ദാരിദ്ര്യരേഖയും ബിപിഎല്‍ കാര്‍ഡും എന്നും കേരളത്തില്‍ വിവാദവിഷയവും ചര്‍ച്ചാവിഷയവുമാണ്. ദാരിദ്ര്യരേഖാ മാനദണ്ഡങ്ങളും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് ഗ്രാമങ്ങളില്‍ 26 രൂപയും നഗരങ്ങളില്‍ 32 രൂപയും പ്രതിദിന വരുമാനമുള്ള കുടുംബങ്ങള്‍ മാത്രമേ ദാരിദ്ര്യരേഖക്ക് കീഴില്‍ വരുകയുള്ളൂ. യാഥാര്‍ത്ഥ്യത്തോട് പുലബന്ധംപോലും പുലര്‍ത്താത്ത ഈ സങ്കല്‍പ്പപ്രകാരം ആയിരം രൂപ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങള്‍ ദാരിദ്ര്യരേഖക്ക് മുകളില്‍വരും. ഇന്നത്തെ വിലനിലവാരമനുസരിച്ച് ഒരു കുടുംബത്തിന് 1000 രൂപകൊണ്ട് പട്ടിണി അകറ്റാന്‍ പോലും സാധ്യമല്ല. ഈ തര്‍ക്കം നിലനില്‍ക്കുമ്പോഴും കേരളത്തില്‍ അരക്കോടിയോളം ആളുകള്‍ ഈ പട്ടികയില്‍ കടന്നുകൂടി എന്നും അതില്‍ 23400 സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങളും ഉള്‍പ്പെടുന്നു എന്നുമുള്ള വാര്‍ത്ത സമൂഹത്തെ ഞെട്ടിപ്പിച്ചതാണ്. സര്‍ക്കാരിലും പൊതുമേഖലയിലും സഹകരണ ബാങ്കുകളിലും ജോലി ചെയ്യുന്നവര്‍ക്ക് ബിപിഎല്‍ പട്ടികയില്‍പ്പെടാന്‍ അര്‍ഹതയില്ല എന്നിരിക്കെ 234000 ജീവനക്കാരാണ് ബിപിഎല്‍ കാര്‍ഡ് ആനുകൂല്യം തട്ടിയെടുത്തത്. ഇവര്‍ ജനുവരി 15 ന് മുമ്പ് കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണമെന്നും പകരം എപിഎല്‍ കാര്‍ഡുകള്‍ വാങ്ങണമെന്നും അല്ലെങ്കില്‍ അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടിവരുമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കിയിട്ടും പകുതിപ്പേരും ഈ ഉത്തരവ് അനുസരിച്ചില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ കേന്ദ്രമായ തിരുവനന്തപുരം ജില്ലയില്‍ത്തന്നെ 804 പേര് മാത്രം ബിപിഎല്‍ കാര്‍ഡ് തിരിച്ചുനല്കിയപ്പോള് 4000 പേര് ഉത്തരവ് നിരാകരിച്ചു. ഈ സാഹചര്യത്തില്‍ അനധികൃത ബിപിഎല്‍ കാര്‍ഡ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ നടപടി സ്വാഗതാര്‍ഹമാണ്. 16,000 ഉദ്യോഗസ്ഥര്‍ക്കെതിരെ അനധികൃത കാര്‍ഡ് കരസ്ഥമാക്കിയതിന് നടപടിക്കും നീക്കംതുടങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മറ്റുള്ളവരുടെ പേരിലും കാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ടത്രേ. ബിപിഎല്‍ കാര്‍ഡുടമാ പരിശോധനയില്‍ സമൂഹത്തിലെ ഉയര്‍ന്ന നിലയിലുള്ളവരും ഈ നാണംകെട്ട ദാരിദ്ര്യചൂഷണത്തിന് മുതിര്‍ന്നതായി കണ്ടെത്തിയിരിക്കുകയാണ്. ലോകപ്രശംസ പിടിച്ചുപറ്റിയ കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകര്‍ച്ച നേരിടുന്ന പശ്ചാത്തലത്തില്‍തന്നെയാണ് അതിന് കൂടുതല്‍ കളങ്കം ചാര്‍ത്തുന്ന ഈ ഔദ്യോഗികചൂഷണം. വ്യാജ റേഷന്‍ കാര്‍ഡുകള്‍, ഭക്ഷ്യധാന്യങ്ങള്‍ വകമാറ്റി ചെലവഴിക്കല്‍, പൊതുവിതരണത്തിന് നല്കുന്ന ഭക്ഷ്യധാന്യത്തില്‍ 40 ശതമാനത്തിന്റെ ദുരുപയോഗം തുടങ്ങി ഈ രംഗം അഴിമതിവിധേയമായിട്ടുണ്ട്. ഉച്ചക്കഞ്ഞിക്ക് കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോലും മറിച്ചുവില്‍ക്കുന്ന നിലയിലേക്ക് കേരളം അധഃപതിച്ചു. കേരളത്തിലെ റേഷന്‍കടകളില്‍ അനുഭവപ്പെടുന്ന തിരക്കുതന്നെ സാക്ഷ്യപ്പെടുത്തുന്നത് റേഷന്‍കാര്‍ഡുകള്‍ക്ക് ജനങ്ങള്‍ കല്‍പ്പിക്കുന്ന പ്രാധാന്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിലസൂചിക അനുസരിച്ച് അലവന്‍സ് വര്‍ധന നേടുന്നവരാണ്. അവര്‍ ദരിദ്രര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് വേലിതന്നെ വിളവ് തിന്നുന്നതിന് തുല്യമാണ്.
നാലായിരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തുതന്നെ ഈ അനധികൃത കര്‍ഡുകള്‍ തട്ടിയെടുത്തപ്പോള്‍ മറ്റ് ജില്ലകളിലെ കണക്കുകള്‍ ലഭിക്കാനിരിക്കുന്നതേയുള്ളൂ. ശരിയായ രേഖകള്‍ സമര്‍പ്പിച്ച് എപിഎല്‍ വിഭാഗത്തിലേക്ക് മാറാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയത്തിനുള്ളില്‍ തിരിച്ചേല്‍പ്പിക്കപ്പെട്ട കാര്‍ഡുകള്‍ വെറും 8000 ആണ്. ബാക്കി 16,000 വ്യാജകാര്‍ഡുടമകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പക്ഷെ സുനാമി ദുരന്ത ആനുകൂല്യങ്ങള്‍ പോലും ഇടനിലക്കാര്‍ തട്ടിയെടുത്ത ഈ സംസ്ഥാനത്ത് അനര്‍ഹമായ രീതിയില്‍ കാര്‍ഡ് കരസ്ഥമാക്കിയതും ഉന്നത രാഷ്ട്രീയ, ഔദ്യോഗിക ബന്ധം ഉപയോഗിച്ചുതന്നെയാകണം. ഇങ്ങനെയുള്ളവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമറിച്ചതിനും എടുക്കാന്‍ പോകുന്ന നടപടി എത്രമേല്‍ പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വിഷയമായിരുന്നു ഒരു രൂപക്ക് ഒരു കിലോ അരി എന്നുള്ളതും ഇത് നടപ്പായി എന്ന് സ്വയം ശ്ലാഖിക്കുമ്പോഴും തീരെ ചെറിയ വിഭാഗത്തിന് മാത്രമേ ഈ ആനുകൂല്യം ലഭ്യമായുള്ളൂ എന്നാണ് ഈ വ്യാജ ബിപിഎല്‍ കാര്‍ഡ് വിവാദം തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: