ന്യൂദല്‍ഹി: രാജ്യത്ത് ഇതാദ്യമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന വേളയിലും പൊളിക്കുന്ന വേളയിലും പാലിക്കേണ്ട മാലിന്യ നിര്‍മ്മാര്‍ജ്ജന ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. മലിനീകരണ-മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്.
മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം സംബന്ധിച്ച മുഴുവന്‍ പദ്ധതിയും സമര്‍പ്പിച്ചാല്‍ മാത്രമെ ഇനി മുതല്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുകയുള്ളു. പത്തുലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഒന്നര വര്‍ഷത്തിനകവും അഞ്ചു മുതല്‍ പത്ത്ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ രണ്ടു വര്‍ഷത്തിനകവും പുതിയ മാലിന്യ നിര്‍മ്മാര്‍ജ്ജന ചട്ടം നടപ്പാക്കണം. അഞ്ചുലക്ഷത്തില്‍ താഴെയുള്ള നഗരങ്ങള്‍ക്ക് നിയമം നടപ്പാക്കിത്തുടങ്ങുന്നതിന് മൂന്ന് വര്‍ഷം കാലാവധി നല്‍കിയിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജന ചട്ടം സംബന്ധിച്ച് മൂന്നുമാസം മുമ്പ് പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ 111 ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.
കെട്ടിട നിര്‍മ്മാതാക്കളും കരാറുകാരും ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണ മാലിന്യ ഉപയോഗം അല്ലെങ്കില്‍ സംസ്ക്കരണം സംബന്ധിച്ച വിശദമായപദ്ധതി തയ്യാറാക്കണമെന്ന് പുതിയ ചട്ടം നിഷ്ക്കര്‍ഷിക്കുന്നു. ഏതെങ്കിലും ഏജന്‍സി വഴിയോ സ്വന്തം നിലയ്ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അറിവോടെ കെട്ടിട മാലിന്യങ്ങള്‍ നീക്കം ചെയ്യണം. അന്തിമ വിജ്ഞാപനം പുറത്തിറങ്ങി ഒരുവര്‍ഷത്തിനകം സംസ്ഥാന സര്‍ക്കാരുകള്‍ കെട്ടിട മാലിന്യങ്ങള്‍ എന്തു ചെയ്യണം എന്നതു സംബന്ധിച്ച നയം സ്വരൂപിക്കണം.
കെട്ടിട മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്ക്കരിക്കുന്നതിനുമുള്ള ഭൂമി അടക്കമുള്ള സൗകര്യങ്ങള്‍ ഒന്നര വര്‍ഷത്തിനകം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കണം. പുതിയ ചട്ടപ്രകാരം ഇത്തരം മാലിന്യങ്ങളുടെ 10 മുതല്‍ 20 ശതമാനം വരെ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തണം. മതിയായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയ ശേഷം മാത്രമേ കെട്ടിട മാലിന്യങ്ങള്‍ നീക്കം ചെയ്യാവൂ. വ്യാവസായികാവശിഷ്ടങ്ങള്‍ സൂക്ഷ്മതയോടെ നീക്കം ചെയ്യണം.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ കെട്ടിട മാലിന്യം എന്തുചെയ്യണമെന്നതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണം. ബോര്‍ഡാണ് കെട്ടിടം നിര്‍മ്മിക്കുന്നതിനും പൊളിക്കുന്നതിനും ആവശ്യമായ അനുമതി നല്‍കേണ്ടത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്.
പ്രതിവര്‍ഷം കെട്ടിട നിര്‍മ്മാണ- പൊളിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് 530 ദശലക്ഷം ടണ്‍ മാലിന്യമാണ് പുറന്തള്ളപ്പെടുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണമായ കെട്ടിട മാലിന്യ സംസ്ക്കരണത്തിന് പുതിയ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഈ ഘടകമാണ്. കെട്ടിട മാലിന്യങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ചട്ടമെന്ന് കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: