ബ്രസല്‍സ്: പ്രമുഖ യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഭീകരാക്രമണ പരമ്പര. 28 പേര് മരിച്ചു. 136 പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കാം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഭാരതത്തിന്റെ ജെറ്റ് എയര്‍വേയ്സിലെ ഒരു ഉദ്യോഗസ്ഥയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ടുമണിയോടെ ബ്രസല്‍സ് സാവെന്റം വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍, അമേരിക്കന്‍ എയര്‍ലൈന്‍സ് ഓഫീസിലാണ് ആദ്യം ബോംബ് സ്ഫോടനമുണ്ടായത്, ഇരട്ട സ്ഫോടനമായിരുന്നു. ഇതില്‍ 13 പേര് മരിച്ചു. തുടര്‍ന്ന് ഒന്‍പതേകാലോടെ തൊട്ടടുത്ത് യൂറോപ്യന്‍ യൂണിയന് ആസ്ഥാനമന്ദിരത്തിനു സമീപത്തുള്ള മാല്‍ബീക് മെട്രോ സ്റ്റേഷനിലും ബോംബുസ്ഫോടനം നടന്നു. ഇതില്‍ 15 പേരാണ് മരിച്ചത്.
വിമാനത്താവളത്തില്‍ ചാവേറാക്രമണമായിരുന്നു. അതിനൊപ്പം ഭീകരര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയും ചെയ്തതായി പറയപ്പെടുന്നു. അറബിയില്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു വെടിവയ്പ്പെന്ന് ബെല്‍ജിയന്‍ വാര്‍ത്താ ഏജന്‍സി ബെല്‍ഗ റിപ്പോര്‍ട്ട് ചെയ്തു.
പാരീസില്‍ 130 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിലെ മുഖ്യപ്രതിസലാ അബ്ദുസലാം നാലു ദിവസം മുന്‍പ് ബ്രസല്‍സില്‍ പിടിയിലായിരുന്നു. തുടര്‍ന്ന് പതിമൂന്നിടങ്ങളില്‍ ബോംബു സ്ഫോടനം നടത്തി പ്രതികാരം ചെയ്യുമെന്ന് ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടര്‍ന്ന് “രാജ്യമെങ്ങും കനത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് സ്ഫോടനപരമ്പര.
വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിലാണ് സ്ഫോടനം ഉണ്ടായത്. യാത്രക്കാരുടെ ശരീരങ്ങള്‍ ചിന്നിച്ചിതറി, ജനലുകള്‍ തകര്‍ന്നു, മേല്‍ക്കൂരയും സീലിംഗും ഇളകിത്തെറിച്ചു. ഏറെനേരം കഴിഞ്ഞും കറുത്ത പുക ഉയരുന്നത് കാണാമായിരുന്നു. സ്ഫോടനത്തില്‍ മുറിവേറ്റ് ചോരയില്‍ കുളിച്ച ജനങ്ങള്‍ നിലവിളിച്ചുകൊണ്ട് രക്ഷതേടി പായുന്നതും കണ്ടു. ദൃക്സാക്ഷികള്‍ പറഞ്ഞു. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലാണ് നാശനഷ്ടമേറെയുണ്ടായത്. ഇവിടം യുദ്ധക്കളം പോലെയാണ്. ബ്രസല്‍സ് ഫയര്‍ ബ്രിഗേഡ് മേധാവി പിറി മെയ്സ് പറഞ്ഞു. വിമാനത്താവളത്തില്‍ ഒേര സമയത്താണ് രണ്ടു സ്ഫോടനങ്ങളും നടന്നത്.
സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. മെട്രോ സ്റ്റേഷനുകള്‍ അടച്ചു. വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. ഫ്രാന്‍സ് ബെല്‍ജിയം അതിര്‍ത്തി അടച്ചു. പ്രധാനസ്ഥലങ്ങളിലെല്ലാം കൂടുതല്‍ പോലീസിനെ വിന്യസിച്ചു. തീയണക്കാനെത്തിയ ഫയര്‍ബ്രിഗേഡ് വിമാനത്താവളത്തില്‍ നിന്ന് പൊട്ടാതെയിരുന്ന മറ്റൊരു ബെല്‍റ്റ് ബോംബ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. എയര്‍പോര്‍ട്ട് ലോഞ്ചില്‍ നിന്ന് ഒരു എകെ 47 തോക്ക് കണ്ടെത്തിയിട്ടുണ്ട്.
ഭീകരാക്രമണങ്ങളെ ലോകനേതാക്കള്‍ ശക്തമായി അപലപിച്ചു. ബ്രസല്‍സില്‍ നിന്നുള്ള വാര്‍ത്ത ആശങ്കപ്പെടുത്തുന്നു. ആക്രമണങ്ങളെ അപലപിക്കുന്നു. പ്രധാനമ്രന്തി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. സംഭവത്തെ റഷ്യന്‍ പ്രസിഡന്റ് വഌഡിമീര്‍ പുട്ടിനും അപലപിച്ചു. യൂറോപ്യന്‍ ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണിതെന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്ഫൊന് ലോവെന്‍ പറഞ്ഞു.ജനങ്ങള്‍ സംയമനം പാലിച്ച് ഐക്യത്തോടെ നിലകൊള്ളണമെന്ന് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കിള്‍ അഭ്യര്‍ഥിച്ചു.ആഴ്ചകളായി യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാം ഭീകരാക്രമണം പ്രതീക്ഷിച്ച് ആശങ്കയോടെ കഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: