കേരളത്തില്‍ വേനലിന്റെ കടുത്ത ചൂടും കുടിവെള്ളക്ഷാമത്തിന്റെ ദുരിതങ്ങളും ഒരുമിച്ചാണ് ലോകജലദിനാചരണ സമയത്ത് ജനങ്ങള്‍ അനുഭവിച്ചത്. സംസ്ഥാനത്തെ പുഴകളും കിണറുകളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും വറ്റിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പുഴത്തീരങ്ങളിലെ കിണറുകളില്‍പ്പോലും ജലം വറ്റിപ്പോയിരിക്കുന്നു. മാര്‍ച്ച് 22 ലോകജലദിനമായി ആചരിക്കപ്പെടുമ്പോള്‍ ജലലഭ്യതയെക്കുറിച്ച് നമ്മുടെ ജനങ്ങള്‍ ഇത്രയേറെ വേവലാതിപ്പെടുന്ന സന്ദര്‍ഭം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.
നമ്മുടെ വികസന പദ്ധതികളുടെ തിക്തഫലമെന്നത് കുടിവെള്ള ക്ഷാമമായി മാറിയിരിക്കുന്നു. കേരളം ഭരിച്ച ഇടതു-വലതു മുന്നണികള്‍ ജലവിഭവങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിയില്ലെങ്കിലും ഭരണം ചെയ്തുകൂട്ടിയ നിയമലംഘനങ്ങള്‍ നമ്മെ കുടിവെള്ളക്ഷാമത്തിലെത്തിരിച്ചിരിക്കയാണ്. പ്രകൃതിവിഭവ സംരക്ഷണം സര്‍ക്കാരിന്റെ പ്രധാന കടമയായിരുന്നു. എന്നാല്‍ ജലസംഭരണികളായ കുന്നുകളും മലകളും വനങ്ങളും നെല്‍വയലുകളും പൊക്കാളിപ്പാടങ്ങളും കാവുകളും കുളങ്ങളും പുഴകളും എല്ലാം നശിപ്പിച്ചുള്ള വികസന പദ്ധതികള്‍ ഭൂഗര്‍ഭജല സ്രോതസ്സുകളില്‍ ജലം എത്തിച്ചേരാത്ത അവസ്ഥ സൃഷ്ടിച്ചു. കേരളത്തെ വിദേശ രാജ്യങ്ങളെപ്പോലെ കോണ്‍ക്രീറ്റ് സൗധങ്ങളുടെ ഒരു കാടാക്കി മാറ്റുവാനുള്ള ഭരണമുന്നണികളുടെ അഴിമതി ഭരണങ്ങള്‍ നാടിനെ ചുടലക്കാടുപോലെയാക്കി എന്നതാകും കൂടുതല്‍ ശരി.
എങ്ങും ജലക്ഷാമം. ജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും. ടാങ്കര്‍ ലോറികളിലൂടെയുള്ള മലിനജല വിതരണം വലിയ കച്ചവടമാക്കിയിരിക്കുന്നു. ഈ കൊള്ളക്കാരുടെ അസംസ്കൃത വിഭവമായ ഭൂഗര്‍ഭജലം പണമുണ്ടാക്കുവാനുള്ള ഉപാധിയായി മാറിയതിനാല്‍ ഒരിക്കല്‍പ്പോലും വറ്റാത്ത പൊതുകിണറുകളും തടാകങ്ങളും വറ്റുന്ന കാഴ്ചയാണെവിടെയും. മഴ പെയ്തു കിട്ടുന്ന ജലത്തിന് ലോറി വെള്ള വിതരണക്കാര്‍ ഉടമസ്ഥരാകുന്ന കാഴ്ച ജനാധിപത്യത്തില്‍ കളങ്കമാണ്. രാഷ്ട്രീയ മേലാളന്മാര് ജലക്കൊള്ളക്കാര്ക്ക് കൂട്ടുനില്‍ക്കുമ്പോള്‍ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരാണ്. പകല്‍ വെന്തുരുകി പണിയെടുത്ത് വീടുകളിലെത്തുന്ന കേരളീയന് വെള്ളം കിട്ടാതെ കഷ്ടപ്പെടേണ്ട അവസ്ഥ വന്നിരിക്കുന്നു.
പ്രകൃതിയെ കുഴിച്ചും വെട്ടിനിരത്തിയും വെട്ടിയെടുത്തും നികത്തിയും രൂപമാറ്റം വരുത്തിയതിന്റെ അനന്തരഫലങ്ങളാണ് കുടിവെള്ളക്ഷാമമായും തീക്കനല്‍ ചൂടായും പേമാരിയായും പ്രകൃതി തിരിച്ചടിക്കുന്നത്.
ഈ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ നിയമം അട്ടിമറിക്കുന്നവയായിരുന്നു. അതുകൊണ്ടുതന്നെ പ്രകൃതി സംരക്ഷണമെന്ന വാക്കുപോലും വിസ്മൃതിയിലായി. ഭരണത്തിലെ നായകരായ കോണ്‍ഗ്രസും ഘടകകക്ഷികളില്‍ പ്രമുഖരായ മുസ്ലിംലീഗും കേരള ജനതയ്ക്കെതിരെ, ജനാധിപത്യത്തിനെതിരെ നടത്തിയ അതിഭീകരമായ നിയമലംഘനപരമ്പരയാണ് സംസ്ഥാനത്ത് അരങ്ങേറിയത്. മുസ്ലിംലീഗിന്റെ കൈയിലുള്ള എല്ലാ വകുപ്പുകളും പകല്‍ക്കൊള്ളയ്ക്ക് ഒത്തവയായിരുന്നു. അതില്‍ വ്യവസായ വകുപ്പും പൊതുമരാമത്തുവകുപ്പും തദ്ദേശ ഭരണവകുപ്പും നടത്തിയ പ്രകൃതി ചൂഷണ നിയമലംഘനങ്ങള്‍ പുറംലോകം അറിയാനിരിക്കുന്നതേയുള്ളൂ. വ്യവസായത്തിനെന്നപേരില് റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ് നടന്നത്. കണ്ണായ പാടശേഖരങ്ങളെല്ലാം കൃഷിയിറക്കാതെ തരിശിട്ട് ഉപയോഗയോഗ്യമല്ലെന്ന് ജില്ലാ കളക്ടര്‍മാരെക്കൊണ്ട് റിപ്പോര്‍ട്ട് എഴുതിവാങ്ങി സ്വകാര്യ വ്യവസായത്തിനായി തരംമാറ്റിയെടുത്തിരിക്കുന്ന ഉത്തരവുകള്‍ എത്രയേറെയെന്ന് പ്രത്യേക അന്വേഷണം നടത്തി സത്യം വെളിച്ചത്തുകൊണ്ടുവരണം.
മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനെക്കൊണ്ടും വ്യവസായവകുപ്പിനെക്കൊണ്ടും കൃഷിവകുപ്പിനെക്കൊണ്ടും വനംവകുപ്പിനെക്കൊണ്ടും നിയമങ്ങള്‍ അട്ടിമറിച്ചുകൊണ്ടും നിയമങ്ങളില്‍ പഴുതുസൃഷ്ടിച്ചുകൊണ്ടും ഇളവുകള്‍ നല്കിക്കൊണ്ടും എത്രയേറെ ഉത്തരവുകള്‍ ഇറക്കിയെന്നത് അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. പല ലീഗ് വകുപ്പുകളും വളരെ രഹസ്യമായിട്ടാണ് പ്രകൃതിവിഭവക്കൊള്ളയ്ക്കായി ഉത്തരവിറക്കിയത്. പ്രധാനപ്പെട്ട പല ഉത്തരവുകളും സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ കാണാറില്ലെന്നതാണ് സത്യം.
സംസ്ഥാനം നേരിടുന്ന കൊടുചൂടിനും കുടിവെള്ളക്ഷാമത്തിനും പകര്‍ച്ചവ്യാധികള്‍ക്കും കാരണം ഈ ദുര്‍ഭരണമാണ്. കേരളജനതയെ തെറ്റിദ്ധരിപ്പിച്ച് ഇറക്കിയ പല ഉത്തരവുകള്‍ താഴെ പറയുന്നവയാണ്: പശ്ചിമഘട്ടത്തിലെ വനഭൂമി പാട്ടക്കരാര്‍ തീര്‍ന്നിട്ടും ഒട്ടനവധി ഇളവുകള്‍ നല്കി സ്വകാര്യഭൂമിയാക്കുവാന് കൂട്ടുനിന്ന് ഇറക്കിയ ഉത്തരവുകള്‍. സ്വകാര്യ ഭൂമി മുഴുവന്‍ ഇഎസ്എ (ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ) പരിധിയില്‍നിന്നും ഒഴിവാക്കി ഉത്തരവ്. സംസ്ഥാനത്തെ വനംവകുപ്പിന്റെ കൈവശമുള്ള ഭൂമികളില്‍ 20 ശതമാനം ഒഴിവാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്കി സംസ്ഥാനത്തെ വഞ്ചിച്ചു. വനഭൂമി കൈക്കലാക്കിയ സ്വകാര്യവ്യക്തികള്‍ക്ക് വനഭൂമിയില്‍നിന്നും മരംമുറിക്കുവാനുള്ള അനുമതി നല്കി ഉത്തരവിറക്കി. കൈമാറ്റ വ്യവസ്ഥയില്ലാത്തതും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ലാത്തതുമായ പട്ടയഭൂമിയില്‍നിന്നും മരങ്ങള്‍ മുറിച്ചുമാറ്റുവാനും പാറപൊട്ടിക്കുവാനും കുഴിച്ച് മണ്ണെടുക്കുന്നതിനും അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകള്‍.
ഇതെല്ലാം മഴവെള്ളം നിറച്ചുവയ്ക്കേണ്ട ജലകുടങ്ങളായ കുന്നുകളുടെയും മലകളുടെയും പ്രകൃതിദത്തമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചു. ഈ വേനലില്‍ പുഴകളിലെ ജലവിതാനം ക്രമാതീതമായി താഴ്ന്നുപോകുന്നതിന് ഇത് ഇടവരുത്തി. പശ്ചിമഘട്ടത്തിലെ 2000ത്തിലധികം അനധികൃത പാറമടകള്‍ക്ക് അനൗദ്യോഗികമായി അനുമതി നല്കി ജനങ്ങളെ കബളിപ്പിച്ചു. അനിയന്ത്രിതമായി പാറയും മണ്ണും ചെങ്കല്ലും കളിമണ്ണും മണലും ഊറ്റിയെടുക്കുന്നതിന് അവസരം നല്കി.
ഇത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലാണ് സംസ്ഥാനത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ ഖനനത്തെ നിയന്ത്രിക്കുന്നതിനും പ്രകൃതിവിഭവ ചൂഷണത്തിന് കടിഞ്ഞാണിടുന്നതിനും വേണ്ടി നിയമം വ്യവസ്ഥചെയ്ത ഖനനത്തിന് മുമ്പ് നടത്തേണ്ട പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്ന ഉത്തരവ് ജലസ്രോതസ്സുകള്‍ വരണ്ടുപോകുന്നതരത്തിലുള്ള ഖനനപ്രക്രിയയിലാണെത്തിച്ചത്. യാതൊരു നിയന്ത്രണമോ തത്വദീക്ഷയോ ഇല്ലാത്ത ഖനനങ്ങള്‍ സംസ്ഥാനത്തെ വരണ്ട കാലാവസ്ഥയിലെത്തിച്ചു. ഇത് ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ സൂര്യതാപമേല്‍ക്കുവാന്‍ ഇടവരുത്തി. ചൂടേറിയതോടെ കനത്ത രീതിയിലുള്ള ജലബാഷ്പീകരണത്തിലാണ് ജലസ്രോതസ്സുകള്‍ വിധേയമായിരിക്കുന്നത്. ഇത് ഭൂഗര്‍ഭജലസ്രോതസ്സുകള്‍ വറ്റിപ്പോകുന്നതിന് വഴിതെളിച്ചിരിക്കയാണ്.
ലോകം ജലദിനമാചരിച്ചപ്പോള് ശാസ്ത്രീയ ജലമാനേജ്മെന്റിന്റെയും ശാസ്ത്രീയ വികസനപദ്ധതികളുടെയും അഭാവം മൂലം ഒരു സര്‍ക്കാര്‍ നടത്തിയ കൊള്ളയുടെ ദുരിതമനുഭവിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. സര്‍ക്കാര്‍ നടത്തിയ മറ്റ് നിയമ അട്ടിമറികള്‍ താഴെ പറയുന്നവയാണ്: വനപ്രദേശത്ത് കുന്നിടിക്കാന് അനുമതി. പട്ടയഭൂമിയിലെ ലക്ഷക്കണക്കിന് മരങ്ങള്‍ മുറിച്ചു മാറ്റുവാന്‍ അനുമതി. സര്‍ക്കാര്‍ രേഖകള്‍ നഷ്ടപ്പെടുത്തി 1977-നുശേഷമുള്ള ഭൂമി കയ്യേറ്റങ്ങള്‍ സാധൂകരിച്ചു. വനനിയമങ്ങള്‍ അട്ടിമറിച്ചുകൊണ്ട് വനത്തില്‍ മെറ്റല്‍ ക്രഷര്‍, ക്വാറി, മറ്റ് വ്യവസായങ്ങള്‍ തുടങ്ങുവാന്‍ അനുമതി നല്കി. മണ്ണ് ഖനനത്തിന് പരിസ്ഥിതി അനുമതി വേണമെന്ന കോടതി ഉത്തരവ് ലംഘിക്കുവാന്‍ ഖനനചട്ടം ഭേദഗതി ചെയ്തു. ഭൂപരിഷ്കരണ നിയമം ക്വാറി ഉടമകള്‍ക്ക് വേണ്ടി അട്ടിമറിച്ചു.
പരിസ്ഥിതിലോല പ്രദേശങ്ങളും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളും പതിച്ചുനല്‍കി, തോട്ടം മുതലാളിമാര്‍ക്ക് അനുകൂലമായി ഭൂപരിഷ്കരണ നിയമം ക്വാറി ഉടമകള്‍ക്കുവേണ്ടി അട്ടിമറിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളും പതിച്ചുനല്‍കി, തോട്ടം മുതലാളിമാര്‍ക്ക് അനുകൂലമായി ഭൂപരിഷ്കരണ നിയമത്തില്‍ പഴുതുകള്‍ സൃഷ്ടിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തെ നിര്‍വീര്യമാക്കി. വ്യവസായികളെ പ്രീതിപ്പെടുത്തുവാന്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പലതും അട്ടിമറിച്ചു. മലിനീകരണം വിലയിരുത്തുന്ന കമ്മറ്റികളിലും പരിസ്ഥിതി നിയമം നടപ്പാക്കുന്നതിനുള്ള കമ്മറ്റികളിലും നിലവാരമില്ലാത്തവരെ അനധികൃതമായി തിരുകിക്കയറ്റി നിലവിലെ നിയമങ്ങള്‍ അട്ടിമറിച്ചു. ഇത്തരത്തില്‍ ജനവഞ്ചന നടത്തിയതിന്റെ ഫലമാണ് നാട്ടിലെ കുടിവെള്ള ക്ഷാമമെന്ന് ലോകജലദിനത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
‘വികസനപ്രവര്‍ത്തനങ്ങ’ളെന്ന് പറയുന്ന പദ്ധതികള്‍ക്കായി മണലെടുത്ത് നശിപ്പിച്ചത് നമ്മുടെ 44 നദികളാണ്. നമ്മുടെ ഹൈറേഞ്ച് വര്‍ഗീയ പ്രീണനത്തിനായി ഒരുമതവിഭാഗത്തിന് വിട്ടുനല്‍കിയതിന്റെ പേരില്‍ വനമേഖലയാകെ അപ്രത്യക്ഷമാകുകയും പുഴയിലേക്കൊഴുകുവാന് വൃഷ്ടിപ്രദേശത്ത് നിന്ന് ജലമില്ലാതാവുകയും ചെയ്തത് ഭരണവൈകല്യമാണ്. കുത്തഴിഞ്ഞ ഭരണത്തിന്റെ തിക്തഫലങ്ങളാണ് നാം ഇന്നനുഭവിക്കുന്ന കുടിവെള്ള ക്ഷാമമമെന്ന് തിരിച്ചറിയണം. ലോകം ജലദിനമാചരിച്ചേപ്പാള് പ്രാദേശിക ജലലഭ്യതയ്ക്കായി ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. നഷ്ടപ്പെട്ട ജലസ്രോതസ്സുകള്‍ വീണ്ടെടുക്കണം. കുളങ്ങളും കിണറുകളും പുഴകളും തോടുകളും തടാകങ്ങളും ചിറകളും ശുദ്ധജലലഭ്യതക്കായി സംരക്ഷിക്കണം. ഭൂഗര്‍ഭജല റീചാര്‍ജിനായി ജലമാനേജ്മെന്റ് നടപ്പാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: