കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് 22 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. നഗരത്തിനടുത്ത് ഗിരീഷ് പാര്‍ക്കിലെ ഗണേഷ് ടാക്കീസിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
നൂറിലേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നിരവധി വാഹനങ്ങളും ഇതിനിടയില്‍ പെട്ടിട്ടുണ്ട്. അവയിലും ആള്‍ക്കാരുണ്ട്.
വിവേകാനന്ദ ഫ്ളൈഓവര്‍ എന്ന മേല്‍പ്പാലം വടക്കന്‍ കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്കിനെ ഹൗറയുമായി ബന്ധിപ്പിക്കുന്ന, സംസ്ഥാനത്തെ ഏറ്റവും നീളമുള്ള മേല്‍പ്പാലമാണ്. കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ സ്ഥലമായ ബാര ബസാര്‍ മേല്‍പ്പാലത്തിനു സമീപത്താണ്. പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാനും ഇത് കാരണമായി. പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന ദുരന്തനിവാരണ സേനയുടേയും സൈന്യത്തിന്റേയും നേതൃത്വത്തില്‍ ശ്രമം നടന്നുവരികയാണ്. കൊല്‍ക്കത്ത മെട്രോപൊളീറ്റന്‍ ഡവലപ്മെന്റ് അതോറിറ്റിയാണ് മേല്‍പ്പാലം നിര്‍മിച്ചിരുന്നത്.
പടിഞ്ഞാറന്‍ മിഡ്നാപ്പൂരില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി അപകടവാര്ത്തയറിഞ്ഞുടന് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തിലുണ്ടായ വിഴ്ചമൂലമാണെന്ന് ബിജെപിയും സിപിഐഎമ്മും ആരോപിച്ചു. അശാസ്ത്രീയമായ നിര്‍മ്മാണരീതിയാണ് മേല്‍പ്പാലം തകരാന്‍ കാരണമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബാബുള്‍ സുപ്രിയോ കുറ്റപ്പെടുത്തി. മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ച് ആറുവര്‍ഷമായിട്ടും പണി പൂര്‍ത്തിയാക്കാനായിട്ടില്ല. രാത്രി മാത്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും സുപ്രിയോ പറഞ്ഞു.2009ലാണ് രണ്ടു കിലോമീറ്റര്‍ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണം തുടങ്ങിയത്.
മുന്നൂറിലേറെ സൈനികരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ സൈന്യം ഹീറ്റ് സെന്‍സര്‍ ക്യാമറകള്‍ ഉപയോഗിക്കുന്നുണ്ട്. കല്ക്കൂമ്പാരത്തിനുള്ളിലെ ശരീരത്തില്‍ നിന്നുള്ള നേരിയ ചൂടു പോലും തിരിച്ചറിഞ്ഞ് മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ചോരയൊഴുകുന്ന കരങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉയരുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ അവര്‍ക്ക് കുടിവെള്ളം എങ്ങനെയെങ്കിലും എത്തിച്ചു നല്കാന് ശ്രമിക്കുകയാണ്. വലിയ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കാറുകള്‍ തകര്‍ന്നുകിടക്കുന്നതും കാണാം.കട്ടറുകളും ഡ്രില്ലിംഗ് യന്ത്രങ്ങളും ഉപയോഗിച്ച് ഇരുമ്പ്, കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുമാറ്റി അവക്കുള്ളില്‍ കുടങ്ങിയവരെ രക്ഷിക്കുന്ന ശ്രമകരമായ ജോലിയാണ് നടന്നുവരുന്നത്. ഇതിന് ഏറെ സമയം വേണ്ടിവരുന്നുണ്ട്. അതിനാല്‍ ഗുരുതരമായി പരിക്കേറ്റവരെ വേഗം പുറത്തെടുത്ത് ചികില്‍സ നല്കാന് സാധിക്കുമോയെന്ന ആശങ്കയുമുണ്ട്.
കേന്ദ്രം ദേശീയ ദുരന്ത നിവാരണ സേനയേയും കൊല്‍ക്കത്തയ്ക്ക് അയച്ചിട്ടുണ്ട്. ബോംബു പൊട്ടുന്നതുപോലെ വലിയ ശബ്ദം കേട്ടു, പിന്നെ പുകയായിരുന്നു. ദൃക്സാക്ഷികള്‍ പറയുന്നു.
നിര്‍മ്മാണത്തിലെ അപാകതയാണ് ദുരന്തകാരണമെന്നും അഴിമതി സിബിഐ അന്വേഷിക്കണമെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. അടിയന്തരമായി സഹായം എത്തിച്ചു നല്‍കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ദൈവം വരുത്തിയ ദുരന്തമാണെന്നാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്ന ഹൈദരാബാദിലെ ഐവിആര്‍സിഎല്‍ കമ്പനി ഉടമ പാണ്ഡുരംഗ റാവുവിന്റെ വാദം! ഇടതുമുന്നണിക്കാലത്താണ് മേല്‍പ്പാല നിര്‍മ്മാണം ഈ കമ്പനിയെ ഏല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: