തലശ്ശേരി: സിപിഎം കൊലപാതക രാഷ്ട്രീയത്തിനെതിരെ നിരവധി സ്വയംസേവകര്‍ ജീവന് ബലിനല്‍കി പടുത്തുയര്‍ത്തിയ പ്രസ്ഥാനമായ ബിജെപിയും സിപിഎമ്മും തമ്മിലാണ് ഇത്തവണ തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ പ്രധാന പോരാട്ടം. കേരളപ്പിറവി മുതല്‍ ഇടത്പക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടുള്ള മണ്ഡലമാണ് തലശ്ശേരി.
അതുകൊണ്ടുതന്നെ വികസനത്തിന്റെ കാര്യത്തില്‍ ഇന്നും മറ്റു മണ്ഡലങ്ങളുടെയൊക്കെ പിറകിലാണ് തലശ്ശേരി. ഹാസ്യ സാമ്രാട്ട് സഞ്ജയന്, പ്രശസ്ത സാഹിത്യകാരന് ഒ.ചന്തുമേനോന്‍, മലയാള നിഘണ്ടുവിന്റെ ഉപജ്ഞാതാവ് ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് എന്നിവര്‍ ജീവിച്ചിരുന്ന നാടാണ് തലശ്ശേരി. കേക്കിന്റെയും സര്‍ക്കസിന്റെയും ക്രിക്കറ്റിന്റെയും ഈറ്റില്ലമെന്ന് തലശ്ശേരി ഊറ്റംകൊള്ളുന്നു. ഇങ്ങനെ നിരവധി ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാട്ടാന്‍ തലശ്ശേരിയിലെ ജനങ്ങള്‍ക്ക് കഴിയും. എന്നാല്‍ ഏത് കുറ്റിച്ചൂലിനെ നിര്‍ത്തി മത്സരിപ്പിച്ചാലും ഇടത്പക്ഷം പുഷ്പംപോലെ ജയിച്ചുവരുമെന്ന കഴിഞ്ഞകാല അനുഭവമാണ് തലശ്ശേരിയുടെ വികസന മുരടിപ്പിന് പ്രധാന കാരണം.
ഇവിടെയാണ് സമഗ്ര വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി രംഗത്തിറങ്ങുന്നത്. ഇത് വെറും മുദ്രാവാക്യമല്ലെന്നും ഭാരതത്തിന്റെ ഭരണം ബിജെപിയുടെ കരങ്ങളിലാണെന്നും അതിന് നേതൃത്വം നല്‍കുന്നത് രാഷ്ട്രവികസന നായകനായ നരേന്ദ്രമോദിയാണെന്നും ബുദ്ധിയുള്ള ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാലമത്രയും ഇവിടെ നിന്ന് മത്സരിച്ച് നിയമസഭയിലെത്തിയത് വി.ആര്.കൃഷ്ണയ്യര്‍, പാട്യം ഗോപാലന്, കെ.പി.ആര്.ഗോപാലന്, എന്‍.ഇ.ബാലറാം, എം.വി.രാജഗോപാലന്‍, കെ.പി.മമ്മുമാസ്റ്റര്, ഇ.കെ.നായനാര്‍, കോടിയേരി ബാലകൃഷ്ണന് എന്നിവരാണ്.
തലശ്ശേരിയുടെ വികസനത്തിന് വേണ്ടി കമ്മ്യൂണിസ്റ്റുകളായ ഇവരൊന്നും ഇക്കാലമത്രയും ഒന്നും ചെയ്തിട്ടില്ല എന്ന കാര്യം തലശ്ശേരിയിലൂടെ ഒരിക്കല്‍ യാത്രചെയ്തവര്ക്കുപോലും വ്യക്തമാകും. ഇതിന് മാറ്റം ഉണ്ടാവണമെങ്കില്‍ ജനങ്ങളുടെ മുന്നിലുള്ള ഏക പോംവഴി ആസന്നമായ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി.കെ.സജീവനെ വിജയിപ്പിക്കുക എന്നതാണ്. തലശ്ശേരി മണ്ഡലത്തിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥ മാറ്റിയെടുക്കണമെന്ന കാര്യത്തില്‍ ജനങ്ങള്‍ ഒറ്റമനസ്സാണ്.
തലശ്ശേരി മുന്‍സിപ്പാലിറ്റിയും എരഞ്ഞോളി, കതിരൂര്‍, പന്ന്യന്നൂര്‍, ചൊക്ലി, ന്യൂമാഹി, എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന തലശ്ശേരി മണ്ഡലത്തില്‍ 1,64,152 വോട്ടര്‍മാരാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 50 ശതമാനം വാര്‍ഡുകളില്‍ മത്സരിച്ച ബിജെപിക്ക് ലഭിച്ചത് ഇരുപത്തിരണ്ടായിരത്തിലധികം വോട്ടാണ്. എന്നാല്‍ 98 ശതമാനം വാര്‍ഡുകളില്‍ മത്സരിച്ച യുഡിഎഫിന് ലഭിച്ചത് മുപ്പതിനായിരം വോട്ടാണ്. അതുകൊണ്ടുതന്നെ നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും ബിജെപി വോട്ടുകള്‍ താമര ചിഹ്നത്തില്‍ വീഴുമ്പോള്‍ സ്വാഭാവികമായും യുഡിഎഫ് മുന്നാം സ്ഥാനത്താവുമെന്ന കാര്യത്തില്‍ സംശയമില്ല.
നിലവില്‍ തലശ്ശേരി നഗരസഭയും അഞ്ച് ഗ്രാമപഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇപ്പോള്‍ നിയമസഭാ തെരഞ്ഞപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം എ.എന്‍.ഷംസീറിനെയാണ് പരിഗണിച്ചിരിക്കുന്നത്. കൂടാതെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ടാക്കിയതും തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡണ്ടാക്കിയതും ഷംസീറിനെ തന്നെയാണ്. ഇതിനെതിരെ സിപിഎമ്മില്‍ മാത്രമല്ല എല്‍ഡിഎഫ് ഘടക കക്ഷികളില്പോലും ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരവസ്ഥയില്‍ തലശ്ശേരിയില്‍ പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: