തിരുത്ത് ഒരു തെറ്റല്ല. തെറ്റാണെങ്കില്‍ തിരുത്തുക തന്നെ വേണം. തെറ്റിയെന്നു ചിന്താവേളയില്‍ത്തന്നെ തോന്നുമ്പോഴാണ് മറ്റുള്ളവരെ ബാധിക്കാത്ത തിരുത്തിന് സാധ്യതയേറെ. എന്‍.എസ്. മാധവന്റെ തിരുത്ത് എന്ന കഥ ഏറെ പ്രസിദ്ധമായ നല്ലൊരു സാഹിത്യമാണ്. തിരുത്തിന്റെ കാലമാണിതെന്നതുകൊണ്ടാണ് തിരുത്തില്‍ തുടങ്ങിയത്. പിണറായി വിജയന് ഹിന്ദുത്വത്തെ തിരുത്തുന്നു, സ്വയം തിരുത്തുന്നു! യുഎസ് പ്രസിഡന്റ് ഒബാമ ക്യൂബയോടു തിരുത്തുന്നു, 88 വര്‍ഷത്തിനു ശേഷം!! സാക്ഷാല്‍ മാര്‍പ്പാപ്പ ഫ്രാന്‍സിസ്, കത്തോലിക്കരും ഓര്‍ത്തഡോക്സുകാരുമായി ക്രിസ്തീയ വിശ്വാസികള്‍ പിരിഞ്ഞ ശേഷം റഷ്യന്‍ ഓര്‍ത്തഡോക്സ് ബിഷപ് സിറിളിനെ കെട്ടിപ്പുണര്‍ന്നു തിരുത്തുന്നു!!!
എന്നാല്‍, ഏറ്റവും ഞെട്ടിച്ച തിരുത്ത്, കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതാവിന്റെ പ്രസ്താവന കേന്ദ്ര നേതൃത്വം തിരുത്തിയതാണ്. അതും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിയ്ക്കെ. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പ്രസ്താവിച്ചു, സിപിഎം ഭീകരപാര്‍ട്ടിയാണെന്ന്. തൊട്ടടുത്ത മുഹൂര്‍ത്തം നോക്കി പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം തിരുത്തി- സിപിഎം ഭീകര പാര്‍ട്ടിയല്ല. സിപിഎം എന്നല്ല, സിപിഐ, കോണ്‍ഗ്രസ്, ബിഎസ്പി, ബിജെപി തുടങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു പാര്‍ട്ടിയും ഭീകരപാര്‍ട്ടിയാണെന്ന് കരുതുന്നില്ല എന്ന്. ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് സുധീരനെ തിരുത്തിയത്. പാര്ട്ടിപരിചയവും പ്രവര്‍ത്തനപാരമ്പര്യവും മറ്റും നോക്കിയാല്‍ സുധീരന്റെ പേരക്കുട്ടിയായി വേണമെങ്കില്‍ സുര്‍ജെവാലയെ കണക്കാക്കാം. എങ്കിലും തിരുത്തി; പ്രായവും പൈതൃകവും പാരമ്പര്യവുമൊന്നും നോക്കിയല്ലല്ലൊ കോണ്‍ഗ്രസിലെ കാര്യങ്ങള്‍. അതു നോക്കിയാല്‍ രാഹുലിനോ സോണിയയ്ക്കോ പോലും സുധീരന്മാര്ക്കെതിരെ ഒന്നും പറയാനാവില്ല. ‘….ടെററിസ്റ്റ് പാര്‍ട്ടി അല്ല’ എന്നായിരുന്നു സുര്‍ജേവാലയുടെ നിഷേധം. ഭാഷയിലെ, വിവര്‍ത്തനത്തിലെ അര്‍ത്ഥവ്യത്യാസം എന്നും ഇത്തരം കാര്യങ്ങളിലേതിലും ഒരു പ്രശ്നമാണ്. എന്തായാലും, സുര്‍ജേവാല നിഷേധിച്ച പട്ടികയില്‍ ബിജെപിയെയും പെടുത്തിയെന്നത് വലിയ കാര്യം തന്നെയാണ്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണത്. അത് മാനദണ്ഡമാക്കിയാല്‍, ഏത് ഭീകരപ്രവര്‍ത്തനം നടത്തിയാലും അയാള്‍ക്ക് ഒരു സംഘടന ഉണ്ടെങ്കില്‍, അത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെങ്കില്‍, മത്സരിക്കുന്നുണ്ടെങ്കില്‍ ഭീകരപ്രവര്‍ത്തനത്തിനും ലൈസന്‍സാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത, വിപ്ലവം തോക്കിന്കുഴലിലൂടെയെന്നു വിശ്വസിക്കുന്ന മാവോയിസ്റ്റുകള്‍ക്കും ഭാരതത്തില്‍ പാക്കിസ്ഥാന് കീ ജയ് വിളിക്കുന്ന വിളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന, പിന്തുണയ്ക്കുന്ന വിഘടനവാദികള്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും കൂടിയുള്ളതാണ് ഈ സമ്മതപത്രം. അബ്ദുള്‍ നാസര്‍ മദനി ഭീകര പ്രവര്ത്തനക്കേസിലാണ് വിചാരണയില്‍ ജയിലില്‍ കഴിയുന്നത്. പക്ഷേ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പിഡിപി നേതാവായ മദനി, സുര്‍ജേവാല പറഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിരീക്ഷണ പ്രകാരം, ഭീകരന് അല്ലേയല്ല. വൈരുദ്ധ്യം നിറഞ്ഞ, യുക്തി ഒട്ടും ഇല്ലാത്ത, കോണ്‍ഗ്രസിന്റെ ഈ നിലപാടും നയവും പുതുതല്ല. ഇക്കാലമത്രയും ചെയ്തുപോന്നത് അതാണ്. പക്ഷേ, ഇത്ര പരസ്യമായി പറയുന്നത് ഇതാദ്യമായാണ്, അതും വക്താവ്.
സുധീരന്റെ ‘ഭീകരത’യും സുര്‍ജേവാലയുടെ ‘ടെററിസ’വും തമ്മില്‍ അന്തരമുണ്ട്. ഭീതി ജനിപ്പിക്കുന്ന, നിഷ്ഠുരമായ കൊലപാതകങ്ങളും കാടത്തപ്രവര്ത്തനങ്ങളും നടത്തുന്നത് ഭീകരതയാണ്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍, അത് നയമായി പ്രഖ്യാപിച്ച് പിന്തുടര്ന്ന് പ്രാവര്‍ത്തികമാക്കുന്ന പ്രക്രിയ ടെററിസമാണ്, ഭീകരതയുടെ ആസൂത്രിത പ്രഖ്യാപിത രൂപമാണ്. അതൊരു നയമാണ്. കശ്മീരിലെ വിഘടനവാദികള്‍- ഭാരതത്തില്‍നിന്ന് കശ്മീരിനെ മോചിപ്പിക്കാന്‍, പാക്കിസ്ഥാനോട് കൂട്ടിച്ചേര്‍ക്കാന്‍, അല്ലെങ്കില്‍ സ്വതന്ത്രമായി നിലനില്ക്കാന് ആഗ്രഹിച്ച് നയം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ജെഎന്‍യു കാമ്പസില്‍ കനയ്യകുമാറും ഉമര്‍ ഖാലിദും കൂട്ടരും ചെയ്യുന്നതും അവരെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ അക്കൂട്ടര്‍ പിന്തുടരുന്നതും ഭീകരതയാണ്. അവരെ തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ഭീകരതയെ സഹായിക്കലാണ്, പ്രോത്സാഹിപ്പിക്കലാണ്. ഇതൊക്കെ പരിശോധിക്കുമ്പോള്‍, ഇവരെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന, അവരോട് സഹകരിക്കുന്ന പാര്‍ട്ടി ഏതായാലും അവരും ഭീകരരുടെ വിശാല സംഘത്തില്‍ത്തന്നെയാണ്.
എന്നാല്‍, സുധീരന് പറഞ്ഞ സിപിഎം ഭീകരത അതല്ല. അധ്യാപകനെ പിഞ്ചുവിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിയരിഞ്ഞു കൊല്ലുന്ന, പാര്‍ട്ടി വിട്ടവനെ 51 എണ്ണം പറഞ്ഞു വെട്ടിത്തുണ്ടമാക്കുന്ന, മകനെ അച്ഛനമ്മമാരുടെ കണ്മുന്നിലിട്ട് കുത്തിയും വെട്ടിയും കൊല്ലുന്ന, ഭാര്യയോടൊപ്പം പോകുമ്പോള്‍ ഭര്‍ത്താവിനെ ബോംബെറിഞ്ഞു വീഴ്ത്തികൊല്ലുന്ന, നേരവും സമയവും മുന്‍കൂട്ടി പ്രഖ്യാപിച്ച് ഔദ്യോഗിക വിളംബരം നടത്തി എതിരാളികളെ കൊലചെയ്യുന്ന, പരസ്യവിചാരണ നടത്തി കുറ്റപത്രം വായിച്ച് വധശിക്ഷ പ്രഖ്യാപിച്ച് നടപ്പാക്കുന്ന, പട്ടാപ്പകല്‍ വട്ടം കൂടിനിന്ന് നടുക്ക് നിസ്സഹായനായി നിര്‍ത്തി തലതല്ലിക്കീറിക്കൊല്ലുന്ന ഒരു കൂട്ടത്തെ വളര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎമ്മിനെക്കുറിച്ചാണ്. ഈ ഭീകരയ്ക്ക് ടെററിസവുമായി ഒരു സാമ്യവും തോന്നുന്നില്ലെങ്കില്‍…!!!
പാര്‍ട്ടി ഗ്രാമമെന്ന് അതിര്‍ത്തി പ്രഖ്യാപിച്ച്, അതിനുള്ളില്‍ കടക്കുന്ന പാര്‍ട്ടിക്കാരല്ലാത്തവരെ കൊല്ലുകയും കൊല്ലാക്കൊല നടത്തുകയും ചെയ്യുന്നവരെക്കുറിച്ചാണ്. ജനാധിപത്യ കശാപ്പുകള്‍ക്ക് എന്ത് അതിക്രമങ്ങളും ചെയ്യാന്‍ മടിയില്ലെന്നു തെളിയിക്കുകയും ഊരുവിലക്കും തൊഴില്‍ വിലക്കും പ്രഖ്യാപിച്ച് നടപ്പാക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ്. നിഷ്ഠുരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെയും അവയ്ക്കെല്ലാം പിന്നില്‍ ആസൂത്രകരായി നില്‍ക്കുകയും അത്തരക്കാരെ വഴിവിട്ടു സഹായിക്കുന്നത് നയമായി പ്രഖ്യാപിച്ച് നടപ്പാക്കുന്നവരെയും കുറിച്ചാണ്. വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനു മുന്നിലും ബോംബുണ്ടാക്കുമെന്ന് വീമ്പുപറഞ്ഞ് ബോംബ് സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണങ്ങളെ ന്യായീകരിക്കുന്ന നേതാക്കളുള്ള പാര്‍ട്ടിയെക്കുറിച്ചാണ്. ആദ്യം പറഞ്ഞ ടെററിസ്റ്റുകള്‍ക്കും ഈ ഭീകരര്‍ക്കും തമ്മില്‍ ഒരര്‍ത്ഥത്തില്‍ വലിയ അന്തരമില്ല. കാരണം, ഇതൊക്കെത്തന്നെയാണ് ഭീകരരും ചെയ്യുന്നത്. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ഔദ്യോഗികമായി സുധീരന്റെ പ്രസ്താവന തിരുത്തിയത് എന്തിനാണ്.
ആരാണ് അങ്ങനെ തിരുത്താന്‍ ആവശ്യപ്പെട്ടത്? സിപിഎം സംസ്ഥാന നേതൃത്വം പറഞ്ഞുവോ? പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി ആവശ്യപ്പെട്ടുവോ? പരസ്യമായി അങ്ങനെയൊരു ആവശ്യം കണ്ടില്ല, കേട്ടില്ല. ഇനിയിപ്പോള്‍ അതു സ്വയം തിരുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായതാണെങ്കില്‍ എന്താണതിനു പ്രേരണ? പുറം ലോകം അറിയേണ്ടതാണ് ഈ സിപിഎം-കോണ്‍ഗ്രസ് ധാരണ. രാജ്യത്ത് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സംഘടനയായ, രാജ്യത്തിന്റെ റിപ്പബ്ലിക്ദിന പരേഡില്‍ പോലും ഔദ്യോഗികമായി പങ്കെടുത്ത ഒരു സംഘടനയായ ആര്‍എസ്എസ്സിനെ, മതവൈരത്തിന്റെ പേരില്‍ മതരാജ്യം സ്ഥാപിക്കാന്‍ വെറിപൂണ്ടു നടക്കുകയും കൊള്ളയും കൊലയും കൂട്ടഹത്യയും നയവും കൊടിയടയാളവുമായി കൊണ്ടുനടക്കുകയും ചെയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റെന്ന ഐഎസിനോട് ഉപമിച്ചത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന ദേശീയ നേതാവുമായ ഗുലാം നബി ആസാദ് ആയിരുന്നു. പാര്‍ട്ടി നിഷേധിച്ചില്ല, തിരുത്തിയില്ല. അങ്ങനെ ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടുപോലും. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ആസാദുതന്നെ സ്വയം തിരുത്തി. ആ വിവാദവും ബഹളവുമൊന്നുമുണ്ടാകാതെ സുധീരനെ സുര്‍ജേവാല തിരുത്തിയത് എന്തിനായിരിക്കണം?
കേരളത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് സുജിത്തിനെ കണ്ണൂരില്‍ മാതാപിതാക്കളുടെ മുന്നിലിട്ടു സിപിഎകാര്‍ വെട്ടിക്കൊലപ്പെടുത്തിയത് രാഹുല്‍ ഗാന്ധി അറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, ആലപ്പുഴയില്‍ ചേപ്പാട്ട് സുനില്‍ കുമാറിനെ ഉറക്കപ്പായയില്‍നിന്നു വിളിച്ചിറക്കി സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത് രാഹുല്‍ എങ്ങനെയോ അറിഞ്ഞു. ശക്തമായി അപലപിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും കുറ്റക്കാരെ പിടികൂടണമെന്നാവശ്യപ്പെടുകയും ചെയ്തു. രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ രണ്ടുവട്ടം പറന്നിറങ്ങിയതാണ് ഈ നേതാവ്, രാഷ്ട്രീയ കഴുകക്കണ്ണുകളോടെ. അത് ബിജെപിയ്ക്കെതിരെ ആയിരുന്നു, കേന്ദ്ര സര്‍ക്കാരിനെതിരെ ആയിരുന്നു, സ്മൃതി ഇറാനിയ്ക്കെതിരെ ആയിരുന്നു, നരേന്ദ്ര മോദിയ്ക്കെതിരെ ആയിരുന്നു. പക്ഷേ, സ്വന്തം പാര്ട്ടിപ്രവര്ത്തകന് കൊല്ലപ്പെട്ടിട്ടും, അതില്‍ പ്രതികള്‍ എതിരാളിയായ സിപിഎം ആണെന്നറിഞ്ഞിട്ടും കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവനയില്‍ പോലും പ്രതിഷേധിക്കാഞ്ഞത് എന്തുകൊണ്ടാണ്? അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അഗ്രഗണ്യനായ ഈ നേതാവിന്റെ മൗനവും സൂര്‍ജേവാലയുടെ തിരുത്തലും ചേര്‍ക്കുമ്പോള്‍ സിപിഎം-കോണ്‍ഗ്രസ് ഒത്തുകളി രാഷ്ട്രീയം വിമാനം കയറി ദേശീയ നിലവാരം കൈവരിച്ചുവെന്ന് സ്പഷ്ടം. വരുംകാലത്ത് അതുകൂടുതല്‍ വെളിപ്പെടും.
തിരുത്തല്‍ സിപിഎമ്മിലുമുണ്ടായി. ആ തിരുത്തലാണ് എം.വി. നികേഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം. എം.വി. രാഘവനെന്ന നേതാവിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അന്നത്തെ തെറ്റ് ഇന്നത്തെ പാര്‍ട്ടി നേതാക്കള്‍ തിരുത്തുന്നു. ഗൗരിയമ്മയുടെ കാര്യത്തില്‍ അതു തുടങ്ങിവെച്ചു. മുസ്ലിം ലീഗിനോടുള്ള സമീപനമായിരുന്നല്ലോ രാഘവനെ പുറത്താക്കാന്‍ ഇടയാക്കിയ ബദല്‍ രേഖ. അത് ശരിവെക്കുന്ന ഈ ‘നികേഷ്തിരുത്തല്’ പുതിയ രാഷ്ട്രീയ സഖ്യത്തിനു വേണ്ടിയുള്ളതുകൂടിയാണ്. പാര്‍ട്ടിക്കുവേണ്ടി രാഘവനെ ചെറുക്കാന്‍ ജീവിതം തുലച്ചവരുടെ നിലപാടു തിരുത്താനുള്ള വഴിയൊരുക്കല്കൂടിയാണ്.
തിരുത്തിയിട്ടും തിരുത്തിയിട്ടും മതിവരാത്ത മാതൃഭൂമിയുടെ തിരുത്ത് പത്രപ്രവര്‍ത്തന ചരിത്രത്തിലെ തിരുത്തായി മാറുകയാണ്. മതത്തെയും വിശ്വാസത്തെയും ആചാരത്തെയും സംസ്കാരത്തെയും വിമര്‍ശിക്കുമ്പോള്‍ ഒരു പൊതു നയനിലപാടില്ലെങ്കില് ഇങ്ങനെ തിരുത്തിക്കൊണ്ടേ ഇരിക്കണം. എതിര്‍പ്പിന്റെ കാഠിന്യമനുസരിച്ചാവരുത് തിരുത്തെന്നും നയം നിശ്ചയിക്കണം. തെറ്റാം, അതു തിരുത്താം. അതിനപ്പുറമായാല്‍ തിരുത്താനാവാത്ത തെറ്റാകും. അച്ചടിച്ച തെറ്റ് ടെലിവിഷന്‍ വഴി തിരുത്തി, പിന്നെ ഓണ്‍ലൈനില്‍, അതിനു ശേഷം അച്ചടിച്ചും!! തീര്‍ന്നില്ല, ഓരോ മത സംഘടനകളുടെയും പ്രാദേശിക നേതാക്കള്‍ക്ക് മാപ്പും ഖേദവും പ്രകടിപ്പിച്ച് കത്തയച്ച്, ആ കത്തിനോടുള്ള പ്രതികരണം പിന്നെയും അച്ചടിച്ച്… ഹൊ! ആരും സഹിയ്ക്കില്ല, ‘യഥാര്‍ത്ഥ പത്രത്തിന്റെ ശക്തിക്ഷയം.’ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തിരുത്തായി ശേഷിക്കും ഈ തിരുത്ത്.
വീണ്ടും എന്‍.എസ്. മാധവന്റെ തിരുത്ത് വരുന്നു. കഥയിലെ നായകന് എഡിറ്റര്‍ ചുല്യാറ്റ് തന്റെ പേന ഉളിപോലെ വാര്‍ത്തയുടെ തലക്കെട്ടില്‍ പ്രയോഗിച്ചു. തര്‍ക്കമന്ദിരം തകര്‍ത്തുവെന്നത് ബാബറി മസ്ജിദ് തകര്‍ത്തുവെന്ന് തിരുത്തി. ആ കഥ മലയാള സാഹിത്യത്തില്‍ കൊണ്ടാടപ്പെട്ടത് ഈ തിരുത്തുകൊണ്ടോ, അതിനുമുമ്പത്തെ തെറ്റുകൊണ്ടോ? അതോ തെറ്റിന്റെ തിരുത്തുകൊണ്ടോ, ആദ്യത്തെ ശരിയുടെ തെറ്റാക്കല് കൊണ്ടോ? ഏറെ ചര്‍ച്ച ചെയ്യാവുന്ന വിഷയമാണിത്. ആ തിരുത്തിനും മാധവന്റെ തിരുത്തിനുമുള്ള പ്രസക്തി, സുധീരന്റെ പ്രസ്താവനയ്ക്കും അതിന്റെ തിരുത്തലിനും സുധീരനും സുര്ജേവാലയ്ക്കും രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടാവുകതന്നെചെയ്യും.
** ** **
പിന്കുറിപ്പ്: വടക്കാഞ്ചേരിക്ക് വലിയ രാഷ്ട്രീയ ചരിത്രമുണ്ട്. മന്ത്രിയായിരിക്കെ കെ. മുരളീധരന് തെരഞ്ഞെടുപ്പില്‍ തോറ്റതിവിടെ. കെപിസിസി പിളര്‍ന്ന് ഡിഐസി ഉണ്ടായതിന് തുടക്കം ഇവിടെ. ഇനി, കെപിഎസിയുടെ നാടകം അടുത്തബെല്ലോടെ വടക്കാഞ്ചേരിയില്‍ തുടങ്ങുമോ, കര്ട്ടന് വീഴുമോ. ‘അക്ഷമരായി’ കാത്തിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: