ന്യൂദല്‍ഹി: സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയ കോടിക്കണക്കിന് ഡോളര്‍ ദുരുപയോഗം ചെയ്തതിന് ബിഷപ്പ് കെപി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് എതിരെ അമേരിക്കയില്‍ കേസ്. കാനഡയിലും യോഹന്നാന് എതിരെ ഇതേ ആരോപണം ഉയര്‍ന്നിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
1978ല്‍ അമേരിക്കയിലെ ടെക്സാസിലാണ് കടിപ്പിയാറില് പുന്നൂസ് യോഹന്നാന് എന്ന കെപി യോഹന്നാന് ഗോപ്സല്‍ ഫോര്‍ ഏഷ്യ സ്ഥാപിച്ചത്. ടെക്സാസാണ് ആസ്ഥാനം. പിന്നീട് കാനഡ, ആസ്ട്രേലിയ, തെക്കന്‍ കൊറിയ ഫിന്‍ലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിന്റെ ശാഖകള്‍ തുടങ്ങി.
വടക്കേ അമേരിക്കയില്‍ യോഹന്നാന് എതിരായ പരാതികള്‍ പെരുകുകയാണ്. കാനഡയിലെ നോവ സ്കോട്ടിയയിലുള്ള ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ന്യൂ ഗഌസ്ഗോയിലെ പാസ്റ്റര്‍ ബ്രൂസ് മോറിസണാണ് ഒരു പരാതിക്കാരന്.
മോറിസണ്‍ 21 പേജുള്ള സാമ്പത്തിക അവലോകനം തയ്യാറാക്കിയിട്ടുണ്ട്. 2007 മുതല്‍ 2014 വരെ ഗോപ്സല്‍ ഫോര്‍ ഏഷ്യക്ക് സംഭാവനയായി ലഭിച്ച 1280 ലക്ഷം ഡോളര്‍ കാണാതായി എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഈ പണം കൊണ്ട് സംഘടന വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കോര്‍പ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തതായി ദ ഹാമില്ട്ടണ് സ്പെക്റ്റേറ്റര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കാനഡാ റവന്യൂ ഏജന്‍സിയില്‍ ഫയല്‍ചെയ്ത കണക്കില്‍ 2007 മുതല്‍ 2014 വരെയായി സംഘടന 935 ലക്ഷം ഡോളര്‍ ഭാരതത്തിലേക്ക് മാറ്റിയതായി കാണിക്കുന്നുണ്ട്. എന്നാല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഭാരതത്തിലെ ബ്രാഞ്ചില്‍ ഈ കാലയളവില്‍ ഇത്തരമൊരു ഫണ്ട് ലഭിച്ചതായി ഭാരതസര്‍ക്കാരിന്റെ രേഖകളില്‍ ഇല്ല. റിപ്പോര്‍ട്ടില്‍ പറയുന്നു.മോറിസണ്‍ കാഡഡാ റവന്യൂ അതോറിറ്റിയിലും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
ഒരു കാര്യത്തിന് അവര്‍ പണം സ്വീകരിച്ചു. അത് മറ്റൊരാവശ്യത്തിന് ഉപയോഗിച്ചു.ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാന്‍ ഗോസ്പലിന് പലകുറി കത്തെഴുതി. ഒരു മറുപടിയും ലഭിച്ചില്ല. മോറിസണ്‍ പറഞ്ഞു. ഗോസ്പലിന്റെ കാനഡയിലെ മുന്‍ ഡയറക്ടര്‍ ഗാരി കഌലിയും പരാതി നല്‍കിയിട്ടുണ്ട്. ഗോസ്പലിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി സമ്പൂര്‍ണ്ണ അന്വേഷണം വേണമെന്നും കഌലിയുടെ കത്തില്‍ ആവശ്യപ്പെടുന്നു.
ആരോപണം ശരിയല്ലെന്നാണ് ഗോസ്പലിന്റെ ഹാമില്‍ട്ടണിലെ മേധാവി പാറ്റ് എമറിക് പറയുന്നത്. ഭാരത നിയമം അനുസരിച്ച് എല്ലാം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാരിറ്റി സംബന്ധിച്ച് കനേഡിയന്‍ നിയമം പരിപാലിച്ചിട്ടുമുണ്ട്. മോറിസണന്റെ ആരോപണവും ശരിയല്ല. പാറ്റ് എമറിക് പറയുന്നു.ഗോസ്പല്‍ ഫോര്‍ ഏഷ്യയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനയാണ് ബിലീവേഴ്സ് ചര്‍ച്ച്. ഈ ചര്‍ച്ചിന്റെ സ്ഥാപക ബിഷപ്പാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ സ്ഥാപകന്‍ കൂടിയായ യോഹന്നാന്.
ഗോസ്പലിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചിരുന്ന വാറന്‍ ത്രോക്മോര്ട്ടനും പറയാനുള്ളത് പരാതിയാണ്. ശേഖരിക്കുന്ന പണം മുഴുവന്‍ അവര്‍ ചെലവഴിക്കുന്നില്ല. അദ്ദേഹം പറയുന്നു.കാനഡയില്‍ നിന്ന് ശേഖരിക്കുന്ന പണത്തിന്റെ കണക്ക് ഭാരതത്തില്‍ ഫയല്‍ചെയ്യുന്ന വിദേശ സംഭാവനാകണക്കില് രേഖപ്പെടുത്തുന്നില്ല. 2015 മാര്‍ച്ച് 31ന് സമര്‍പ്പിച്ച കണക്കില്‍ മാത്രമാണ് കാനഡയില്‍ നിന്ന് കാര്യമായി പണം ലഭിച്ചെന്നു പറയുന്നത്.
അമേരിക്കയിലെ അര്‍ക്കന്‍സാസ് ജില്ലാ കോടതിയില്‍ ഗോസ്പലിന് എതിരെ കേസ് നല്‍കിയിട്ടുണ്ട്. ജെന്നിഫര്‍, മാത്യു ഡിക്സണ്‍ എന്നിവര്‍ നല്കിയ കേസില്‍ സേവന( ചാരിറ്റി) പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച പണം വലിയ ലാഭമുണ്ടാക്കാനുള്ള ബിസിനസില്‍ നിക്ഷേപിച്ചതായും ആഡംബര ആസ്ഥാന മന്ദിരവും വസതിയും പണിയാന്‍ വിനിയോഗിച്ചതായും അന്താരാഷ്ട്ര സ്പോര്‍ട്ട്സ് ടീമിനെ വാര്‍ത്തെടുക്കാന്‍ ചെലവഴിച്ചതായും ഓഹരി വിപണിയില്‍ ഇട്ടതായും ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക ഇടപാടുകളിലും വിനിയോഗത്തിലും മറ്റും ചട്ടങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് ഗോസ്പലിന്റെ അംഗത്വം വെര്‍ജീനിയയിലെ കൗണ്‍സില്‍ ഫോര്‍ ഫൈനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി റദ്ദാക്കിയിരുന്നു. ഇതേത്തുടന്ന് അംഗത്വം റദ്ദാക്കിയെന്നാല് സംഘടന നിയമവിരുദ്ധമായോ അനീതി പരമായോ പെരുമാറിയെന്നല്ല അര്‍ഥമെന്നു പറഞ്ഞ് ഗോസ്പല്‍ ഒരു പ്രസ്താവന ഇറക്കി പ്രതിഛായ സംരക്ഷിക്കാന്‍ നീക്കം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: