സംസ്കൃതഭാഷയില്‍ ‘ആത്മാ’ എന്ന പദത്തിന്, സ്വയം (താന്‍) എന്നും മനസ്സ്, ബുദ്ധി, ശരീരം, ഇന്ദ്രിയങ്ങള്‍, പരമാത്മാവ്, ജീവാത്മാവ് എന്നിങ്ങനെ സന്ദര്‍ഭത്തിനനുസരിച്ച്, അര്‍ത്ഥം സ്വീകരിച്ചില്ലെങ്കില്‍, ഗീതയെപ്പോലെയുള്ള ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ യഥാര്‍ത്ഥമായ അവബോധം കിട്ടുകയില്ല.
ഇവിടെ ‘ആത്മനി’- എന്ന പദത്തിന് പരമാത്മാവില്‍ എന്നര്‍ത്ഥം. ആത്മനാ- ശ്രീകൃഷ്ണ ഭഗവാന്റെ സച്ചിദാനന്ദ രൂപത്തില്‍ ഉറപ്പിച്ച് നിര്‍ത്തിയ ബുദ്ധികൊണ്ട് ഉണ്ടാവുന്ന സന്തോഷത്താല്‍ തൃപ്തനായവന്, നശിക്കുന്നതും ദുഃഖങ്ങള്‍ ചേര്‍ന്നതും തുച്ഛവുമായ ഭൗതികസുഖങ്ങളില് ആഗ്രഹം തോന്നുകയില്ല. അവയെ തീരെ ഉപേക്ഷിക്കും. ഒരു ഉദാഹരണം നോക്കാം. ഒരു കെട്ടു പച്ചപ്പുല്ലും ഒരു കെട്ട് വൈയ്ക്കോലും വെച്ച ഒരു സ്ഥലത്തേക്കു ഒരു പശുവിനെ അഴിച്ചുവിട്ടാല്‍ വൈക്കോല്‍ കെട്ടിനടുത്തേക്ക് ആ പശു പോവുകയില്ല.
പച്ചപ്പുല്‍ കെട്ടിനടുത്തേക്കു മാത്രമേ അതു പോവുകയുള്ളൂ. ഉണങ്ങിയ പുല്ലിനേക്കാള്‍ പച്ചപ്പുല്ലിന് എത്രയോ മടങ്ങ് സ്വാദു കൂടുമെന്ന് ആ പശുവിന് അറിയാം. പച്ചപ്പുല്ലു തിന്ന് ആ പശു സന്തോഷിക്കും. അതുപോലെ ഭൗതികസുഖങ്ങളെ പാടെ ഉപേക്ഷിച്ച്, ശ്രീകൃഷ്ണഭഗവാന്റെ രൂപ-കഥാ-നാമകീര്ത്തനങ്ങള്കൊണ്ട് സന്തുഷ്ടനായിത്തീര്‍ന്ന ഭക്തനാണ് സ്ഥിതപ്രജ്ഞ്ന്. അദ്ദേഹത്തിന് മറ്റൊരാഗ്രഹവും തോന്നുകയില്ല. പരീക്ഷിത്തു മഹാരാജാവ് ശ്രീശുകബ്രഹ്മര്ഷിയോടു പറയുന്ന ഒരു ശ്ലോകം നോക്കുക:
”നൈഷാതി ദുസ്സഹാക്ഷുന്മേ
ത്യക്തോ ദ മപി ബാധതേ
പിബന്തം ത്വന്മുഖാംഭോജച്യുതം
ഹരികഥാമൃതം”
(=പണ്ട് എനിക്ക് വിശപ്പും ദാഹവും സഹിക്കാന്‍ കഴിയില്ലായിരുന്നു. അതുകാരണമാണല്ലോ ശൃംഗി മഹര്‍ഷിയുടെ ശാപം എനിക്കു കിട്ടിയത്. എന്നാല്‍ ഇപ്പോള്‍ അങ്ങയുടെ മുഖമാകുന്ന ചെന്താമരപുഷ്പത്തില്നിന്ന് ഒഴുകി വരുന്ന ശ്രീകൃഷ്ണ കഥയാകുന്ന അമൃതം കുടിച്ചുകൊണ്ടിരിക്കുന്ന എന്നെ വിശപ്പും ദാഹവും ബാധിക്കുന്നതേയില്ല. ഒരു തുള്ളി വെള്ളം പോലും കുടിക്കണമെന്ന ആഗ്രഹം എനിക്കുതോന്നുന്നതേ ഇല്ല.)
ശ്രീകൃഷ്ണ ഭഗവാനില്‍ ബുദ്ധിയുറപ്പിച്ചു നിര്‍ത്തി ആ ആനന്ദം അനുഭവിക്കുന്ന വ്യക്തിയുടെ ലക്ഷണമാണ് ഇവിടെ പറഞ്ഞത്. ഈ അവസ്ഥ കൈവരിക്കാന്‍ ആഗ്രഹിക്കുന്നവന് ഈ രീതിയില്‍ തന്നെ സാധന അനുഷ്ഠിക്കണമെന്നു താല്‍പ്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: