മുംബൈ: ശിവസേന തലവന്‍ ബാല്‍ താക്കറെയെ വധിക്കാന്‍ ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍. താക്കറെയെ വധിക്കാന്‍ അയച്ചയാളെ പൊലീസ് പിടികൂടിയെങ്കിലും കസ്റ്റഡിയില്‍ നിന്നും അയാള്‍ രക്ഷപ്പെട്ടുവെന്നും ഹെഡ്ലി കോടതിയില്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്കയില്‍ തടവില്‍ കഴിയുന്ന ഹെഡ്ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വിസ്തരിക്കുന്നത്. ഭാരതത്തില്‍ ഒരാളെ വധിക്കണമെന്ന് നിര്‍ദ്ദേശം ലഷ്കര്‍ ഇ തൊയ്ബ നല്‍കിയിരുന്നു. അത് ശിവസേന നേതാവായിരുന്നു. തനിക്ക് ഈ ദൗത്യത്തെ കുറിച്ച് അത്രമാത്രമേ അറിയാവൂ എന്ന് ഹെഡ്ലി പറഞ്ഞു.
ലഷ്കര്‍ ഇ തൊയ്ബ നേതാവായ സാജിദ് മിറിന്റെ നിര്‍ദ്ദേശ പ്രകാരം മുംബൈയിലെത്തി രണ്ട് തവണ ശിവസേന ഭവന് സന്ദര്‍ശിച്ചു. ലഷ്ക്കറിന് വേണ്ടി താന്‍ ചെയ്ത ജോലികള്‍ക്ക് പ്രതിഫലം കിട്ടിയിരുന്നില്ല. എന്നാല്‍ അവര്‍ക്ക് പണം നല്‍കിയതായി ഹെഡ്ലി മൊഴി നല്കി. പാക് ആസ്ഥാനമായുള്ള ഭീകരസംഘടനയ്ക്ക് 70 ലക്ഷം പാക്കിസ്ഥാന് രൂപ സംഭാവന നല്‍കിയിരുന്നതായി ഹെഡ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.
2008 നവംബര്‍ 26 ന് നടന്ന ഭീകരാക്രമണ കേസില്‍ അമേരിക്കയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് ഹെഡ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: