ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ ഇന്ന് നടക്കാനിരുന്ന വിശ്വാസവോട്ടെടുപ്പ് നൈനിറ്റാള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചാണ് നടപടി. ഏപ്രില്‍ ഏഴു വരെയാണ് സ്റ്റേ. ഏപ്രില്‍ ആറിന് കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സാധൂകരിക്കുന്നതാണ് ഡിവിഷന് ബെഞ്ച് വിധി.
ചീഫ് ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് വി.കെ ബിഷ്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിശ്വാസവോട്ടെടുപ്പിന് അനുമതി കൊടുത്ത സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തത്.
രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെ കോടതികള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ശക്തമായി വാദിച്ചു. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ശേഷം വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് തീരുമാനത്തിലെ ഭരണഘടനാ പ്രശ്നങ്ങളും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതി മരവിപ്പിച്ച് നിര്‍ത്തിയ നിയമസഭയില്‍ വോട്ടെടുപ്പ് നടത്താന്‍ കോടതിക്ക് അധികാരമില്ലെന്ന് അറ്റോര്‍ണി ജനറല്‍ ഹൈക്കോടതിയെ ഓര്‍മ്മിപ്പിച്ചു. നിലവിലില്ലാത്ത സര്‍ക്കാറിന് ഭ ൂരിപക്ഷം തെളിയിക്കാനാവില്ലെന്നും എജി പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ എന്തിനാണ് തിടുക്കപ്പെട്ട് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനോട് കോടതി ചോദിച്ചു.‘എന്നാല്‍ ഭരണഘടനയുടെ 256-ാം അനുഛേദ പ്രകാരമുള്ള ഉത്തരവാദിത്വം നിറവേറ്റാനാണ് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതെന്നും മറ്റു രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നും അറ്റോര്‍ണി ജനറല്‍ മറുപടി നല്കി. എജിയുടെ വാദങ്ങള്‍ അംഗീകരിച്ച ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
സ്പീക്കര്‍ അയോഗ്യരാക്കിയ അംഗങ്ങള്‍ക്ക് വോട്ടിങ്ങിന് അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച അപ്പീലും ഏപ്രില്‍ ആറിന് കോടതി പരിഗണിക്കുന്നുണ്ട്. സിംഗിള്‍ ബെഞ്ച് വിധി തിടുക്കപ്പെട്ടുള്ളതായിരുന്നെന്നും ഡിവിഷന് ബെഞ്ചിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയവാര്ഗീയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: