തിരുവനന്തപുരം: തലസ്ഥാനനഗരത്തിന്റെ ഹൃദയഭാഗത്തുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നിട്ടും കടുത്ത വികസനമുരടിപ്പ് അനുഭവിക്കുകയാണ് മണ്ഡലം. പഴയ തിരുവനന്തപുരം നോര്‍ത്ത്-ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് 2010 ല്‍ രൂപപ്പെടുത്തിയതാണ് വട്ടിയൂര്‍ക്കാവ്. മറ്റ് മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാര്‍ ജീവനക്കാരും വന്‍കിട-ചെറുകിട വ്യാപാരികളും കൃഷിക്കാരും കൂലിപ്പണിക്കാരും സ്വകാര്യ കമ്പനി ജീവനക്കാരുമൊക്കെ തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലം.
അടിസ്ഥാനപ്രശ്നങ്ങളായ കുടിവെള്ളം, വൈദ്യുതി, ഗതാഗതം, ആരോഗ്യപരിരക്ഷ എന്നിവയില്‍ ഏറെ പുറകിലാണ് മണ്ഡലം. നിലവിലെ എംഎല്‍എ കെ. മുരളീധരന് അടിസ്ഥാന സൗകര്യവികസനത്തില്‍ ഒട്ടും തന്നെ ശ്രദ്ധകാണിച്ചില്ലെന്ന ആക്ഷേപം വ്യാപകമാണ്. റോഡുകളുടെ കുഴി മേമ്പൊടിക്ക് ടാറും മണലും ചേര്‍ത്ത് അടച്ച് വെള്ള വരയിട്ടതല്ലാതെ യഥാവണ്ണം അറ്റകുറ്റപണികള്‍ ചെയ്തിട്ടില്ലെന്ന് വോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ മഴക്കാലത്ത് കിള്ളിയാറ്റിലും കരമനയാറ്റിലും ഉണ്ടാക്കുന്ന വെള്ളപ്പൊക്കം തടയാന്‍ ക്രിയാത്മകമായ ഒരു പരിഹാരത്തിനും എംഎല്‍എ ശ്രമിച്ചില്ലെന്ന് ആറ്റിന്റെ തീരവാസികള്‍ കുറ്റപ്പെടുത്തുന്നു. മണ്ഡലത്തിലുടനീളം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വേനല്‍ കടുക്കുന്നതോടെ ജലവിഭവ വകുപ്പ് പേരിന് ടാങ്കറില്‍ വെള്ളം കൊണ്ടുവരുന്നതല്ലാതെ ജലക്ഷാമം പരിഹരിക്കാന്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
നെട്ടയം സെന്‍ട്രല്‍ പോളീ ടെക്നിക്കിലാകട്ടെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പുതിയ ഒരു കോഴ്സോ കെട്ടിടമോ ഉണ്ടായിട്ടില്ല. ആധുനികവത്കരണം ഈ പോളീടെക്നിക്കിന് ഇന്നും അന്യമാണ്. ഇതിന് സമീപത്ത് ദേശീയ ഗെയിംസിനോടനുബന്ധിച്ച് ഷൂട്ടിംഗ് റെയ്ഞ്ച് സ്ഥാപിച്ചെങ്കിലും അതിന്റെ നിര്‍മാണജോലികള്‍ ഇപ്പോഴും ബാക്കി. മുന്നിലെ റോഡ് തകര്‍ന്ന് മഴക്കാലത്ത് മണ്ണൊലിപ്പ് രൂക്ഷമാണ്. മേലത്തുമേഖലയില്‍ ജില്ലാ ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ നെയ്ത്തുകേന്ദ്രം സ്ഥിതി ചെയ്യുന്നു. 600 പേര് മുമ്പ് ജോലി ചെയ്തിരുന്നിടത്ത് ഇന്ന് വെറും ആറുപേരാണുള്ളത്. ആധുനിക സൗകര്യങ്ങളുള്ള ആസ്ഥാനകേന്ദ്രത്തിന് ഇവിടെ എംഎല്‍എ സ്ഥാപിച്ച തറക്കല്ല് മാത്രം ഇപ്പോഴുമുണ്ട്.
കുലശേഖരത്ത് നിന്നാരംഭിച്ച് ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന് സമീപത്തു കൂടി പേയാടിലേക്ക് റോഡ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആറിന് കുറുകെ പാലം വേണമെന്ന ആവശ്യം ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നു. ഈ റോഡ് കുലശേഖരത്തു നിന്ന് പടിഞ്ഞാറേക്ക് നീട്ടി പേരൂര്‍ക്കട വഴി ശ്രീകാര്യത്തേക്ക് ബന്ധിപ്പിച്ചാല്‍ കിഴക്കുനിന്ന് വരുന്നവര്‍ക്ക് നഗരം ചുറ്റാതെ ദേശീയപാതയില്‍ പ്രവേശിപ്പിക്കാം. എന്നാല്‍ പേരൂര്‍ക്കടയിലെ രൂക്ഷമായ ഗതാഗതകുരുക്ക് യാത്രക്കാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇവിടെ ഫ്ളൈഓവര്‍ വേണമെന്ന ആവശ്യം എംഎല്‍എ കേട്ടഭാവം നടിച്ചിട്ടില്ല. വട്ടിയൂര്‍ക്കാവ് ജംഗ്ഷനിലും ഗതാഗതകുരുക്ക് രൂക്ഷമാണ്. ഇവിടെ റോഡിനിരുവശവും ഉണ്ടായിരുന്ന സര്‍ക്കാര്‍ ഭൂമി പ്രമുഖ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് പതിച്ചു നല്‍കിയതായി പരാതിയുണ്ട്. റോഡ് വീതികൂട്ടല്‍ അനിശ്ചിതത്വത്തില്‍ തുടരുന്നത് ഈ നേതാവിനെ സഹായിക്കാനാണെന്ന് വോട്ടര്‍മാര്‍ പരാതിപ്പെടുന്നു.
മണ്ഡലത്തില്‍ നിരവധി എല്‍പി സ്കൂളുകളുണ്ട്. ഇവ പരിഷ്കരിച്ച് സ്മാര്‍ട്ട് ക്ലാസ്സുകളാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. പാവപ്പെട്ട കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇന്നും ഈ മണ്ഡലത്തില്‍ സ്വപ്നം മാത്രം. നിരവധി ചെറു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മണ്ഡലത്തിലുണ്ട്. പക്ഷേ എല്ലാം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. കുടപ്പനക്കുന്നിലെ കൃഷിഫാം സ്ഥലപരിമിതിയുടെ പേരില്‍ വിതുരയിലേക്ക് മാറ്റി സ്ഥാപിക്കുകയാണ്. ഇവിടെ പശു, പന്നി, കോഴി മുതലായവയെ വളര്‍ത്തുന്നുണ്ട്. ശുദ്ധമായ പശുവിന് പാലിന്റെ വില്‍പ്പനയും ഇവിടെയുണ്ട്. കേന്ദ്രത്തെ ഇവിടെ നിലനിര്‍ത്താന്‍ എംഎല്‍എ കെ. മുരളീധരന് ചെറുവിരലനക്കിയിട്ടില്ല. ഫാമിന്റെ നഴ്സറി കൊണ്ട് നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവുമില്ല. ഉത്പന്നങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കാണ് വില്‍ക്കുന്നത്. അവരാകട്ടെ മറിച്ചുവിറ്റ് കൊള്ളലാഭം നേടുന്നു.
മണ്ഡലത്തിലെ വയലേലകളെല്ലാം ഒന്നൊഴിയാതെ ഭൂമാഫിയ നികത്തി റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് ഉപയോഗിക്കുന്നു. കുലശേഖരം, വട്ടിയൂര്‍ക്കാവ്, കുണ്ടമണ്‍കടവ്, നെട്ടയം, വഴയില, വെള്ളെക്കടവ് തുടങ്ങിയ ഏലകളെല്ലാം നികത്തി. ജില്ലാ ഭരണകൂടത്തിന്റെ മൂക്കിന് താഴെ കുടപ്പനക്കുന്ന് ഏല മണ്ണിട്ട് നികത്തി സ്വാകാര്യകമ്പനി ഫഌറ്റ് പണിഞ്ഞിട്ടും എംഎഎല്‍എ കണ്ടഭാവം നടിച്ചില്ല. മണ്ണാംമൂലയില്‍ ആറുമാസത്തിലധികമായി 200 ഓളം പേര് ഭൂമിക്ക് പട്ടയം ആവശ്യപ്പെട്ട് കുടില്‍കെട്ടി സമരത്തിലാണ്. ഭൂരഹിതര്‍ക്ക് ഭൂമി നല്കുന്ന നഗരസഭയുടെ പദ്ധതി പ്രകാരമാണ് ഇവര്‍ക്ക് ഭൂമി അനുവദിച്ചത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും സര്‍ക്കാര്‍ വ്യക്തിഗത പട്ടയം നല്‍കിയില്ല. പട്ടയത്തിനായുള്ള സമരം ആരംഭിച്ചിട്ട് ആറുമാസത്തിലധികമായി. എംഎല്‍എ കെ. മുരളീധരന് ഇന്നുവരെ ഈ സമരം നടക്കുന്ന സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു.
40 ഓളം ചെറുതും വലുതുമായ കുളങ്ങള്‍ മണ്ഡലത്തിലുണ്ട്. ഒന്നുപോലും ഉപയോഗയോഗ്യമല്ല. വേനല്‍ കടുക്കുന്നതോടെ ഇവയെല്ലാം വറ്റിവരളും. ഇതൊന്നുപോലും പുനരുദ്ധരിക്കാന്‍ എംഎല്‍എയുടെ കൈവശം പദ്ധതികളില്ല. നാലാഞ്ചിറ പൊയ്ക മാലിന്യനിക്ഷേപത്തിനുള്ള സ്ഥലമായി മാറി. ഇതിന് സമീപം ആധുനികസൗകര്യങ്ങളോടെ പണിത ബേക്കര്‍ മാതൃകയിലുള്ള കെട്ടിടം ആരും ഉപയോഗിക്കാതെ കാടുകയറി നശിച്ച് തെരുവുനായ്ക്കളുടെ ആവാസകേന്ദ്രമായി. തൊട്ടടുത്ത് അംഗനവാടി വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുമ്പോഴാണ് ഈ ദുര്യോഗം. അശാസ്ത്രീയമായ ബണ്ട് നിര്‍മാണം മൂലം കിള്ളിയാറിന്റെ കരയിലെ ഇരുനിലവീടുകളുടെ മുകള്‍നിലയില്‍ വരെ മഴക്കാലത്ത് വെള്ളം കയറും. മാത്രമല്ല ആറിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന സ്വീവേജ് പൈപ്പ് ഇപ്പോള്‍ ചോര്‍ന്നൊലിക്കുകയാണ്. ഇതിലൂടെ മാലിന്യം ആറിലേക്ക് വീഴുന്നു.
നാലാഞ്ചിറ, പാങ്ങോട് മാര്‍ക്കറ്റുകളുടെ സ്ഥിതിയും ശോചനീയമാണ്. മൂത്രപ്പുര പോലുമില്ല. പാങ്ങോട് നിന്ന് മാലിന്യങ്ങള്‍ നേരെ ഒഴുക്കിവിടുന്നത് കിള്ളിയാറിലേക്കാണ്. കിള്ളിയാറും കരമനയാറും ഊര്‍ധശ്വാസം വലിക്കുകയാണ്. ഇവിടങ്ങളില്‍ പലേടത്തും ആറിന് സംരക്ഷണഭിത്തി ഇല്ല. പേരൂര്‍ക്കട-കുടപ്പനക്കുന്ന്-മണ്ണന്തല റോഡ് ഇതുമൂലം മണ്ണിടിഞ്ഞ് തകര്‍ന്നു. നിരവധി പ്രശ്നങ്ങള്‍ മണ്ഡലത്തില്‍ പരിഹരിക്കാനുള്ളപ്പോഴും നാലഞ്ച് കീലോമീറ്റര്‍ റോഡ് ടാര്‍ ചെയ്ത് വികസനം നടപ്പാക്കിയെന്ന് വീമ്പിളക്കുകയാണ് എംഎല്‍എയും കോണ്‍ഗ്രസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: