസിക്സ് പ്രൊഫസറായിരുന്നു.
1946 ഡിസംബര്‍ നാലിന് സി.എ. കേശവന്‍നായരുടെയും എല്‍.ഭാരതിയമ്മയുടെയും മകനായാണ് രാജശേഖരന്‍നായരുടെ ജനനം. 1963-ല്‍ ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം നടത്തുമ്പോഴാണ് ആര്‍എസ്എസ് വിദ്യാര്‍ത്ഥി ശാഖയില്‍ എത്തുന്നത്. തുടര്‍ന്ന് 1974-ല്‍ ഐടിസിയും, 75-ല്‍ ഒടിസിയും കഴിഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം ഒപ്പമുണ്ടായിരുന്നവരുമായി ചേര്‍ന്ന് ലോക്സംഘര്‍ഷസമിതി രൂപീകരിക്കുകയും, ശക്തമായ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള ലഘുലേഖകള്‍ ശേഖരിച്ച് രാത്രിയില്‍ പൊതുജനങ്ങളില്‍ എത്തിക്കുകയായിരുന്നു രാജശേഖരന് നിശ്ചയിച്ചിരുന്ന ജോലി.
1975 ഡിസംബര്‍ ഒന്‍പതിന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് തിരുവല്ല, ആലപ്പുഴ നോര്‍ത്ത്, സൗത്ത്, കായംകുളം എന്നീ പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ച ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയുമായിരുന്നു.
പിന്നീടുള്ള നരകജീവിതം അവസാനിച്ചത് 1977 ഫെബ്രുവരി എട്ടിനായിരുന്നു. പ്രായാധിക്യത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നാട്ടിലെ ആദ്ധ്യാത്മിക, സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: