ഹരിപ്പാട്: ഛത്തീസ്ഗഡില്‍ മരിച്ച സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തോട് സൈനികകേന്ദ്രങ്ങള്‍ അനാദരവ് കാട്ടിയെന്ന ബന്ധുക്കളുടെ ആരോപണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, സിആര്‍പിഎഫ് ഡിഐജി എ. ശ്രീനിവാസ് മുഖാന്തിരം ബന്ധുക്കള്‍ക്ക് ഉറപ്പ് നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ റീ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെേയ്യെണ്ടന്ന ബന്ധുക്കളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടുകൂടി വീട്ടിലെത്തിച്ചശേഷം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.
കാര്‍ത്തികപ്പള്ളി മാങ്കിയില്‍ തെക്കതില്‍ അച്ചന്‍കുഞ്ഞിന്റെ മകന് അനില്‍ (33) ഛത്തീസ്ഗഡിലെ താമസസ്ഥലത്തിനടുത്തുള്ള വാട്ടര്‍ ടാങ്കില്‍ വീണതിനെത്തുടര്‍ന്ന് തലയ്ക്ക് ക്ഷതമേറ്റാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പാങ്ങോട് സിആര്‍പിഎഫ് ക്യാമ്പിലെ സൈനിക ഉദ്യോഗസ്ഥര്‍ ആംബുലന്‍സില്‍ ഹരിപ്പാട്ട് എത്തിച്ചുവെങ്കിലും ഞായറാഴ്ച സംസ്ക്കരിക്കുന്നതിനായി ഹരിപ്പാട് ഒരു സ്വകാര്യ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കാനായി എത്തിച്ചു. ഇവിടെ വെച്ച് മൃതദേഹം അടങ്ങിയ പേടകം പൊട്ടിച്ചപ്പോള്‍ മൃതദേഹത്തില്‍ നേരിയ ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥരും മറ്റും സ്ഥലത്തെത്തി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം റീ പോസ്റ്റുമോര്‍ട്ടത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഇവരുടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. സിആര്‍പിഎഫ് കമാന്‍ഡിംഗ് ഓഫീസര്‍ സഞ്ജയ് ശര്‍മ്മ, ഡെപ്യൂട്ടി കമാന്‍ഡന്റ് വി.സി. നായര്‍, അസി. കമാന്‍ഡര്‍ ഗീത, ഇന്‍സ്പെക്ടര്‍ ചന്ദ്രശേഖരന് എന്നിവരും മന്ത്രി രമേശ് ചെന്നിത്തലയും സൈനികന്റെ വീട്ടിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: