ന്യൂദല്‍ഹി: ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ്ങിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ ലഭിച്ചത്.
രജിസ്റ്ററുകള്‍ തിരുത്തിയതും പഴയ തീയതിയിലുള്ള സ്റ്റാമ്പുകള്‍ ഉപയോഗിച്ചും പഴയ തീയതികളില്‍ കരാറുകള്‍ ഉണ്ടാക്കിയും വീരഭദ്രസിങ് നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്തതായി മാസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്. 2011 ഡിസംബറില്‍ 47.35 ലക്ഷം വരുമാനം ഉണ്ടെന്ന് വെളിപ്പെടുത്തിയ വീരഭദ്രസിങ്ങിന് 6.57 കോടി വരുമാനം ഉണ്ടെന്ന് ആദായനികുതി വകുപ്പ് റെയ്ഡില്‍ കണ്ടെത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം വീരഭദ്രസിങിന്റെ ദല്‍ഹി ഗ്രേറ്റര്‍ കൈലസിലുള്ള ഫഌറ്റും ബാങ്ക് നിക്ഷേപങ്ങളും എല്‍ഐസി പോളിസികളും അടക്കം 8 കോടി രൂപയുടെ ആസ്തികള്‍ കഴിഞ്ഞയാഴ്ച എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടുകയും ചെയ്തു.
വീരഭദ്രസിങിനെതിരെ അനധികൃത സ്വത്ത് സമ്പാദിച്ച കുറ്റത്തിന് സിബിഐ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമം അനുസരിച്ച് ഹിമാചല്‍ മുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സിബിഐക്ക് ലഭിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറിയിരുന്നു. കള്ളപ്പണം വീരഭദ്രസിങ് കൈകാര്യം ചെയ്തിട്ടുണ്ടെന്നതിന്റെ രേഖകളും സിബിഐ എന്‍ഫോഴ്സമെന്റിന് നല്‍കിയിട്ടുണ്ട്.
അനധികൃത വഴികളിലൂടെ വീരഭദ്രസിങും അനുയായികളും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ സുപ്രധാന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2009-11 കാലത്ത് കേന്ദ്രത്തില്‍ സ്റ്റീല്‍ വകുപ്പ് മന്ത്രിയായിരുന്ന വീരഭദ്രസിങ് 6.1 കോടി രൂപ അനധികൃത മാര്‍ഗ്ഗത്തില്‍ സമ്പാദിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
ഈ തുക എല്‍ഐസി പോളിസിയില്‍ നിക്ഷേപിച്ചതോടെയാണ് വിവരം പുറത്തായത്. 2012ലെ ഇന്‍കം ടാക്സ് റിട്ടേണില്‍ ഈ പണം കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനമായാണ് കാണിച്ചത്.
സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണം ഹിമാചല്‍ മുഖ്യമന്ത്രിയെ രാജിവെച്ചൊഴിയാന്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ ഹിമാചല്‍ മുഖ്യമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: