താന്‍ കണ്ട ലങ്കയെപ്പറ്റി ഹനുമാന് വിവരിക്കുന്നു.
”ത്രികുടാചലത്തിനു നേരെ മുകളിലുള്ള ലങ്കാനഗരത്തിന് എഴുന്നൂറ് യോജന വിസ്താരമുണ്ട്. നാലുദിക്കിലും ഗോപുരങ്ങളും ഓരോ ഗോപുരത്തിനും ഏഴുനിലകളുമുണ്ട്. അതിന്റെയുള്ളില് നല്ല ഉയരമുള്ള ഏഴുമതിലുകള്‍ പിന്നെയുമുണ്ട്. അവയ്ക്കും നന്നാലുഗോപുരങ്ങളുണ്ട്. അതിനുള്ളില്‍ വീണ്ടും ഇരുപത്തെട്ടു ഗോപുരം. എല്ലാ ഗോപുരത്തിനും വെളിയില്‍ അഗാധമായ കിടങ്ങുകള്‍. അവയ്ക്കുള്ളിലേക്കു കയറാന്‍ യന്ത്രപ്പാലങ്ങള്‍. കിഴക്കേ ഗോപുരം കാക്കുന്നതിന് പതിനായിരം രാക്ഷസന്മാരുണ്ട്. തെക്കേ ഗോപുരത്തില്‍ ഒരുലക്ഷവും പടിഞ്ഞാറേ ഗോപുരത്തില്‍ പത്തുലക്ഷവും വടക്കുഗോപുരത്തില് ഒരുകോടിയും രാക്ഷസന്മാരാണ് കാവല്‍.
അന്തഃപുരങ്ങള്‍ സംരക്ഷിക്കാനും അത്രയുംപേരുണ്ട്. മന്ത്രാലയങ്ങളുടെ സംരക്ഷണത്തിന് അതിലിരട്ടിപ്പേരുണ്ട്. ലങ്കാനഗരത്തിന്റെ മനോഹാരിത വര്‍ണ്ണിക്കാന്‍ കഴിയില്ല. സുവര്ണനിര്മ്മിതമായ മാളികകള്‍, ഭക്ഷണശാലകള്‍, നാടകശാലകള്‍, നടപ്പന്തലുകള്‍, കുളിക്കടവുകള്‍ ഇവ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് രാക്ഷസന്മാരുണ്ട്. രാക്ഷസന്മാര്ക്കു മദ്യപിക്കാനുള്ള മദ്യശാലകള്‍ ആവശ്യംപോലെ. ഏകാന്തമായി ചെന്നിരുന്ന് വിശ്രമിക്കാനും ധ്യാനിക്കാനുമൊക്കെ നിര്‍മ്മലമായ മന്ദിരങ്ങളും കാണാം.
ലങ്കയിലുള്ളവരെല്ലാം വളരെ സന്തോഷത്തോടെ ജീവിക്കുന്നു. അവിടെ നിറയെ മദയാനകളുണ്ട്. അനേകം രഥങ്ങള്‍ ഞാന്‍ കണ്ടു. അതിനുവേണ്ട കുതിരകളുമുണ്ട്. രാവണന്റെ ശക്തിക്കനുസരിച്ച് ലങ്കാവാസികള്‍ രാക്ഷസ സമൂഹങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു. നഗരത്തിന്റെ നാലു പ്രവേശനദ്വാരത്തിനും നല്ല വിസ്താരമുണ്ട്. അവിടെ കല്ലുകളും ശരങ്ങളും ശത്രുക്കള്‍ക്കുനേരെ പ്രയോഗിക്കാനുള്ള വലിയ യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു.
വീരന്മാരായ രാക്ഷസന്മാര് ഭയങ്കരങ്ങളായതും, കാരിരുമ്പുകൊണ്ടുണ്ടാക്കിയതും മൂര്‍ച്ചയുള്ളതുമായ ശതഘ്നികള്‍ നൂറുകണക്കിന് ശേഖരിച്ചിട്ടുണ്ട്. അതിനാല്‍ മാറ്റി ആര്‍ക്കും കടക്കാന്‍ കഴിയാതാക്കും. രാവണന് സൈന്യത്തെ നന്നായി പരിരക്ഷിക്കുന്നു.
ഞാന്‍ ലങ്കയിലെ സൈന്യത്തിന്റെ നാലിലൊന്നും, ഗോപുരങ്ങളും കോട്ടകളും ശതഘ്നികളും നശിപ്പിച്ചിട്ടാണു വന്നത്. എനിക്കിതൊക്കെ ചെയ്യാന്‍ കഴിഞ്ഞത് അവിടുത്തെ അനുഗ്രഹം കൊണ്ടാണ്. ഒരു നല്ല ഭക്തന്റെ മനസ്സ് അങ്ങനെയാണ്. താന്‍ എന്തുനേട്ടമുണ്ടാക്കിയാലും അതെല്ലാം ഭഗവാന്റെ കാരുണ്യം എന്ന ചിന്തയാണ് ഏറ്റവും വലിയ ഭക്തി. നാമിനി വൈകാതെ യാത്ര പുറപ്പെട്ട് സമുദ്രം കടന്ന് രാവണന്റെ അഹങ്കാരം ശമിപ്പിച്ച് സീതയെ വീണ്ടെടുക്കണം. എന്ന് ഹനുമാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: