നാലുമന്ത്രിമാരും ഏകസ്വരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു. ”ഹേ രാവണ, നീതിശാസ്ത്രത്തില്‍ തീരെ പാണ്ഡിത്യം ഇല്ലാത്തവും ബുദ്ധിയില്ലാത്തവരുമായ മന്ത്രിമാര്‍ ശത്രുവിന്റെ ശക്തി എന്തെന്നു മനസ്സിലാക്കാതെ രാജാവിനെ ഭയപ്പെടുത്തും. അങ്ങെന്തിനാണ് ആകുലപ്പെടുന്നത്? ഇരുമ്പുവടി, വേല് ഋഷ്ടി തുടങ്ങിയ ആയുധങ്ങളും വീരന്മാരായ രാക്ഷസസേനയുമുള്ളപ്പോള് അങ്ങെന്തിനു ഭയപ്പെടുന്നു.
മൂന്നുലോകങ്ങളേയും ജയിച്ചവനല്ലേ അങ്ങ്? വെറുമൊരു മനുഷ്യനെ പേടിക്കുന്നോ? അങ്ങയുടെ പുത്രന് ഇന്ദ്രനെ ജയിച്ച് ഇന്ദ്രജിത്ത് എന്ന് പേരു സമ്പാദിച്ചില്ലേ? കുബേരനെ ജയിച്ച് പുഷ്പകവിമാനം അങ്ങ് അപഹരിച്ചില്ലേ? പോരാഞ്ഞ് സര്‍വ്വരും ഭയപ്പെടുന്ന കാലനെ അങ്ങു പരാജയപ്പെടുത്തിയില്ലേ? അങ്ങ് യുദ്ധത്തിനുചെന്ന് ഒരു ഹുങ്കാരം മുഴക്കിയപ്പോള്‍ വരുണന് ഓടിയെളിച്ചില്ലേ? മറ്റു ദേവതന്മാരുടെ കാര്യം പറയാനുണ്ടോ? അങ്ങ് പാതാളത്തില്‍ ചെന്നു ചോദിച്ചയുടന്‍ മയന് മണ്ഡോദരിയെ ഭാര്യയായിതന്നില്ലേ?
ദേവന്മാരെല്ലാം അങ്ങേയ്ക്കു കപ്പം തന്നല്ലേ ജീവിക്കുന്നത്? പിന്നെയാണോ വെറുമൊരു സാധാരണ മനുഷ്യന്? മനുഷ്യനായ രാമന് വിചാരിച്ചാല്‍ അങ്ങയെ എന്തുചെയ്യാന്‍ കഴിയും? അങ്ങു കൈലാസമെടുത്ത് അമ്മാനമാടിയപ്പോള്‍ കാലാരിയായ ശിവന് ചന്ദ്രഹാസമെന്ന വാള് സമ്മാനമായി നല്കിയില്ലേ? ഇത്രയൊക്കെ വീരകൃത്യങ്ങള്ചെയ്യാന് ആരെക്കൊണ്ട് സാധിക്കും? രാമനും കുറെ വാനരന്മാരും കൂടി ചേര്‍ന്നാല്‍ ഈ രാവണന്റെ ചെറുവിരലൊന്നനക്കാന്കൂടി സാധിക്കുകയില്ല. പിന്നെ അങ്ങ് ആരെ ഭയപ്പെടുന്നു.? പിന്നെ ആ ഹനുമാന് ഇവിടെവന്ന് ചില കോപ്രായങ്ങള്‍ കാട്ടിക്കൂട്ടി. അതു നമ്മുടെ ഞങ്ങളുടെ ഉപേക്ഷകാരണമാണ്.
അനിവിടെനിന്നു രക്ഷപ്പെടുകയില്ലായിരുന്നു. ഞങ്ങള്‍ വാനരനല്ലേയെന്നുകരുതി വിട്ടതുകൊണ്ടാണ്. ഞങ്ങളില്‍ ഒരാളെ അങ്ങയച്ചാല്‍ മതി, സമുദ്രം കടന്നുചെന്ന് മാനവന്മാരെയും അവരെ സഹായിക്കുന്ന വാനരന്മാരെയും മുഴുവന്‍ നശിപ്പിച്ചിട്ടു. മടങ്ങിവരാം. അങ്ങേക്കുവേണ്ടി മരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്”. ഇതെല്ലാം കേട്ടപ്പോള്‍ രാവണന്റെ മനസ്സൊന്നു തണുത്തു. താനൊട്ടും മോശക്കാരനല്ല. മാത്രമല്ല മന്ത്രിമാരെല്ലാം തനിക്കുവേണ്ടി മരിക്കാന്‍ തയ്യാറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: