കോഴിക്കോട്: നഗരത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നടപടികളെടുക്കാന്‍ കോര്പ്പറേഷന് കൗണ്‍സിലില്‍ തീരുമാനം. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ വിളിക്കാന്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. രണ്ട് ടാങ്കര്‍ ലോറികള്‍ക്കായി ടെണ്ടര്‍ ചെയ്യുന്നതിന് നേരത്തെ തീരുമാനമെടുത്തിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളില്‍ കുടുങ്ങി തീരുമാനം നടപ്പാകുന്നത് വൈകുന്നത് ശരിയല്ലെന്ന് മേയര്‍ വി.കെ.സി. മമ്മദ്കോയ പറഞ്ഞു. ആരോഗ്യവിഭാഗമാണോ എഞ്ചിനീയറിംഗ് വിഭാഗമാണോ തീരുമാനമെടുക്കേണ്ടത് എന്ന തര്‍ക്കത്തില്‍ നടപടികളെടുക്കാന്‍ വൈകുന്നത് ശരിയല്ല. കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വലയുകയാണ്.
സര്‍ക്കാറിന്റെ തീരുമാനപ്രകാരം റവന്യൂ വിഭാഗത്തിനാണ് കുടിവെള്ള വിതരണത്തിന്റെ ഉത്തരവാദിത്തം. ജില്ലാ കളക്ടറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ അടിയന്തിരമായി നടപടി എടുക്കേണ്ടതുണ്ട്. ഗോതീശ്വരത്ത് നിന്ന് കുടിവെള്ളം ശേഖരിക്കാനാവുമെന്ന് കൗണ്‍സിലര്‍ എന്‍. സതീഷ്കുമാര്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പദ്ധതി നടത്തിപ്പ് നിര്‍ത്തിവെക്കേണ്ടി വന്ന സാഹചര്യത്തില്‍ കോര്പ്പറേഷന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അനുകൂല തീരുമാനമുണ്ടായതായി മേയര്‍ യോഗത്തെ അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ തുടരാനനുമതി നല്‍കിയിട്ടുണ്ട്. ഡിപിസി അംഗീകാരം നേടിയ പ്രവൃത്തികള്‍, കൗണ്‍സില്‍ അംഗീകരിച്ചവ എന്നിവ തുടരാനുമതിയുണ്ടെന്ന് സെക്രട്ടറി സതീഷ്കുമാര്‍ യോഗത്തെ അറിയിച്ചു. 202 ഫയലുകള്‍ തീരുമാനം കാത്ത് കിടക്കുകയാണെന്ന് പി. കിഷന്‍ചന്ദ് ചൂണ്ടിക്കാട്ടി. ഇവ അംഗീകരിക്കാമെന്ന് യോഗം തീരുമാനിച്ചു.
മഴക്കാല പൂര്‍വ്വ ശുചീകരണത്തിനുള്ള തുകയില്‍ 10 ശതമാനം വര്‍ദ്ധന അംഗീകരിച്ചു. പിഡബ്ല്യുഡി അഴുക്കുചാലുകള്‍ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് വകുപ്പിന് കത്തെഴുതും.
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് മുന്‍കൂര്‍ ഫണ്ട് അനുവദിക്കുന്നത് 10,000 രൂപയായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നിജപ്പെടുത്തിയത് യോഗത്തില്‍ തര്‍ക്കത്തിന് കാരണമായി. മുന്‍ കൗണ്‍സില്‍ കാലത്ത് അനുവദിക്കപ്പെട്ട വലിയ തുകയുടെ കണക്കുകള്‍ പൂര്ത്തിയാക്കപ്പെട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാണ് പീനല്‍ അധികാരി. പിഡബ്ല്യുഡി നിരക്ക് പ്രകാരം തയ്യാറാക്കിയ എസ്റ്റിമേറ്റ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കണക്ടിവിറ്റി സ്കെച്ച് എന്നിവ നല്‍കണമെന്നും തീരുമാനമായി.
നാഗ്ജി ടൂര്‍ണമെന്റില്‍ മേയറെയും നഗരസഭാ കൗണ്‍സിലര്‍മാരെയും അവഗണിച്ചതില്‍ രാഷ്ട്രീയഭേദമെന്യേ അംഗങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. നഗരസഭയുടെ അന്തസ് പരിഗണിക്കാതെ ഉദ്ഘാടനസഭയില്‍ മേയറെ നോക്കുകുത്തിയാക്കിയെന്ന് അംഗങ്ങള്‍ പ്രതികരിച്ചു. നാഗ്ജി മത്സരം നഗരത്തിന്റെ ഹരമാണെന്നും കോര്പ്പറേഷന് സഹകരിക്കുകയായിരുന്നുവെന്നും മേയര്‍ പറഞ്ഞു.
സ്റ്റേഡിയത്തില്‍ അറ്റകുറ്റ പണി പൂര്‍ത്തിയാക്കാന്‍ രണ്ട് കോടി രൂപ നല്‍കേണ്ടതുണ്ട്. കോര്‍പ്പറേഷനെയും നഗരപിതാവിനെയും അവഗണിച്ചുവെന്ന് യോഗത്തിന്റെ വികാരം കണക്കിലെടുത്ത് അടുത്ത ഘട്ടത്തില്‍ പരിഹരിക്കാന്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. നമ്പിടി നാരായണന്, എന്‍. സതീഷ്കുമാര്‍, പി.എം. നിയാസ്, സി. അബ്ദുറഹിമാന്, അഡ്വ. പി.എം. സുരേഷ്ബാബു, പി. കിഷന്‍ചന്ദ്, പി.എം. അനിത, കെ.വി. ബാബുരാജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: