മുംബൈ: ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്കോര്‍ നേടിയിട്ടും പരാജയപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് ഉയിര്ത്തെഴുന്നേല്ക്കാന് ദക്ഷിണാഫ്രിക്ക ഇന്ന് ഇറങ്ങുന്നു. എതിരാളികള്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് പൊരുതി തോറ്റ അഫ്ഗാന് പോരാളികള്‍. വൈകിട്ട് മൂന്നിന് മത്സരം ആരംഭിക്കും.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ 229 റണ്‍സ് നേടിയിട്ടും രണ്ട് വിക്കറ്റിന് പരാജയമേല്ക്കേണ്ടിവന്ന ദക്ഷിണാഫ്രിക്ക ഉയിര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിട്ടാണ് ഇന്ന് വാങ്കഡെ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.
ഇന്ന് അഫ്ഗാനെതിരെ ദക്ഷിണാഫ്രിക്ക അനായാസ വിജയമാണ് പ്രതീക്ഷിക്കുന്നത്. മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം മികച്ച ഫോമിലുമാണ്. ഹാഷിം ആംല, ഡി കോക്ക്, ഡുമ്നി എന്നിവര്‍ ഇംഗ്ലണ്ടിനെതിരെ അര്‍ദ്ധസെഞ്ചുറി നേടി മികച്ച ഫോമിലാണെന്ന് തെൡയിച്ചുകഴിഞ്ഞു. മധ്യനിരതാരം ഡേവിഡ് മില്ലറും മികച്ച ഫോമില്‍. ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് വീരന് ഡിവില്ലിയേഴ്സും ക്യാപ്റ്റന്‍ ഡുപ്ലെസിസും മാത്രമാണ് നിറം മങ്ങിയത്.
എന്നാല്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയരാത്തതാണ് അവര്‍ക്ക് തിരിച്ചടിയായത്. സ്റ്റെയിനും റബാദയും അബോട്ടും ഡുമ്നിയും മോറിസുമെല്ലാം യഥേഷ്ടം റണ്‍ വിട്ടുകൊടുത്തപ്പോള്‍ അല്പമെങ്കിലും മികച്ചുനിന്നത് ഓഫ് സ്പിന്നര്‍ ഇംറാന്‍ താഹിര്‍ മാത്രം.
അതേസമയം കരുത്തരായ ശ്രീലങ്കയെ വിറപ്പിച്ചശേഷം കീഴടങ്ങിയ അഫ്ഗാന് ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ്. ശ്രീലങ്കക്കെതിരെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞശേഷം അസ്ഗറിന്റെയും മധ്യനിരതാരം സമിയുള്ള ഷെന്‍വാരിയുടെയും കരുത്തിലായിരുന്നു ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്.
ഇവര്‍ക്കൊപ്പം മുഹമ്മദ് ഷഹ്സാദും നൂര്‍ അലി സദ്രാനും കരിം സാദിക്കും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ മികച്ച ഇന്നിങ്സ് കാഴ്ചവെച്ചാല്‍ പൊരുതാമെന്നാണ് അവര്‍ കരുതുന്നത്. ശ്രീലങ്കക്കെതിരെ ഫീല്‍ഡര്‍മാരുടെ പിഴവാണ് യഥാര്‍ത്ഥത്തില്‍ അഫ്ഗാന് പരാജയം നേരിടാന്‍ കാരണം. അനായാസം ഫീല്‍ഡ് ചെയ്യാന്‍ കഴിയുമായിരുന്ന നാലോളം പന്തുകളാണ് അവരുടെ കൈകള്‍ക്കിടയിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞത്. ദക്ഷിണാഫ്രിക്കയോട് കിടപിടിക്കുന്ന ബൗളര്‍മാരൊന്നും ഇല്ലെങ്കിലും ദൗലത് സദ്രാനും കരിം സാദിക്കും റഷിദ് ഖാനും ഹമിദ് ഹസ്സനും മികച്ച രീതിയില്‍ പന്തെറിയുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: