കഴിഞ്ഞ അഞ്ചു വര്‍ഷം മാര്‍ക്സിസ്റ്റ് പാര്ട്ടിക്കാര് കാത്തിരുന്നത് അഴിമതിക്കാരനും വകയ്ക്കുകൊള്ളാത്തവനുമായ ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് വേണ്ടിയാണെന്നാണല്ലോ നമ്മള് മലയാളികള്‍ വിശ്വസിച്ചുപോന്നിരുന്നത്. മുഖ്യമന്ത്രിയായി പുതുപ്പള്ളി കുഞ്ഞൂഞ്ഞ് അധികാരമേറ്റ കാലം മുതല്‍ നമ്മള് കേള്‍ക്കുന്നതാണ് രാജിവെക്കൂ പുറത്തുപോകൂ എന്ന മുദ്രാവാക്യം. അതിനുവേണ്ടി എന്തെല്ലാം തരം സമരങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളം സിപിഎമ്മുകാര്‍ നടത്തിയത്. പാലംപണിയും ചങ്ങലപിടിത്തവുമൊക്കെ പഴഞ്ചന്‍ വിപ്ലവരീതികളായതിനാല് നില്പും ഇരിപ്പും കിടപ്പും കെട്ടിപ്പിടുത്തവും ഉമ്മവെയ്പുമൊക്കെയായി രാപ്പകലെന്നില്ലാതെയായിരുന്നു സമരകോലാഹലം.
മുഖ്യമന്ത്രിയെ ക്ലിഫ്ഹൗസിലിട്ട് പൂട്ടാന്‍ പോയ വിപ്ലവനായകര്‍ ഒരു വീട്ടമ്മയുടെ ആട്ടുംകേട്ട് വാലുംചുരുട്ടി പോയതിന്റെ ധീരേതിഹാസം വേറെയും. ടൈറ്റാനിയവും സോളാറും ഭൂമിയിടപാടും നെല്ലിയാമ്പതിയും ആറന്മുളയും ദേശീയ ഗെയിംസും ബാറും മെത്രാന്‍കായലും കരുണ എസ്റ്റേറ്റും എന്നുവേണ്ട ചാണ്ടിച്ചനും കൂട്ടുകാരും ചേര്‍ന്ന് കട്ടുമുടിക്കാത്ത ഇടമില്ല കേരളത്തില്‍ എന്നു വന്നിട്ടും സിപിഎമ്മുകാരന്റെ രാജിമോഹം മാത്രം നടന്നില്ല. സരിത മുതല്‍ സന്തോഷ് മാധവന് വരെയുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ പറ്റുപടിക്കാരാണെന്ന് തെളിഞ്ഞിട്ടും ഒരു പ്രയോജനവുമുണ്ടായില്ല.
ബിജു രമേശന് വിചാരിച്ചതുകൊണ്ട് കെ.എം. മാണി ഇറങ്ങി. അതുകണ്ടാണ് ഉമ്മന്‍ചാണ്ടിയെ വീഴ്ത്താന്‍ ബിജുരാധാകൃഷ്ണനെ രംഗത്തിറക്കിയത്. സോളാര്‍ ചാവേര്‍ തമ്പാനൂര്‍ രവിയും സാക്ഷാല്‍ സരിതയും ചേര്‍ന്ന് പൊളിച്ചടുക്കിയ സിഡി എപ്പിസോഡോടെ ആ മോഹവും പതിരായി. ആദ്യം പിണറായി വിജയനും പിന്നെ കോടിയേരി മാമനും മുന്നില്‍ നിന്ന് നയിച്ച അഞ്ചാണ്ടത്തെ പ്രക്ഷുബ്ധവും ത്യാഗസുരഭിലവുമായ ആ വിപ്ലവരാത്രികളുടെ ഫലശ്രുതി കൊയ്തെടുക്കാമെന്ന മട്ടില്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയിരിക്കുകയാണ് പാര്‍ട്ടി ഇപ്പോള്‍.
നാലും അഞ്ചും തവണയാണ് ജില്ലാ സെക്രട്ടറിയേറ്റുകളും സംസ്ഥാന സെക്രട്ടറിയേറ്റും വട്ടംകൂടുന്നത്. എന്നിട്ടും മതിയാകാതെ പിബിയും അവയ്ലബിള് പിബിയും. അതുംകൊണ്ടും ശരിയാകാത്തതിനാല്‍ ജയസാധ്യത തേടി സകലമാന ജ്യോത്സ്യന്മാരുടെയും പടിപ്പുരവാതിലില്‍. നക്ഷത്രം നോക്കി ഗണകന്മാര് കുറിച്ചു കൊടുക്കുന്ന കുറിപ്പടിയുമായി പിന്നെയും സെക്രട്ടറിയേറ്റ്. നാലാളെ കണ്ടാല്‍ ചിരിക്കാന്‍ അറിയാത്ത ഒരാളെ നേതാവാക്കുന്നതെങ്ങനെ എന്ന ചോദ്യം കത്തിക്കയറിയപ്പോഴാണ് കാനവും കൂട്ടരും ചേര്‍ന്ന് വീണ്ടും ആ പഴയ വയ്യാവേലിയെ വേലിക്ക് പുറത്തെ കെട്ടുകാഴ്ചയാക്കാന്‍ തുനിഞ്ഞത്. മുന്‍പൊരു പാര്‍ട്ടി സെക്രട്ടറിക്കും ഇങ്ങനെയൊരു പുലിവാല് പിടിക്കേണ്ടി വന്നിട്ടില്ല. ആലിന്‍കായ് പഴുത്തപ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ് എന്ന് പറഞ്ഞതുപോലത്തെ അവസ്ഥയിലാണ് കോടിയേരി ബാലകൃഷ്ണന്. സ്ഥാനാര്‍ത്ഥിയാകാനും മത്സരിക്കാനും മരുന്നിന് കൊള്ളാവുന്ന ഒന്നുപോലും പാര്‍ട്ടിയിലില്ലാത്ത അവസ്ഥ.
ഉമ്മന്‍ചാണ്ടിയെ തോല്പിക്കാന് അഞ്ചാണ്ടുകാലം രാപ്പകല്‍ സമരം ചെയ്ത പാര്‍ട്ടി ഇപ്പോള്‍ പുതുപ്പള്ളിയില്‍ മത്സരിക്കാനെന്ന് പറഞ്ഞ് ഇറക്കിയ കുരിപ്പിനെ കണ്ടാല്‍ ഈ ദാരിദ്ര്യത്തിന്റെ ആഴം വ്യക്തമാകും. പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ പേരും പടവും കണ്ടാണ് പാര്‍ട്ടി അണികള്‍ ഇപ്പോള്‍ അന്തംവിട്ട് ചോദിക്കുന്നത്, ഇതിനു വേണ്ടിയായിരുന്നോ നമ്മള് കഴിഞ്ഞ അഞ്ചുവര്‍ഷം വെറുതേ തിളച്ചത് എന്ന്. ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ സമരങ്ങളില്‍ തെല്ലെങ്കിലും ആത്മാര്‍ത്ഥതയുടെ അംശം ഉണ്ടായിരുന്നെങ്കില്‍ ഒരു മുതിര്‍ന്ന നേതാവിനെ രംഗത്തിറക്കി മത്സരിക്കാനുള്ള വാശിയെങ്കിലും കാട്ടേണ്ടതായിരുന്നു കോടിയേരിയും കൂട്ടരും. ഇതിനാണ് അഡ്ജസ്റ്റ്മെന്റ് എന്ന് പറയുന്നത്. പുതുപ്പള്ളിയിലെ ഈ വാക്കോവറിന് പകരം എന്ത് എന്നത് ഡീലിങിന്റെ മറുപുറമാണ്. അത് കാത്തിരുന്ന് കാണേണ്ടതാണ് താനും. മലമ്പുഴയിലേക്ക് മത്സരിക്കാനെന്ന പേരില്‍ കോടിയേരിയും പിണറായിയും അയച്ച വിഎസിന്റെ ഗതിയോ ഗതികേടോ നിര്‍ണയിക്കാനാവും വിധമാണ് സിപിഎമ്മിലെ ഉപജാപകസംഘത്തിന്റെ നീക്കങ്ങള്‍.
കോടിയേരിയുടെയും പിണറായിയുടെയും കാര്‍മ്മികത്വത്തില്‍ കാശ് വാങ്ങി സീറ്റുകള്‍ വില്‍ക്കുന്നതിനുള്ള കൂട്ടപ്പൊരിച്ചിലാണ് സെക്രട്ടറിയേറ്റുകളില്‍ നടക്കുന്നതെന്നാണ് ആരോപണം. ഓരോ സീറ്റും ലേലം വിളിച്ചെടുക്കാന്‍ അബ്കാരി മുതലാളിമാര്‍ മുതല്‍ കൊടികെട്ടിയ കള്ളപ്പണക്കാര്‍ വരെ ക്യൂവിലാണ്. ബെന്നറ്റ് എബ്രഹാമിന് തിരുവനന്തപുരം സീറ്റ് വിറ്റ് സിപിഐക്കാര്‍ കാട്ടിയ വഴിയേ ഇപ്പോള്‍ കോടിയേരിയും കൂട്ടരും പായുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പുതിയ കേരളം കെട്ടിപ്പടുക്കാനെന്ന വ്യാജേന പിബിയംഗം പിണറായി വിജയന് നയിച്ച പാര്‍ട്ടി ജാഥ പലയിടത്തും മുന്തിയ ഹോട്ടലുകളില്‍ അന്തിയുറങ്ങിയതിന്റെയും പൗരപ്രമുഖരെന്ന പേരില്‍ കുത്തക വ്യവസായികളുമായി അന്തിച്ചര്‍ച്ച നടത്തിയതിന്റെയും ബാക്കിപ്പത്രമായിരിക്കും കോടിയേരിയുടെ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ത്ഥി പട്ടിക എന്ന് ഇപ്പോഴേ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.
സ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള ആര്‍ത്തിയുമായി പാര്‍ട്ടി നേതാക്കന്മാര് വരെ മുണ്ടും മടക്കിക്കുത്തി രംഗത്തുവന്നതോടെയാണ് കോടിയേരിയുടെയും കൂട്ടരുടെയും വിപണനതന്ത്രം പ്രതിസന്ധിയിലായത്. മുന്‍പൊക്കെ പാര്‍ട്ടി പറഞ്ഞാല്‍ റൂപര്‍ട്ട് മര്‍ഡോക്കിനെ വരെ തൊഴിലാളിവര്‍ഗ നേതാവെന്ന് ആഘോഷിക്കുമായിരുന്നു സഖാക്കന്മാര്. അത്രയ്ക്കായിരുന്നു അച്ചടക്കം. തൊഴിലാളിവര്‍ഗം അധികാരമേറ്റാല്‍ അധികാരമപ്പോള്‍ തൊഴിലായിമാറുമെന്ന മുന്‍കാല അനുഭവങ്ങള്‍ ഓരോ പാര്‍ട്ടി സഖാവിനെയും ആര്ത്തിപണ്ടാരങ്ങളാക്കിത്തീര്ത്തിട്ടുണ്ട് എന്നതാണ് വസ്തുത. അതുകൊണ്ട് നിങ്ങള്‍ കൊയ്യും വയലുകളില്‍ത്തന്നെ ഞങ്ങളും കൊയ്യുമെന്നു പറയാനുള്ള ധാര്‍ഷ്ട്യം ഇപ്പോള്‍ അവര്‍ കാട്ടിത്തുടങ്ങിയിരിക്കുന്നു. ചോദ്യം ചെയ്യാതെ അനുസരിക്കാനും അനുസരിപ്പിക്കാനുമുള്ള വിശ്വാസ്യത മുകള്‍ത്തട്ടുമുതല്‍ അടിത്തട്ടുവരെ നഷ്ടമായിപ്പോയ ഒരു പാര്‍ട്ടിയുടെ കൊടിയ ദയനീയാവസ്ഥയാണ് പുറത്തുകേട്ട പേരുകളുടെ മറവില്‍ വടക്കാഞ്ചേരിയിലും കൊല്ലത്തും പൂഞ്ഞാറിലും തൃപ്പൂണിത്തുറയിലും ഒക്കെ തുടരുന്ന പ്രതിഷേധങ്ങള്‍.
പാര്‍ട്ടിയിലെ വിപ്ലവ നക്ഷത്രങ്ങള്‍ ഇത്രകാലം നടത്തിയ വിപ്ലവങ്ങളുടെ പൂച്ച് പുറത്തായതോടെയാണ് സിനിമാതാരങ്ങള്‍ക്ക് പിന്നാലെ കോടിയേരിയും കൂട്ടരും വെച്ചുപിടിച്ചത്. ഉറങ്ങിക്കിടന്ന കെപിഎസി ലളിതയെ വിളിച്ചുണര്‍ത്തി പറ്റിച്ചതിന്റെ മാനക്കേട് മാഞ്ഞിട്ടില്ല. കൊല്ലത്ത് കൊമേഡിയന്‍ മുകേഷാണത്രെ താരം. പള്ളിക്കൂടകാലത്ത് വാളികൂളിപിള്ളാരോടൊപ്പം കന്നംതിരിവ് കാട്ടാതിരിക്കാന്‍ ആംഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ ബോര്ഡിങ്ങില് നിന്ന് പഠിച്ച കാലം മുതലുളള മുകേഷിന്റെ ചരിത്രം തോണ്ടി പുറത്തിട്ടാണ് പാര്‍ട്ടി സഖാക്കന്മാര് കോടിയേരിയുടെ കുടുംബ സ്വത്തല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പോസ്റ്ററുകളിലൂടെ പ്രഖ്യാപിക്കുന്നത്. കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥി സഖാക്കന്മാര് അവകാശപ്പോരാട്ടം നടത്തുന്ന കാലത്ത് വിമന്‍സ് കോളേജിന്റെ ഓരംപറ്റി നടന്ന പൂവാലനെങ്ങനെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകും എന്നും കൊല്ലത്തെ സഖാക്കന്മാര് ചോദിക്കുന്നു. ഇത്തരം ചോദ്യങ്ങളെയാണ് പാവം കോടിയേരി ഉള്‍പ്പാര്‍ട്ടി ചര്‍ച്ച എന്ന് പേരിട്ട് വിശേഷിപ്പിക്കുന്നത്.
ഇനിയും സെക്രട്ടറിയേറ്റുകള്‍ കൂടുകയാണ്. വോട്ടേഴ്സ് പട്ടികയില്‍ തിരുത്തല്‍ വരുത്തുന്നതുപോലെ സങ്കീര്‍ണമാവുകയാണ് കോടിയേരിയുടെ പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയുടെ അവസ്ഥ. അന്തിക്കാട്ടെ സുധീരന് പട്ടേലരും പ്രതാപന് തൊമ്മിയും ചേര്‍ന്നുള്ള സോണിയാമോഡല്‍ ത്യാഗി നാടകത്തിന്റെ ക്ലൈമാക്സില്‍ കണ്ണുംനട്ടാണ് കമ്മ്യൂണിസം പോയ അണ്ണാന്റെ ഗതിയില്‍ കോടിയേരിയണ്ണന്റെ പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: