കൊല്ലൂര്‍: കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്രത്തിലെ മഹാരഥോത്സവം ഇന്ന് നടക്കും. കൊത്തുപണികളും അലങ്കാരങ്ങളും കൊണ്ട് വര്ണാഭമാക്കിയ കൂറ്റന്‍ രഥത്തില്‍ ദേവീ വിഗ്രഹം ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്ത് വലിച്ചെഴുന്നള്ളിക്കുന്ന ചടങ്ങാണിത്. വാര്‍ഷിക മഹോത്സവ നാളില്‍ നടക്കുന്ന രഥോത്സവത്തിന് മാത്രമാണ് ദേവീവിഗ്രഹം ചുറ്റുമതിലിനു പുറത്ത് എഴുന്നള്ളിക്കുന്നത്. രഥോത്സവത്തോടനുബന്ധിച്ച് ഇന്ന് ക്ഷേത്രത്തില്‍ നിത്യകര്‍മ്മങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിശേഷാല്‍ ചടങ്ങുകള്‍ രാവിലെ മുതല്‍ ആരംഭിക്കും.
പുലര്‍ച്ചെ മൂന്നിന് ഉഷപൂജയും യാഗശാലയില്‍ ഉത്സവ ഹോമവും നടക്കും. രാവിലെ ദേവിയെ രഥത്തിലേറ്റാന്‍ ശ്രീകോവിലില്‍ നിന്നു പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനാല്‍ ഉച്ചപൂജയും നേരത്തേ നടത്തും.
തുടര്‍ന്നു ശതരുദ്രാഭിഷേകം, ഉത്സവ വിശേഷപൂജ എന്നിവയ്ക്കു ശേഷം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍, ദേവിയെ എഴുന്നള്ളിക്കാന്‍ അലങ്കരിച്ച് തയ്യാറാക്കിയ രഥത്തില്‍ രഥശുദ്ധിഹോമവും രഥപൂജയും നടക്കും. മഹാനൈവേദ്യം, ദീപാരാധന, ശ്രീഭൂതബലി എന്നിവക്ക് ശേഷം ദേവിയുടെ രഥാരോഹണ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ എട്ടിന് മുഹൂര്ത്തബലിയോടെ രഥോത്സവ ചടങ്ങുകള്‍ ആരംഭിക്കും.
9.30നു ക്ഷിപ്രബലി തുടര്‍ന്ന് 9.45ന് രഥബലിയും രഥാരോഹണവും നടക്കും. തുടര്‍ന്നു രഥം വലിക്കായി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ പ്രതീകാത്മക രഥചലനം നടക്കും. കിഴക്കേ ഗോപുരം വരെ രഥം എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഉച്ചയ്ക്ക് 12നു മുമ്പ് ചടങ്ങുകള്‍ പൂര്‍ത്തിയാകും. വൈകിട്ട് 5ന് മഹാരഥോത്സവം നടക്കും. ക്ഷേത്ര നടയില്‍ നിന്ന് ഓലക മണ്ഡപം വരെയും തിരിച്ചും ഭക്തര്‍ രഥം വലിച്ചെഴുന്നള്ളിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: