കൊച്ചി: ഹൃദ്രോഗ ചികിത്സയില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തുന്ന ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും, നൂതന ചികിത്സാരീതികളും ചര്‍ച്ചചെയ്യുന്ന അതിസങ്കീര്‍ണ ആന്‍ജിയോപ്ലാസ്റ്റി സമ്മേളനത്തിന് തുടക്കം.
സമ്മേളനത്തിന്റെ ഉദ്ഘാടനം സൊസൈറ്റി ഫോര്‍ കാര്‍ഡിയോവാസ്കുലാര്‍ ആന്‍ജിയോഗ്രാഫി ആന്റ് ഇന്റര്വെന്ഷന്സിന്റെ അന്താരാഷ്ട്ര കമ്മറ്റി ചെയര്മാന് ലൂയിസ് ഗസ്മാന് നിര്‍വ്വഹിച്ചു. സങ്കീര്‍ണമായ ബ്ലോക്കുകളുള്ള ഗൗരവമേറിയ ഹൃദ്രോഗങ്ങളുടെ ചികിത്സയില്‍ പോലും വിസ്മയകരവും, വിപ്ലവകരവുമായ നേട്ടങ്ങള്‍ ആന്‍ജിയോപ്ലാസ്റ്റി സാങ്കേതികവിദ്യകള്‍ കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും സുരക്ഷിതവും, കൂടുതല്‍ ആശുപത്രിവാസം ആവശ്യമില്ലാത്തതും ഹൃദ്രോഗ ആവര്‍ത്തനസാധ്യത വളരെ കുറവുമായ ചികിത്സാരീതിയാണിതെന്ന് ഡോ. ലൂയിസ് ഗസ്മാന് പറഞ്ഞു.
കാഠിന്യമേറിയ കാല്‍സിഫൈഡ് ബ്ലോക്കുകള്‍ നീക്കംചയ്യാന്‍ ബലൂണ്‍ ശസ്ത്രക്രിയയ്ക്ക് സാധിക്കാതെ വരുമ്പോള്‍ അതിനെ നേരിടാന്‍ റൊട്ടാബ്ലേഷന്‍ എന്ന ആന്ജിയോപ്ലാസ്റ്റിയുടെ പുതിയ സാങ്കേതികവിദ്യ നിലവില്‍ വന്നുകഴിഞ്ഞു.
ഇത്തരം ബ്ലോക്കുകള്‍ റൊട്ടേറ്റിങ്ങ് ബര് എന്ന ഒരു നാനോ ഡ്രില്ലര്‍ പ്രധാന രക്തധമനി വഴി കടത്തിവിട്ട് ഹൃദയത്തിലെത്തിച്ച് പൊടിച്ചുകളയുന്നു.
ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം, ചികിത്സാരീതി എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഡോ. ഗസ്മാന്, ഡോ. വഖര്‍ അഹ്മെദ്, ഡോ. രമേഷ് ദഗ്ഗുബതി എന്നിവര്‍ നേതൃത്വം നല്കി. ഡോ: സുന്ദീപ് മിശ്ര, ഡോ: ജാബിര്‍ എ. എന്നിവര്‍ സംസാരിച്ചു.
ഫ്രാക്ഷണല്‍ ഫ്ളോ റിസര്‍വ്വ്, ഇന്റര്‍വെന്‍ഷണല്‍ ഇമേജിങ്ങ് എന്നീ വിഷയങ്ങളെപ്പറ്റി ഡോ. സി.ജി. ബാഹുലേയന് സംസാരിച്ചു. ആന്ജിയോഗ്രാഫിയില് കാണുന്ന രക്തധമനിയലെ തടസ്സങ്ങള്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടതാണോ അല്ലയോ എന്നറിയുവാന്‍ എഫ്എഫ്ആര്‍ എന്ന ടെസ്റ്റ് നടത്തുന്നത് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ആന്ജിയോപ്ലാസ്റ്റിയുടെ മികവ്, മാനദണ്ഡങ്ങള്‍, ബെഞ്ച്മാര്‍ക്കുകള്‍ മാര്‍ഗരേഖകള്‍ എന്നിവ രൂപപ്പെുത്തുന്ന അന്താരാഷ്ട്ര സംഘടനയായ എസ്സിഎഐയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ സങ്കീര്‍ണ ആന്‍ജിയോപ്ലാസ്റ്റി സമ്മേളനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: