ന്യൂദല്‍ഹി: മഴക്കളിയില്‍ ഇന്ത്യന്‍ വനിതകള്‍ക്കെതിരെ പാക്കിസ്ഥാന് ജയം. ഇന്നലെ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ പാക്കിസ്ഥാനോട് കീഴടങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോര്‍ കണ്ടെത്താനായില്ല. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 96 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 16 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തുനില്‍ക്കേയാണ് മളയെത്തിയത്. പാക്കിസ്ഥാന് 16 ഓവറില്‍ മഴ നിയമപ്രകാരം വേണ്ടിയിരുന്നത് 75 റണ്‍സായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ അവര്‍ രണ്ട് റണ്‍സിന് ജയിക്കുകയായിരുന്നു.
സ്കോര്‍ ചുരുക്കത്തില്‍ : ഇന്ത്യ 7ന് 96 (20 ഓവര്‍); പാക്കിസ്ഥാന് 16 ഓവറില്‍ 6ന് 77.
നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ സനാ മിറിന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് പാക് വനിതകള്‍ പുറത്തെടുത്തത്.
മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ പാക് ബൗളര്‍മാര്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് ആയപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഓപ്പണര്‍ വനിതയെ (2) അനാമും പിന്നാലെയെത്തിയ സ്മൃതി മന്ദനയെ (1) അസ്മാവിയയും പുറത്താക്കിയതോടെ ഇന്ത്യ പൂര്‍ണമായും പ്രതിരോധത്തിലായി. പിന്നീട് ക്യാപ്റ്റന്‍ മിതാലി രാജും (35 പന്തില്‍ 16) ഹര്‍മന്‍പ്രീത് കൗറും (29 പന്തില്‍ 16) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും 12-ാം ഓവറില്‍ സ്കോര്‍ 34-ല്‍ നില്‍ക്കേ മിതാലിയെ സദ്ര അമീനിന്റെ കൈകളിലെത്തിച്ച് നിദ ദര് ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി.
സ്കോര്‍ 49-ല്‍ എത്തിയപ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ സാദിയ യൂസഫിന്റെ പന്തില്‍ മടങ്ങി. പിന്നീട് 19 പന്തില്‍ 24 റണ്‍സെടുത്ത വേദ കൃഷ്ണമൂര്‍ത്തി, 14 പന്തില്‍ 14 റണ്‍സെടുത്ത ജൂലാന്‍ ഗോസ്വാമി, 7 പന്തില്‍ നിന്ന് പുറത്താകാതെ 10 റണ്‍സെടുത്ത ശിഖ പാണ്ഡെ എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ സ്കോര്‍ 96-ല്‍ എത്തിച്ചത്. അനുജ പാട്ടീല്‍ മൂന്ന് റണ്ണെടുത്തും പുറത്തായി.
പാക്കിസ്ഥാന് വേണ്ടി 4 ഓവറില്‍ ഒമ്പത് റണ്‍സ് വഴങ്ങി അനം അമിനും 13 റണ്‍സ് വിട്ടുകൊടുത്ത് അസ്മാവിയ ഇഖ്ബാല്‍ 13 റണ്‍സിനും ഓരോ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ സനാ മിര്‍, സാദിയ, നിദ എന്നിവരും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ആദ്യ വിക്കറ്റ് സ്കോര്‍ 19-ല്‍ എത്തിയപ്പോള്‍ നഷ്ടമായി. 14 റണ്‍സെടുത്ത നാഹിദ ഖാനെ ശിഖ പാണ്ഡെ ഹര്‍മന്‍പ്രീത് കൗറിന്റെ കൈകളിലെത്തിച്ചു. പിന്നീട് സ്കോര്‍ 48 എത്തിയശേഷമാണ് രണ്ടാം വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കഴിഞ്ഞത്. 26 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സിദ്ര അമീനിനെ രാജേശ്വരി ഗെയ്ക്ക്വാദ് ബൗള്‍ഡാക്കി. രണ്ട് റണ്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും നഷ്ടമായി. 5 റണ്‍സെടുത്ത ബിസ്മ മറൂഫിനെ ഹര്‍മന്‍പ്രീത് കൗര്‍ ജൂലാന്‍ ഗോസ്വാമിയുടെ കൈകളിലെത്തിച്ചു.
14 ഓവറില്‍ മൂന്നിന് 70 എന്ന ശക്തമായ നിലയില്‍ നിന്ന് പാക്കിസ്ഥാന് 6ന് 77 എന്ന നിലയിലേക്ക് വീണു. 16-ാം ഓവറിലെ രണ്ട് റണ്ണൗട്ടുകളാണ് അവരെ പ്രതിരോധത്തിലാക്കിയത്. ഈ ഓവറിലെ നാലാം പന്തില്‍ അസ്മാവിയ ഇഖ്ബാലിനെയും (5) അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ സന മിറിനെയും (0) ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ റണ്ണൗട്ടാക്കി. ഇന്ത്യക്ക് വേണ്ടി രാജേശ്വരി ഗെയ്ക്ക്വാദ്, ജൂലാ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍, ശിഖ പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ചൊവ്വാഴ്ച ഇന്ത്യ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യന്‍ വനിതകള്‍ക്ക് ഇംഗ്ലണ്ടിനെതിരായ കളി നിര്‍ണായകമാണ്. 24ന് നടക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാന് എതിരാളികള്‍ ബംഗ്ലാദേശ്. ദല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയില് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: