തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ വൃദ്ധനെ കൊലപ്പെടുത്തിയ കേസില്‍ നേതാക്കളടക്കം ഏഴ് ഡിഎച്ച്ആര്‍എം ക്രിമിനലുകള്‍ക്ക് ജീവപര്യന്തം കഠിനതടവ് . ഓരോ പ്രതിയും രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരവും നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംവീതം തടവ് അനുഭവിക്കണം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ നിന്ന് ആറുലക്ഷം രൂപ ശിവപ്രസാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണം.
2009 സപ്തംബര്‍ 23നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സംഘടനയുടെ സാന്നിധ്യവും ശക്തിയും തെളിയിക്കാനായി ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു നിഷ്ഠൂരമായ കൊലപാതകം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് പ്രഭാതസവാരിക്കിറങ്ങിയ വര്‍ക്കല അയിരൂര്‍ എന്‍പിഎം സ്കൂളിനു സമീപം അശ്വതിഭവനില്‍ ശിവപ്രസാദിനെ (62) ഐരൂര്‍ ഗവ. യുപി സ്കൂളിന് മുന്‍വശം വച്ച് പുലര്‍ച്ചെ അഞ്ചിനായിരുന്നു പ്രതികള്‍ വെട്ടിക്കൊന്നത്.
സമീപത്ത് ചായക്കട നടത്തുന്ന വേങ്ങവിള വീട്ടില്‍ ഷാനന് എന്ന അശോകനെയും (55) ബൈക്കിലെത്തിയ മൂവര്‍ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. അശോകനും നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപ നല്കാന് കോടതി വിധിച്ചു. 65 സാക്ഷികളെ വിസ്തരിച്ച കോടതി 76 തൊണ്ടിമുതലുകള്‍ അടക്കം 163 രേഖകളും പരിശോധിച്ചു.
കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപവീതം പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വീതം തടവും അനുഭവിക്കണം. കൊലപാതകശ്രമത്തിന് പത്തുവര്‍ഷംവീതം തടവും അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം തടവും അനുഭവിക്കണം. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് ഏഴുവര്‍ഷംവീതം തടവും കാല്‍ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുമാസം തടവ് അനുഭവിക്കണം.
അന്യായമായി സംഘം ചേരലിന് ഒരു വര്‍ഷം വീതം തടവും തെളിവ് നശിപ്പിക്കലിന് രണ്ടുവര്‍ഷം വീതം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
കേസില്‍ ഏഴു പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. മുഖ്യപ്രതിയായ അഭിഭാഷകനടക്കം ആറുപേരെ സംശയത്തിന്റെ ആനുകൂല്യം നല്കി വെറുതെ വിട്ടിരുന്നു.
കുറ്റക്കാരാണെന്നു കണ്ടെത്തിയ ഡിഎച്ച്ആര്‍എം ദക്ഷിണ മേഖല ഓര്‍ഗനൈസറും കേസിലെ ഒന്നാം പ്രതിയുമായ ചെറുന്നിയൂര്‍ പാലത്തട്ട് വീട്ടില്‍ ദാസ് (37), മൂന്നാം പ്രതി കൊല്ലം പെരുമ്പുഴ ദേശത്തു പുത്തന്‍ വീട്ടില്‍ ജയചന്ദ്രന് (33), നാലാം പ്രതി ചെറുന്നിയൂര്‍ അംബേദ്ക്കര്‍ കോളനിയില്‍ മധു (44), അഞ്ചാം പ്രതി കൊല്ലം പെരുമ്പുഴ സൊസൈറ്റിമുക്ക് കുന്നത്തൂര്‍ വീട്ടില്‍ സുധി (30), ഏഴാം പ്രതി വര്‍ക്കല തെടുവേനല്ക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ സുധി (30), പത്താം പ്രതി ഇലകമണ്‍ ഗുരുമന്ദിരത്തിനു സമീപം എസ്എസ് സദനത്തില്‍ സുനില്‍ (44), 16-ാം പ്രതി ആലുവ യുസി കോളേജിനു സമീപം വളയത്തോട് വീട്ടില്‍ സെല്‍വരാജ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
രണ്ടാം പ്രതിയും അഭിഭാഷകനുമായ കൊട്ടാരക്കര അയിരക്കുഴി അംബേദ്ക്കര്‍ ഗ്രാമത്തില്‍ അശോകന് (52), എട്ടാം പ്രതി സുരേഷ് (38), ഒന്‍പതാം പ്രതി സുഭാഷ് (33), 12-ാം പ്രതി ചന്ദ്രശേഖരന് (38), 13-ാം പ്രതി ബിനു (28), 14-ാം പ്രതി പ്രഫുല്ലകുമാര്‍ (39) എന്നിവരെയാണ് വെറുതെവിട്ടത്.
കേസില്‍ ആകെ 16 പ്രതികളായിരുന്നു. ആറാം പ്രതി കൊല്ലം പെരുമ്പുഴ സൊസൈറ്റി മുക്ക് കുന്നത്തൂര്‍ വീട്ടില്‍ മുകേഷ്, 11-ാം പ്രതി അയിരൂര്‍ സ്വദേശി സജീവ് എന്നിവരെ ഇനിയും പിടികൂടാനായിട്ടില്ല. 15-ാം പ്രതി വെണ്ണിയൂര്‍ കാട്ടുനിള കാട്ടുകുളം ഭീംഹട്ടില് തത്ത അണ്ണന് എന്ന അനില്‍കുമാര്‍ വിചാരണയ്ക്കിടെ മരണമടഞ്ഞിരുന്നു.
കൊലക്കുറ്റം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, തടഞ്ഞുവയ്ക്കല്‍ ഏന്നീ കുറ്റങ്ങള്‍ ഏഴു പ്രതികള്‍ക്കെതിരെയും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി ജഡ്ജി എ. ബദറുദ്ദീന്‍ നിരീക്ഷിച്ചു. എന്നാല്‍, ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തെളിയിക്കാനായില്ല. പ്രോസിക്യൂഷനുവേണ്ടി ഹാഷിം ബാബുവും അഡ്വ റെക്സും വെറുതെവിട്ട അഭിഭാഷകനു വേണ്ടി അഡ്വ സാന്‍ട്രി ജോര്‍ജും ഹാജരായി.
ആറു പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ പോകുന്ന കാര്യം പരിശോധിക്കുമെന്ന് അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍ പറഞ്ഞു.
ആറ്റിങ്ങല്‍ ഡിവൈഎസ്പിയായിരുന്ന ഡി. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: