തിരുവനന്തപുരം: നൂറില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളുടെ പിടിവാശിക്കു വേണ്ടി 5000 വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കണോ? ചോദ്യം ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ സുശീല്കുമാറിന്റേതാണ്. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയ്ക്കെതിരെ പരാതി നല്‍കിയെന്നതിന്റെ പേരില്‍ മാധ്യമങ്ങളും കപട ബുദ്ധിജീവികളും വേട്ടയാടിക്കൊണ്ടിരിക്കുന്ന അതേ സുശീല്‍കുമാര്‍.
തിരുവനന്തപുരത്ത് ഏബിവിപി സംഘടിപ്പിച്ച ദേശരക്ഷാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുശീല്‍ കുമാര്‍. ഹൈദരാബാദ് സര്‍വ്വകലാശാലിയില്‍ വിദ്യാര്‍ത്ഥി സമരത്തിന്റെ പേരിലും രോഹിത് വെമുലയുടെ ആത്മഹത്യയുടെ പേരിലും നടത്തുന്ന കള്ളപ്രചാരണങ്ങളെപ്പറ്റിയും അക്രമങ്ങളെപ്പറ്റിയും സുശീല്‍ കുമാര്‍ ജന്മഭൂമിയോട് സംസാരിച്ചു.
യാക്കൂബ് മേമനെ അനുകൂലിച്ച് പരിപാടി നടത്തിയ രോഹിത് വെമുല ഉള്‍പ്പടെയുള്ള അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് നേതാക്കളെ വിമര്‍ശിച്ച് സുശീല്‍ കുമാര്‍ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. വിദ്യാര്‍ത്ഥികളുടെ ഗുണ്ടായിസത്തെപ്പറ്റി വിശേഷിപ്പിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെമുലയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിലെത്തി സുശീലിനെ ക്രൂരമായ മര്‍ദ്ദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്ന നേതാക്കള്‍ സുശീലിനെ മര്‍ദ്ദിച്ച് അവശനാക്കി മാപ്പ് എഴുതി വാങ്ങിക്കുകയും അത് രാത്രിയില്‍ തന്നെ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യിപ്പിക്കുകയും ചെയ്തു. ഇതേപ്പറ്റി അന്ന് രാത്രി തന്നെ ഗച്ച്ബോളി പൊലീസ് സ്റ്റേഷനില്‍ സുശീല്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രോഹിത് വെമുലയെ സസ്പെന്റ് ചെയ്യാന്‍ കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ അന്നത്തെ വൈസ് ചാന്‍സലര്‍ ആര്‍പി ശര്‍മ്മ തീരുമാനിച്ചതാണ്. എന്നാല്‍ വെമുലയുടെ വാദം കൂടി കേള്‍ക്കാന്‍ രണ്ടാമതൊരു കമ്മിറ്റിയെ നിയോഗിച്ചു. അവരുടെ ശുപാര്‍ശയും വെമുലയെ സസ്പെന്റ് ചെയ്യണമെന്നായിരുന്നു. അപ്പോഴേക്കും വിസിയായി അപ്പാ റാവു എത്തിയിരുന്നു. അല്ലാതെ ഇപ്പോഴത്തെ വിസിയായ അപ്പാറാവു അല്ല സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിറക്കിയതെന്ന് സുശീല്‍ കുമാര്‍ പറയുന്നു. മകനെ മര്‍ദ്ദിച്ചതറിഞ്ഞ് എത്തിയ സുശീലിന്റെ അമ്മയെ രോഹിത് വെമുലയും കൂട്ടരും വിസിയുടെ മുറിക്കകത്ത് വെച്ച് അധിക്ഷേപിക്കുന്നതിന്രെ സിസി ടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്.
ഡിസംബര്‍ 14ന് സസ്പെന്റ് ചെയ്യപ്പെട്ട രോഹിത് വെമുല ജനുവരി രണ്ട് വരെ എവിടെയായിരുന്നു എന്നത് കണ്ടെത്തണമെന്ന് സുശീല്‍ കുമാര്‍ ആവശ്യപ്പെടുന്നു. ജനുവരി രണ്ടിന് സര്‍വ്വകലാശാലയില്‍ മടങ്ങിയെത്തിയ വെമുല കാമ്പസിനകത്തുള്ള ഷോപ്പിങ് കോംപ്ലക്സിലേക്ക് താമസം മാറ്റുകയായിരുന്നു. സംഭവം ഒത്തുതീര്‍പ്പാക്കണമെന്ന ഇടത് അനുഭാവിയായ അദ്ധ്യാപകന് പ്രൊഫ. അരുണ്‍ പട്നായികിന്റെ ആവശ്യത്തോട് ഏബിവിപി അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും വെമുലയും കൂട്ടരും സഹകരിച്ചില്ലെന്ന് സുശീല്‍ ഓര്‍ക്കുന്നു. വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ക്ക് സുഹൃത്തുക്കളും അദ്ധ്യാപകരും മറുപടി പറയണമെന്ന് സുശീല്‍ ആവശ്യപ്പെടുന്നു.
വെമുലക്കെതിരായ പരാതി കോടതി പരിഗണിക്കാന്‍ തുടങ്ങുന്ന ജനുവരി 18 ന് തലേദിവസം വെമുല ആത്മഹത്യ ചെയ്തത് എന്തിനെന്ന് അന്വേഷിക്കണം? സര്‍വ്വകലാശാലയിലെ ഷോപ്പിങ് കോംപ്ലക്സിലേക്ക് താമസം മാറ്റുന്നതു വരെ വെമുല ആര്‍ക്കൊപ്പമാണ് താമസിച്ചത്? മരിക്കുന്ന ദിവസം ഉച്ചവരെ വെമുലക്കൊപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെ? രോഹിത് വെമുലയുടെ മൊബൈല്‍ ഫോണ്‍ ആരുടെ പക്കല്‍? വെമുലയുടെ മരണത്തെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്ന എബിവിപിയുടെ ആവശ്യത്തെ എന്തുകൊണ്ട് എഎസ്എ പിന്തുണക്കുന്നില്ല? ആത്മഹത്യക്ക് കാരണം പരാതിയും സസ്പെന്ഷനുമാണെങ്കില് ആത്മഹത്യാക്കുറിപ്പില്‍ എന്തുകൊണ്ട് പരാതി നല്കിയ എന്റെ പേരില്ല? കുറിപ്പില്‍ പേരുള്ള എസ്എഫ്ഐ-എഎസ്എഫ്ഐ സംഘടനകളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സുശീല്‍ ആവശ്യപ്പെടുന്നു.
മടങ്ങിയെത്തിയ വിസി അപ്പാറാവുവിനെതിരെ സംഘടിതമായ അക്രമമാണ് സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് സുശീല്‍ ചൂണ്ടിക്കാണിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളവും വൈദ്യുതിയും ഭക്ഷണവും നിഷേധിച്ചു എന്ന വാര്‍ത്ത വ്യാജമാണ്. വിസിക്കെതിരായ സമരത്തിന്റെ പേരില്‍ തങ്ങളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കാന്റീന് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള അനദ്ധ്യാപകര്‍ സമരത്തിലായതാണ് ഭക്ഷണം ഇല്ലാത്തതിന് കാരണമെന്ന് സുശീല്‍ പറയുന്നു. മറിച്ചുള്ള ആരോപണങ്ങളെല്ലാം ദേശീയ മനുഷ്യാവകാശ കമ്മീഷന് തള്ളിക്കളഞ്ഞെന്നും സുശീല്‍ പറയുന്നു.
അംബേദ്കര്‍ സ്റ്റുഡന്റ്സ് യൂണിയന് കേരളത്തിലെ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഇതേ സംഘടനയിലെ അംഗമായ സ്വാതി എന്ന പെണ്‍കുട്ടി മൂന്നു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന ഏബിവിപിയുടെ ആവശ്യം സര്‍വ്വകലാശാലാ അധികൃതര്‍ തള്ളിക്കളയുകയായിരുന്നു. ഇത്തരത്തില്‍ നിരവധി ആത്മഹത്യകള്‍ സര്‍വ്വകലാശാലയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും രോഹിത് വെമുലയുടെ ആത്മഹത്യ മാത്രം വന്‍ വാര്‍ത്തയാക്കി നിലനിര്‍ത്തുന്നത് രാഷ്ട്രീയം മാത്രമാണെന്ന ഉറച്ച വിശ്വാസമാണ് സുശീല്‍ കുമാറിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: