കാഴ്ചയ്ക്കപ്പുറം ഓര്‍മകള്‍ വിടരുമ്പോള്‍ ഭൂതകാലവും വര്‍ത്തമാനകാലവും തമ്മില്‍ എത്ര വ്യത്യാസം എന്ന് മുതിര്‍ന്നവര്‍ ഓര്‍മിച്ചുപോകും. എന്റെ കുട്ടിക്കാലത്തെ കേരളത്തില്‍നിന്നും എന്തെല്ലാം അപ്രത്യക്ഷമായി! ഇന്ന് അവ ഓര്‍മയില്‍ മാത്രം.
എന്റെ കുട്ടിക്കാലത്ത് മലിനീകരണം എന്ന വാക്കുപോലും ആവിര്‍ഭവിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. എല്ലാം പ്രകൃതിയ്ക്കനുസൃതമായി രൂപംകൊള്ളുന്നവ. ഇതെല്ലാം ഞാന്‍ ഇപ്പോള്‍ ഓര്‍മിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി റേഡിയോ പരിപാടിയായ മന് കീ ബാത്തിലൂടെ രാജ്യത്ത് കുളങ്ങള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ്.
കിണറുകളും കുളങ്ങളും എല്ലാ വീടിന്റെയും ഭാഗമായിരുന്നു. കുളങ്ങളില്ലാത്തവര്ക്ക് കുളിയ്ക്കാന്‍ പൊതുകുളങ്ങളും അമ്പലക്കുളങ്ങളും ഉണ്ടായിരുന്നു. കുളങ്ങള്‍ എല്ലാ വര്‍ഷവും ശുദ്ധീകരിച്ചിരുന്നു. കുളം തേവി വറ്റിച്ച് കളയും. കുളത്തിന്റെ അടിത്തട്ട് കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കുളത്തിനടുത്തുള്ള പാറയില്‍ ഇരിക്കുമായിരുന്നു. തേവിക്കഴിഞ്ഞ് കുളത്തിലെ മീന്‍ കുളംവറ്റിക്കുന്നവര് എടുത്തുകൊണ്ടുപോകും. എന്റെ അച്ഛന് കര്ത്താവായിരുന്നതിനാല് മത്സ്യഭോജനം നിഷിദ്ധമായിരുന്നു.
കുളം വറ്റിച്ചുകഴിഞ്ഞാല്‍ നീരുറവകള്‍ മണ്ണിനടിയില്‍കൂടി ഒലിച്ചിറങ്ങുന്നതു കാണാം. ക്രമേണ കുളം നിറയും. പക്ഷേ ഏഴുദിവസത്തേക്ക് കുളത്തിലെ വെള്ളം തൊടരുതെന്നാണ് സങ്കല്‍പ്പം. തൊട്ടാല്‍ പുഴുവരുമത്രെ.
ഗൃഹാതുരത്വത്തിന്റെ പിടിയില്‍ പെടുമ്പോള്‍ എന്തെല്ലാം അപ്രത്യക്ഷമായി എന്നോര്‍ത്തുപോകും. നെല്ലു കുത്തുന്നതും അരി പൊടിക്കുന്നതും എല്ലാം ഉരലില്‍ ആയിരുന്നു; ഉലക്കകള്‍ ഉപയോഗിച്ച്. ഉലക്ക മരംകൊണ്ട് നിര്‍മിച്ച് അറ്റത്ത് ഇരുമ്പുകെട്ടിയത്. ഉരല് കരിങ്കല്ലില്‍ തീര്‍ത്തത്. ഇന്ന് ഉരലും ഉലക്കയും പഴയ തലമുറയുടെ ഓര്‍മകളില്‍ ഒതുങ്ങുന്നു. ആട്ടുകല്ലിലാണ് ദോശയ്ക്കും മറ്റും അരി ആട്ടിയിരുന്നത്. തിരികല്ലില്‍ സാധനങ്ങള്‍ പൊടിച്ചെടുക്കുമായിരുന്നു. അമ്മിക്കല്ലില്‍ സാധനങ്ങള്‍ പൊടിച്ചെടുക്കുമായിരുന്നു. അമ്മിക്കല്ലില്‍ തേങ്ങയും മറ്റും അരച്ചിരുന്നു. ഇന്ന് അമ്മിക്കല്ലും ആട്ടുകല്ലും തിരികല്ലും എല്ലാം മ്യൂസിയത്തിലുണ്ടോ ആവോ! ഇവയെ നിഷ്കാസനം ചെയ്ത് പാചകം എളുപ്പത്തിലാക്കിയതു മിക്സികളും മൈക്രോവേവുകളും മറ്റും.
പണ്ട് എല്ലാ വസ്തുക്കളും ബയോ ഡിഗ്രേഡബിള്‍ ആയിരുന്നു. എന്തെല്ലാംതരം കുട്ടകളായിരുന്നു. വിതയ്ക്കാനും കോരാനും വിതക്കുട്ട, അല്ലെങ്കില്‍ കോരുകുട്ട, നെല്ല് ശേഖരിക്കാന്‍ വലിയ കുട്ടകള്‍, പറമ്പിലെ കരിയില അടിച്ചുകൂട്ടി വാരി തീയിടാന്‍ കൊണ്ടുപോകാന്‍ കരിയിലക്കൊട്ട. പിന്നെ പലവിധ തൊട്ടികള്‍, സാധനങ്ങള്‍ എടുത്തുവയ്ക്കാനും മറ്റും. അന്ന് നെല്ലും അരിയും അളക്കുന്നതിന് ഇടങ്ങഴികളും നാഴികളും ഉണ്ടായിരുന്നു. മരത്തില്‍ തീര്‍ത്തവ. നെല്ല് പാറ്റാന്‍ മുറങ്ങള്‍.
കുട്ടയും തൊട്ടിയും മുറങ്ങളും എല്ലാം നിര്‍മിച്ചിരുന്നത് ചൂരലില്നിന്നാണ്. ഹരിജന്‍ വിഭാഗത്തിലെ പറയര് എന്നറിയപ്പെട്ടിരുന്നവരാണ് കുട്ടകളും തൊട്ടികളും മുറങ്ങളും ചൂരല്‍കൊണ്ട് നെയ്തിരുന്നത്. പ്ലാസ്റ്റിക് രംഗപ്രവേശം ചെയ്യാതിരുന്ന അക്കാലത്ത് ഇവ ഉപയോഗശൂന്യമാകുമ്പോള്‍ വലിച്ചെറിയും. പക്ഷെ ആറുമാസത്തില്‍ ഒരിക്കല്‍ പുരയിടം-അത് എത്ര ഏക്കര്‍ ആയാലും-അടിച്ചുവാരി, മാലിന്യ നിര്‍മാര്‍ജനം നടത്തി കരിയില കൂട്ടിയിട്ട് തീയിടുമായിരുന്നു. തീയിടാന്‍ പോകുമ്പോള്‍ അമ്മയുടെകൂടെ ഞാന്‍ പോയി കെഞ്ചി തീപ്പെട്ടി വാങ്ങി തീ കൊളുത്തുമായിരുന്നു. അത് എനിക്ക് വലിയ ഹരമായിരുന്നു.
അന്ന് നെല്ലു പുഴുങ്ങുന്നത് വലിയ ചെമ്പിലാണ്. അതുണക്കുന്നത് പനമ്പുകളിലാണ്. ഈറ്റകൊണ്ട് നെയ്തുണ്ടാക്കുന്ന പനമ്പുകള്‍. പനമ്പുകളില്‍ തന്നെയാണ് വിത്തുകളും മറ്റും ഉണക്കിയിരുന്നത്. മാമ്പഴക്കാലത്ത് മാമ്പഴം പെറുക്കിക്കൊണ്ടുവന്ന് പിഴിഞ്ഞിരുന്നത് പായകളിലാണ്. ദിവസവും മേല്ക്കുമേല് പിഴിഞ്ഞ് ഉണക്കി വര്‍ഷക്കാലത്ത് കഴിക്കും. മാമ്പഴത്തിരയുടെ ഓര്മ ഇന്നും വായില്‍ വെള്ളം നിറയ്ക്കും.
പായകളില്‍ തഴപ്പായും മെത്തപ്പായും ഉണ്ടായിരുന്നു. മെത്തപ്പായകള്‍ കിടക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ തഴപ്പായകള്‍ കിടക്കയ്ക്കടിയിലിട്ടിരുന്നു. കിടക്കകള്‍ നിറച്ചിരുന്നത് പഞ്ഞികൊണ്ടാണ്. അന്ന് ഫോം ബെഡ്ഡുകള്‍ കേട്ടിട്ടുപോലുമില്ല. പഞ്ഞിമരത്തിന്റെ കായ് ഉണങ്ങുമ്പോള്‍ പൊട്ടിച്ച് പഞ്ഞി എടുത്താണ് കിടക്കകളും തലേണകളും നിറച്ചിരുന്നത്. ഇന്ന് പഞ്ഞിമരങ്ങള്പോലും അപ്രത്യക്ഷമായിരിക്കുന്നു.
അടുക്കളയില്‍ ഓട്ടുപാത്രങ്ങളും കല്‍ച്ചട്ടിയും മറ്റുമായിരുന്നു. ഓട്ടുപാത്രങ്ങള്‍ ചാരമിട്ട് മിനുങ്ങുന്നതുവരെ തേച്ചുകഴുകി വേലക്കാരികള്‍ അടുക്കളത്തളത്തില്‍ കമിഴ്ത്തുന്നത് കാണാന്‍ രസമായിരുന്നു. ഇന്ന് കല്‍ച്ചട്ടി ഇല്ല, ഓട്ടുപാത്രങ്ങളില്ല-എല്ലാം സ്റ്റീല്‍-പ്ലാസ്റ്റിക് പാത്രങ്ങള്‍.
പുരോഗമനം എന്നാല്‍ പരിസരമലിനീകരണം എന്നും വ്യാഖ്യാനിക്കപ്പെടേണ്ടിവരുന്നു. അന്ന് ചൂട് ഇത്ര ഭയാനകമല്ല. ”ശിവരാത്രി പിറ്റേ വിശറി” എന്നായിരുന്നു പഴഞ്ചൊല്ല്.
ശിവരാത്രി മണപ്പുറത്തു പോയാല്‍ വിശറി വാങ്ങിയാണ് ആളുകള്വരുക. ഓലയില്‍ തീര്‍ത്ത് ഗില്‍റ്റ് പതിച്ച വിശറികള്‍. വീടുകളില്‍ അടയ്ക്കാ മരത്തിന്റെ പാളകൊണ്ട് തീര്‍ത്ത വിശറികള്‍. പക്ഷെ വിശാലമായ പാടത്തിന്റെ നടുക്ക് വൃക്ഷനിബിഡമായ പുരയിടങ്ങളിലുള്ള വീടുകളില്‍ വിശറിയുടെ ആവശ്യം വിരളമാണ്. തണുത്ത കാറ്റ് അത്ര സുലഭമായിരുന്നു. ഇന്ന് പുറത്തിറങ്ങിയാല്‍ വെയിലിനേക്കാളും കടുപ്പം വീശുന്ന ചൂടുകാറ്റിനാണ്.
ഇന്ന് ചൂടിന് പരിഹാരം ഫാനുകളും എസികളുമാണ്. വിശറികള്‍ ഈ തലമുറ കണ്ടിട്ടുപോലും ഉണ്ടാകില്ല. അന്ന് തണുത്ത ജലം കുടിക്കാന്‍ മണ്‍കൂജകളില്‍ ശേഖരിച്ച് വയ്ക്കുമായിരുന്നു. ഇന്ന് അത് റഫ്രജിറേറ്ററില്‍ സൂക്ഷിക്കുന്ന കുപ്പികളിലാണ്. മലിനജലം എന്ന വാക്കുപോലും അന്ന് പരിചിതമല്ല. കൊല്ലംതോറും വെള്ളം തേവിക്കളഞ്ഞ് വൃത്തിയാക്കുന്ന കിണറുകളില്‍ ഉറവകള്‍ വെള്ളം നിറയ്ക്കുന്നു. അത് മലിനജലമല്ല.
അക്കാലത്ത് എല്ലാം പരിസ്ഥിതി സൗഹൃദവസ്തുക്കളായിരുന്നു. ഭൂഗര്‍ഭജലം ധാരാളമായിരുന്നു. എന്റെ വീട്ടില്‍ ഒരു കുളവും ‘കുഴി’ എന്നുവിളിക്കുന്ന ചെറിയ കുളവും ഉണ്ടായിരുന്നു. അവയില്‍നിന്നും വെള്ളം പുറത്തേക്കൊഴുകുകയും തോടുകളില്‍ക്കൂടി ഒഴുകിവരുന്ന ജലം അവ നിറയ്ക്കുകയും ചെയ്തു.
നെല്‍വയലുകളില്‍ വളം ചാണകവും ചാരവും മാത്രമായിരുന്നു. കീടനാശിനികള്‍ ഉണ്ടായിരുന്നില്ല. നെല്ലില്‍ ചാഴി വന്നാല്‍ അതിനെ ചാരം പാറ്റിയാണ് നശിപ്പിച്ചിരുന്നത്. അതുകൊണ്ട് വയലിലെ തോട്ടില്‍ക്കൂടി ഒഴുകിവരുന്ന ജലം മലിനമായിരുന്നില്ല. പശുവിനും കാളകള്‍ക്കും വയല്വരമ്പില്നിന്നും മുറിച്ച പുല്ലും നെല്ല് മെതിച്ച ശേഷം ഉണക്കി അടുക്കി വയ്ക്കുന്ന വയ്ക്കോലും കൊപ്രപ്പിണ്ണാക്കും മറ്റുമായിരുന്നു തീറ്റ.
അക്കാലത്ത് പ്ലാസ്റ്റിക് എന്ന സര്‍വസംഹാരി രംഗപ്രവേശം ചെയ്തിരുന്നില്ല. സാധനങ്ങള്‍ പൊതിഞ്ഞു തന്നിരുന്നത് കടലാസിലാണ്. അധികം സാധനങ്ങള്‍ തൊട്ടിയിലും കൊട്ടകളിലും. അതുകൊണ്ട് പ്ലാസ്റ്റിക് മലിനീകരണം എന്താണെന്നുപോലും ഗ്രാമവാസികള്ക്കറിയില്ലായിരുന്നു. ഇന്ന് പരിസ്ഥിതി മലിനീകരണത്തെപ്പറ്റി വേവലാതിപ്പെടുമ്പോള്‍ അത് നമ്മള് സ്വയം ക്ഷണിച്ച് വരുത്തിയതല്ലേ എന്ന് ആരും ചിന്തിക്കാറില്ല.
അടുക്കളകളില്‍ നിന്ന് ഓട്ടുപാത്രങ്ങള്‍ അപ്രത്യക്ഷമായത് സ്റ്റീല്‍ പാത്രങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും വന്നതോടെയാണ്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുവെള്ളം ശേഖരിച്ച് കുടിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാണ്.
കാര്‍ഷികമേഖലയില്‍ കീടനാശിനി സാന്നിദ്ധ്യം ഉറപ്പിച്ചപ്പോഴാണ് മലിനീകരണം വ്യാപകമായത്. കിണറുകളും കുളങ്ങളും ഉപയോഗശൂന്യമായത്. അതുവരെ ആത്മഹത്യ ചെയ്തിരുന്നവര്‍ തൂങ്ങിയാണ് മരിച്ചിരുന്നതെങ്കില്‍ ഇന്ന് കീടനാശിനി കഴിച്ചുള്ള ആത്മഹത്യകളും പെരുകുന്നു; കൊലപാതകങ്ങളും. ഒരു ഘട്ടത്തില്‍ കലാഭവന്‍ മണിയുടെ മരണം മദ്യത്തില്‍ കീടനാശിനി കലര്ത്തിയതിനാലാണ് എന്ന സംശയം ഉയര്‍ന്നുവല്ലോ.
തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള് പുരോഗമനംകൊണ്ടെന്തുനേടി എന്ന് പരിസ്ഥിതി മലിനീകരണ പശ്ചാത്തലത്തില്‍ ചിന്തിച്ചുപോകും. ഇലക്ട്രിസിറ്റിയും പൈപ്പില്ക്കൂടിയുള്ള വെള്ളവും ഇന്റര്‍നെറ്റും എല്ലാം പുരോഗമനത്തിന്റെ നല്ല അടയങ്ങളാണെങ്കില് പരിസ്ഥിതിനാശം അതിന്റെ ദൂഷ്യവശമാണ്. പക്ഷേ നാം രണ്ടുകൈകൊണ്ടും ഏറ്റുവാങ്ങിയതല്ലെ? ഇപ്പോള്‍ പശ്ചാത്തപിച്ചിട്ടെന്തു കാര്യം?
അക്കാലത്ത് കാന്‍സര്‍ രോഗം എന്നൊന്നും കേട്ടിട്ടില്ല. പനി, അഞ്ചാംപനി, ന്യുമോണിയ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളാണ് കണ്ടുവന്നിരുന്നത്. മദ്യപാനം അന്നും സാധാരണമായിരുന്നെങ്കിലും അത് കള്ളിലും വ്യാജമല്ലാത്ത ചാരായത്തിലും ഒതുങ്ങിയതിനാല്‍ വിഷമദ്യദുരന്തങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, വ്യാജചാരായം കഴിച്ച് വിഷമദ്യ ദുരന്തത്തിന് വൈപ്പിന്‍ നിവാസികള്‍ ഇരയായ സംഭവം ഞെട്ടലോടെയേ ഓര്‍മ്മിക്കുവാന്‍ കഴിയൂ.
പണ്ട് ഭൂമി, ദേവലോകം, നരകം എന്നീ മൂന്നുലോകങ്ങളെപ്പറ്റിയെ കേട്ടിരുന്നുള്ളൂ. ഇന്ന് സൈബര്‍ ലോകവും ഉണ്ടായി.
സൈബര്‍ ലോകത്തു നടക്കുന്ന അപച്യുതികള്‍ കുപ്രസിദ്ധമാണല്ലൊ. ഈ ദുസ്ഥിതികള്‍ക്കെല്ലാം ഒരിക്കല്‍ പരിഹാരവും ഉണ്ടാകുമായിരിക്കും. ഇതെല്ലാം എന്റെ ഗൃഹാതുരത്വം! ഒഎന്‍വി പാടിയതുപോലെ ”വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: