കല്പറ്റ- വയനാട്ടിലെ തരിയോട് പഞ്ചായത്തിലുള്ള കര്‍ലാട് വിനോദസഞ്ചാര സങ്കേതത്തിന്റെ ശനിദശ മാറുന്നു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഏകദേശം 80 ലക്ഷം രൂപ ചെലവില്‍ സാഹസിക വിനോദത്തിനു സൗകര്യം ഒരുക്കിയതോടെ കര്‍ലാടിലെ പ്രകൃതിദത്ത തടാകത്തെ സന്ദര്‍ശകര്‍ തഴയുന്ന സാഹചര്യം നീങ്ങി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ മാര്‍ച്ച് അഞ്ചിനു നിശ്ചയിച്ച ഉദ്ഘാടനം ഒഴിവാക്കിയെങ്കിലും കര്‍ലാടില്‍ ജില്ലയ്ക്ക് പുറത്തുനിന്നടക്കം സഞ്ചാരി സംഘങ്ങള്‍ എത്തിത്തുടങ്ങി. 240 മീറ്റര്‍ സിപ് ലൈന്‍, 12 സ്വിസ് കോട്ടേജ് ടെന്റ്, 10 കനോയിംഗ് ആന്‍ഡ് കയാക്കിംഗ് യൂനിറ്റ്, 18 അടി ഉയരമുള്ള രണ്ട് ലാന്‍ഡ് സോര്‍ബിംഗ് ബാള്‍, 12 പെയിന്റ് ബാള്‍, എട്ട് ആര്‍ച്ചറി യൂനിറ്റ്, താത്കാലിക ഫ്ളോട്ടിംഗ് ബോട്ട് ജെട്ടി, റോക് ക്ലൈംബിംഗ് സൗകര്യങ്ങളും പ്രകൃതിസൗന്ദര്യവുമാണ് കര്‍ലാടിനെ സഞ്ചാരികള്‍ക്കിടയില്‍ ആകര്‍ഷകമാക്കുന്നത്. ഡല്‍ഹിയിലെ ടെക്സോള്‍ ഏജന്‍സി മുഖേന ഒരുക്കിയതാണ് സാഹസിക വിനോദസഞ്ചാര സൗകര്യങ്ങള്‍.
കല്പറ്റയില്നിന്നു 18 കിലോമീറ്റര്‍ അകലെ, തരിയോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് കര്‍ലാട് തടാകം. 11 ഏക്കര്‍ വിസ്തൃതിയും ശരാശരി ആറ് മീറ്റര്‍ ആഴവുമാണിതിന്. സ്വകാര്യ ഉടമസ്ഥതയിലായിരുന്ന താടാകവും ഇതോടുചേര്‍ന്നു മൂന്നര ഏക്കര്‍ കരയും 1999ല്‍ തരിയോട് പഞ്ചായത്ത് വിലയ്ക്കുവാങ്ങുകയായിരുന്നു. വിനോദസഞ്ചാര വികസനത്തിനായി 2002ലാണ് തടാകവും ചേര്‍ന്നുള്ള കരയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനു കൈമാറിയത്. വൈകാതെ ഡി.ടി.പി.സി തടാകക്കരയില്‍ നാല് കോട്ടേജുകളും കോണ്‍ഫറന്‍സ് ഹാളും ഫെസിലിറ്റേഷന്‍ സെന്ററും നിര്‍മിച്ചു. ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തി. 2010 ഓഗസ്റ്റ് 15ന് അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന് കര്‍ലാട് ടൂറിസം സെന്ററിന്റെ ഉദ്ഘാടനവും നടത്തി. പക്ഷേ, സഞ്ചാരികളുടെ ഹൃദയങ്ങളില്‍ ഇടംപിടിക്കാന്‍ കര്‍ലാടിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ നാല് വര്‍ഷം മുന്‍പാണ് കര്‍ലാടിനെ സാഹസിക വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കാന്‍ ഡി.ടി.പി.സി പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി 48 ലക്ഷം രൂപയുടെ പ്രൊജക്ട് സംസ്ഥാന ടൂറിസം വകുപ്പിനു സമര്‍പ്പിച്ചു. ഇതില്‍ 38 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് 2012 ജൂണ്‍ 29ന് അനുമതി ലഭിച്ചു. ഇതിനുപുറമേ ഡി.ടി.പി.സിയുടെ 34.25 ലക്ഷം രൂപയും വിനിയോഗിച്ചാണ് തടാകവും പരിസരവും അഡ്വഞ്ചര്‍ ക്യാമ്പായി മാറ്റിയത്.
കേരളത്തിലെ ഏറ്റവും നീളമുള്ള സിപ് ലൈനാണ് കര്ലാടിലേതെന് അഡ്വഞ്ചര്‍ ക്യാമ്പ് മാനേജര്‍ പി.പി.പ്രവീണ്‍ പറഞ്ഞു. രാജ്യത്ത് നൈസര്‍ഗിക തടാകത്തിനു കുറുകെയുള്ള പ്രഥമ സിപ് ലൈനുമാണിത്. സിപ് ലൈനിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്താന്‍ 14 സെക്കന്‍ഡ് മതി. 18നു മുകളില്‍ വയസുള്ളവര്‍ക്കാണ് സിപ് ലൈന്‍ ഉപയോഗത്തിനു അനുവാദം. 290 രൂപയാണ് ഫീസ്. അഡ്വഞ്ചര്‍ ക്യാമ്പില്‍ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് റസ്ക്യൂ ബോട്ട്, ആംബുലന്‍സ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സാഹസികരായ ചെറുപ്പക്കാരെ മുന്നില്‍ക്കണ്ട് സജ്ജീകരിച്ചതാണ് അഡ്വഞ്ചര്‍ ക്യാമ്പിലെ സൗകര്യങ്ങളെന്ന് ഡി.ടി.പി.സി മാനേജര്‍ ബിജു ജോസഫ് പറഞ്ഞു. ക്യാമ്പില്‍ സീസണില്‍ ദിവസം കുറഞ്ഞത് 800-ഉം ഓഫ് സീസണില്‍ 150-ഉം സഞ്ചാരികളെയാണ് ഡി.ടി.പി.സി പ്രതീക്ഷിക്കുന്നത്. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കന്ദ്രങ്ങളായ എടക്കല്‍ റോക് ഷെല്‍ട്ടര്‍, പൂക്കോട് തടാകം,കുറുവ ദ്വീപ്, ബാണാസുരസാഗര്‍ അണ എന്നിവിടങ്ങളില്‍ സീസണില്‍ ദിവസം 2000നും 3000നും ഇടയില്‍ സഞ്ചാരികളെത്തുന്നുണ്ട്. ഓഫ് സീസണില്‍ ഇത് 200 മുതല്‍ 500 വരെയാണ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉല്ലാസത്തിനു യോജിച്ച പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുമെന്നതോടെ വയനാട്ടിലെ ഒന്നാംകിട വിനോദസഞ്ചാര കേന്ദ്രമായി അഡ്വഞ്ചര്‍ ക്യാമ്പ് മാറുമെന്ന് ഡി.ടി.പി.സിയുടെ അനുമാനം.
രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് അഡ്വഞ്ചര്‍ ക്യാമ്പില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 30-ഉം കുട്ടികള്‍ക്ക് പത്തും രൂപയാണ് പ്രവേശന ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: