കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മണ്ഡലമാണ് പാറശാല. പാറശാല, കുന്നത്തുകാല്‍, കൊല്ലയില്‍, വെള്ളറട, ആര്യന്‍കോട്, കള്ളിക്കാട്, ഒറ്റശേഖരമംഗലം, പെരുങ്കടവിള, അമ്പൂരി എന്നീ പഞ്ചായത്തുകളെ കോര്‍ത്തിണക്കിയാണ് പാറശാല മണ്ഡലം രൂപീകരിച്ചത്.
കഴിഞ്ഞ 5വര്‍ഷം വികസന മുരടിപ്പല്ലാതെ ഭരണം നേട്ടമായി ഒന്നുംതന്നെ വിലയിരുത്താന്‍ ഈ മണ്ഡലത്തിലില്ല. പാറശാല പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്കോ സ്ഥലം എംഎല്‍എക്കോ കഴിഞ്ഞിട്ടില്ല. 1969-ല്‍ ആരംഭിച്ച വണ്ടിച്ചിറ കുടിവെള്ള പദ്ധതി ഇന്നും നോക്കുകുത്തിയായി അധികാരിവര്‍ഗത്തെ പരിഹസിച്ചുനില്ക്കുന്നു. കുടിവെള്ള പദ്ധതി നവീകരിക്കാന്‍ ലക്ഷങ്ങള്‍ പാഴാക്കിയതല്ലാതെ യാതൊരു പ്രവര്‍ത്തനങ്ങളും നടന്നില്ല. 300 ഓളം ഹൗസ് കണക്ഷനും 60 ഓളം പൊതുടാപ്പുകളുമായി ആരംഭിച്ച പദ്ധതി ഇപ്പോള്‍ 300 ഓളം പൊതുടാപ്പുകളും 4000ഓളം ഹൗസ് കണക്ഷനുമായി വികസിച്ചിട്ടും പദ്ധതി പഴയനിലയില്‍ തന്നെ. പൊതു ടാപ്പുകളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത് ആഴ്ചയില്‍ ഒരുദിവസം മാത്രം. ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും കുടിവെള്ളപദ്ധതി നവീകരിക്കുവാനോ തുടര്‍നടപടികള്‍ സ്വീകരിക്കുവാനോ പഞ്ചായത്ത് ഭരണസമിതിക്കും കഴിഞ്ഞിട്ടില്ല. പമ്പ് ഹൗസിന് സമീപം 85 ലക്ഷത്തോളം രൂപ ചെലവിട്ട് 2 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കുവാന്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചുവെങ്കിലും പ്രവര്‍ത്തനം പഴയപടിതന്നെ.
പഞ്ചായത്തിനെ ഏറ്റവും കൂടുതല്‍ കഷ്ടത്തിലാക്കുന്നത് മാലിന്യ സംസ്കരണമാണ്. മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുവാന്‍ ഒരു ഭരണകക്ഷിക്കും നാളിതുവരെ കഴിഞ്ഞിട്ടില്ല. കര്‍ഷകര്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് ട്രാക്ടര്‍ നല്‍കിയെങ്കിലും പ്രയോജനമില്ല. പഞ്ചായത്തിന് സമീപത്തെ ഷെഡ്ഡില്‍ തുരുമ്പ് പിടിച്ച് നശിക്കുകയാണ് ട്രാക്ടര്‍. ഇടിച്ചയ്ക്കാപ്ലാമൂട്ടില് 25 ലക്ഷം മുടക്കി അറവുശാല സ്ഥാപിച്ചെങ്കിലും പ്രയോജനപ്രദമല്ല.
പാറശാല താലൂക്ക് ആശുപത്രിയെ അടുത്തകാലത്ത് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സാക്കി ഉയര്‍ത്തിയെന്നു പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും സിഎച്ച്സി പ്രവര്‍ത്തനമാണ് നടക്കുന്നത്. ആവശ്യത്തിനു ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റു സ്റ്റാഫുകളെയും നിയമിക്കാത്തത് രോഗികള്‍ക്ക് ഏറെ ദുരിതം വരുത്തുന്നു. ദിനവും നൂറുകണക്കിന് ഗര്‍ഭിണികള്‍ വരുന്ന താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡിനായി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ആശുപത്രിയിലെ സ്കാനിംഗ് പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. പാറശാല ഗ്രാമനിവാസികളുടെ ചിരകാല സ്വപ്നമാണ്. പ്രദേശത്ത് ഇലക്ട്രിക് ക്രെമിമോറിയം എന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് താലൂക്ക് ആശുപത്രിക്കു സമീപം സ്ഥലം കണ്ടെത്തി. ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ തുടര്‍നടപടി സ്വീകരിച്ചില്ല. പഞ്ചായത്തില ഒരു വൃദ്ധസദനം നിര്‍മ്മിച്ചെങ്കിലും വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിട്ടു ഒരു വൃദ്ധനുപോലും അന്തിയുറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പാറശാല ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ കെട്ടിടനിര്‍മ്മാണത്തിനായി എംഎല്‍എ ഫണ്ടില്‍നിന്ന് ഒരുകോടിരൂപ അനുവദിച്ചുയെങ്കിലും സ്കൂള്‍ പരിസരത്തു കുഴികള്‍ നിര്‍മ്മിച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.
ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കൊല്ലയില്‍ പഞ്ചായത്തിലാണ്. പഞ്ചായത്തില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ഒന്നരകോടിരൂപ ചെലവിട്ട് പ്ലാവണ്ണറകുളം കുടിവെള്ള പദ്ധതി ആരംഭിച്ചുവെങ്കിലും ഇതുവരെ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞില്ല. 48 ഓളം ചെറുകിടി കുടിവെള്ള പദ്ധതികള്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ആരംഭിച്ചുവെങ്കിലും ഇതുവരെ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞില്ല. 48 ഓളം ചെറുകിട കുടിവെള്ള പദ്ധതികള്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ആരംഭിച്ചുവെങ്കിലും എല്ലാം പ്രവര്‍ത്തനരഹിതമാണ്
. ജില്ലയില്‍ ഏറ്റവും വലിയ ഏല എത്തിപ്പെടുന്ന കുളത്തറയ്ക്കല് ഏല സംരക്ഷിക്കാന്‍ ഒരു നടപടിയുമില്ല. പഞ്ചായത്തിലെ പ്രധാന തോടായ നടുത്തോട് തോട് സ്വകാര്യ വ്യക്തികള്‍ കൈയേറിയിരിക്കുകയാണ്. ഈ തോട് നവീകരിച്ചു കര്‍ഷകര്‍ക്കായി ജലവിതരണം നടത്തണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്ത് കല്യാണ മത്സരം സ്ഥാപിക്കാനായി ലക്ഷങ്ങള്‍ മുടക്കി ധനുവച്ചപുരത്ത് നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും നാളിതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. മഞ്ചവിളാകം അമ്പലം റോഡ്, മലയിക്കട-ചെമ്പറ, പനയംമൂല, പ്ലാവിള, അമ്പലംറോഡ് എന്നിവ നവീകരണമില്ലാത്ത പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. കുന്നത്തുകാല്‍ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനായി 16 കോടിരൂപ മുടക്കി ശുദ്ധജലം വിതരണം ചെയ്യുന്നതിനായി മണവാരിയില്‍ കടയത്തിപൊറ്റയില് സ്ഥാപിച്ച ശുചീകരണ പ്ലാന്റ് ഇന്ന് പ്രവര്‍ത്തനരഹിതമാണ്. ഇതുമായി ബന്ധ്പെട്ടു കോട്ടുകോണത്ത് 82 സെന്റ് സ്ഥലം വാങ്ങി പഞ്ചായത്തു അധികൃതര്‍ വാട്ടര്‍ ടാങ്ക് സ്ഥാപിക്കാന്‍ പദ്ധതി ഒരുക്കിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. വെള്ളറട പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. കോവിലൂര്‍ കുടിവെള്ളപദ്ധതി, മാറിമാറി വന്ന സര്‍ക്കാര്‍ ഭരിച്ചിട്ടും നവീകരണപ്രവര്‍ത്തനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ലായെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആദിവാസി മേഖല അടക്കം സ്ഥിതിചെയ്യുന്ന പഞ്ചായത്ത് അമ്പൂരി പഞ്ചായത്ത്.
പഞ്ചായത്തിനെ ആദിവാസി മേഖലയായി ബന്ധിപ്പിക്കുന്ന കുമ്പിയര്കടവ് പാലത്തിന്റെ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ആദിവാസി മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഈ പാലം ഇപ്പോള്‍ സ്വപ്നം മാത്രമാണ്. വള്ളത്തിലൂടെ അക്കരയ്ക്കും ഇക്കരയും എത്തുന്ന ആദിവാസികള്‍ക്ക് നിരവധി തവണ അപകടമരണം സംഭവിച്ചിട്ടും അധികൃതര്‍ അനങ്ങിപ്പാറ നയം സ്വീകരിക്കുകയാണ്. ചങ്ങാടക്കടിനു സമീപം ചങ്ങാടത്തിലെത്തിയ രണ്ടുവിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചതിനെതുടര്ന്ന് ശശിതരൂര്‍ എംപി ഫണ്ടില്‍നിന്ന് പാലം നിര്‍മ്മിക്കുമെന്ന് ആദിവാസികള്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും നാളിതുവരെ പണി ആരംഭിച്ചിട്ടില്ല. പേരിനുമാത്രം പാലം നിര്‍മ്മിക്കാനായി സാധനങ്ങള്‍ ഇറക്കിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ അവ നശിച്ചു.
കള്ളിക്കാട് പഞ്ചായത്തിലാണ് നെയ്യാര്‍ഡാം ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. തെക്കന്മേഖലയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ആരംഭിച്ച കാളിപ്പാറ കുടിവെള്ള പദ്ധതി സ്ഥിതിചെയ്യുന്നത് കള്ളിക്കാട് പഞ്ചായത്തിലാണ്. പദ്ധതി കള്ളിക്കാട് പഞ്ചായത്തില്‍ ഉള്പ്പെട്ടിട്ടുയെങ്കിലും കള്ളിക്കാട് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഈ പദ്ധതിമൂലം യാതൊരു പ്രയോജനവുമില്ല. കള്ളിക്കാട്, വാഴിച്ചല്‍, അംബൂരി വില്ലേജുകളില്‍ ഭൂരഹിതരായ 477 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കിയെന്ന് ഭരണകര്‍ത്താക്കള്‍ പറയുന്നു. എന്നാല്‍ വില്ലേജാഫീസില്‍ കരം കെട്ടാന്‍ പോകുമ്പോള്‍ ഇതു വ്യാജ പട്ടയമാണ് എന്ന് പറഞ്ഞു നിഷേധിക്കുകയാണ്.
പെരുങ്കടവിള പഞ്ചായത്തില്‍ ആരോഗ്യ മേഖലയിലെ പ്രധാന ആശുപത്രിയാണ് പെരുങ്കടവിള പ്രെമറി ഹെല്‍ത്ത് സെന്റര്‍. ഈ പ്രൈമറി ഹെല്‍ത്ത് സെന്ററിനെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയെങ്കിലും ആശുപത്രിക്ക് ആവശ്യമായ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിച്ചിട്ടില്ല. പ്രദേശത്ത് മൂന്നോളം കുടിവെള്ള പദ്ധതികള്‍ ഉണ്ടെങ്കിലും പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. അരുവിപ്പുറം, പഴമല, മാമ്പഴക്കര എന്നീ കുടിവെള്ളപദ്ധതികളിലൂടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ കാളിപ്പാറ കുടിവെള്ളപദ്ധതി ഈ പഞ്ചായത്തില്‍ ഉള്പ്പെടടുത്തണമെന്ന് ആവശ്യം ശക്തമാണെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ അഞ്ചു സ്കൂളുകള്‍ പഞ്ചായത്തു പ്രദേശത്ത് ഉണ്ടെങ്കിലും ചില സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നിലത്തിരുന്ന് പഠിക്കുന്ന അവസ്ഥയിലാണ്. പഞ്ചായത്തിലെ 11ഓളം റോഡുകള്‍ നവീകരിക്കുവാന്‍ നടപടി ആയെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: