”കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടു നിന്നാല്‍, അവള് ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു”
കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ‘ഗൗരി’ എന്ന കവിതയുടെ തുടക്കമിങ്ങനെ. സിപിഎം ഗൗരിയമ്മയെ പുറത്താക്കിയപ്പോഴായിരുന്നു ചുള്ളിക്കാട് കവിത ചുരത്തിയത്. കവിതയ്ക്ക് വീണ്ടും പ്രസക്തി വന്നിരിക്കുന്നു. 22 വര്‍ഷം മുന്‍പ് എകെജി സെന്ററിന്റെ പടിയിറങ്ങിയ ഗൗരിയമ്മ തിരിച്ചെത്തിയത് നേതാക്കളുടെ ക്ഷണവും സമ്മര്‍ദ്ദവും കൊണ്ടായിരുന്നു. പാര്‍ട്ടിക്ക് ഗൗരിയമ്മയെ അല്ല, അവരുടെ സ്വത്താണാവശ്യമെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് സിപിഎം-ജെഎസ്എസ് ലയനം നടക്കാതെപോയത്. ലയനമില്ലെങ്കിലും ഒന്നിച്ചുനീങ്ങാമെന്ന ഉറപ്പ് ലഭിച്ചപ്പോള്‍ ആശ്വസിച്ചതാണ്. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് പങ്കുവച്ചപ്പോള്‍ ലഭിച്ചത് നിരാശ. ഗൗരിയമ്മയ്ക്ക് വേണമെങ്കില്‍ പാര്‍ട്ടിയ്ക്കുവേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്താം. വിറകുവെട്ടാന്‍ ആരോഗ്യമില്ലെങ്കില്‍ വെള്ളം കോരാം. സിപിഎമ്മിന്റെ ചിന്ത ഈ വിധമാണ്. ഇതിലും വലിയ അവഹേളനമുണ്ടോ?
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയപ്പോള്‍ ഇത്രത്തോളം ദുഃഖമുണ്ടായില്ലെന്ന് ഗൗരിയമ്മ തുറന്നടിക്കുകയും ചെയ്തു. വലിയ പാര്‍ട്ടിയായാലും ചെറിയ പാര്‍ട്ടിയായാലും ചതിക്കാന്‍ പാടില്ല. താനാരെയും ചതിച്ചിട്ടില്ല, വഞ്ചിച്ചിട്ടില്ല എന്ന് ഗൗരിയമ്മ പറയുമ്പോള്‍ അത് ഉള്ളില്‍ തട്ടിയുള്ള വാക്കുകളാണ്. അവരെ എന്നും ചതിച്ച, വഞ്ചിച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്. ഗൗരി ഭരിച്ചീടും എന്ന് ചന്തത്തില്‍ പാടി തെരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടി ഒന്നിലധികം തവണ കേരളീയരേയും ഗൗരിയമ്മയേയും ചതിച്ചു. മുഖ്യമന്ത്രി സ്ഥാനം കപ്പിനും ചുണ്ടിനുമിടയില്‍ തട്ടിക്കളഞ്ഞ അനുഭവമാണ് ഗൗരിയമ്മയ്ക്ക്.
1980ല്‍ ഗൗരിയമ്മയാകും മുഖ്യമന്ത്രിയെന്ന് പ്രചരിപ്പിച്ചു. പക്ഷേ ഗൗരിയമ്മയെ പിന്തള്ളി ഇ.കെ. നായനാര്‍ക്ക് അവസരം നല്കി. 1987ലും സ്ഥിതി അതുതന്നെ. ഗൗരിയമ്മയ്ക്കുണ്ടായ അതേ അനുഭവം സുശീലാ ഗോപാലനുമുണ്ടായി. സിപിഎമ്മിന്റെ ജാതീയതയും സ്ത്രീവിരുദ്ധതയുമാണ് പ്രകടമായത്.
വൃദ്ധമാതാപിതാക്കളെ നടതള്ളുന്നവര്‍ക്ക് നേരെ വിരല്ചൂണ്ടുന്നവരാണ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള വാദങ്ങള്‍ക്കും വിരാമമില്ല. പക്ഷേ ഗൗരിയമ്മയെ അവഹേളിച്ചതിലൂടെ സിപിഎമ്മിന്റെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്.
സിപിഎമ്മിന്റെ പരമോന്നത വേദിയായ പൊളിറ്റ് ബ്യൂറോയില്‍ ഒരേ ഒരു വനിത മാത്രമേ എത്തിയുള്ളൂ. വൃന്ദാ കാരാട്ട്. ചെറുപ്പവും യുവത്വവും ആസ്വദിച്ച് ജീവിച്ച അവര്‍ വാര്ദ്ധക്യത്തോടടുത്തപ്പോഴാണ് സിപിഎമ്മിലെത്തുന്നത്. പ്രകാശ് കാരാട്ടിന്റെ ഭാര്യയല്ലായിരുന്നെങ്കില്‍ അവര്‍ പിബിയിലും പാര്‍ലമെന്റിലും എത്തുമായിരുന്നോ? ഗൗരിയമ്മ ചെറുപ്പംമുതല്‍ പാര്‍ട്ടിക്കുവേണ്ടി ജീവിക്കുകയാണ്. പോലീസിന്റെ കഠിനമായ പീഡനവും പ്രതിയോഗികളുടെ അവഹേളനവും പ്രഹരങ്ങളും സഹിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തു. സിപിഎം രൂപംകൊണ്ടപ്പോള്‍ അതിന്റെ ചാവേറായി. പാര്‍ട്ടിക്കുവേണ്ടി ഭര്‍ത്താവ് ടി.വി തോമസുമായി അകന്നു. പാര്‍ട്ടി പ്രവര്‍ത്തനംമൂലം രണ്ടുതവണ തന്റെ ഗര്‍ഭംപോലും അലസിയെന്ന് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതായി കെ.അജിത രേഖപ്പെടുത്തിയത് വായിച്ചാല്‍ ഏത് മനുഷ്യസ്നേഹിയുടെ ഇടനെഞ്ചാണ് പിടയാതിരിക്കുക!
മന്ത്രിയായിരിക്കുമ്പോള്‍ ഗൗരിയമ്മ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിലുപരിയായി ഏത് മന്ത്രിയും മുഖ്യമന്ത്രിയുമാണ് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത്? ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യൂ വകുപ്പായിരുന്നു ഗൗരിയമ്മയ്ക്ക്. ഭൂപരിഷ്കരണ നിയമമാണല്ലൊ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും തുറുപ്പുചീട്ട്. ആ നിയമം ഗൗരിയമ്മയുടെ മൂശയില്‍ തീര്‍ത്തതല്ലേ. കേരള കാര്‍ഷിക പരിഷ്ക്കരണനിയമം, സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം, അഴിമതി നിരോധനനിയമം, വനിതാ കമ്മീഷന് ആക്ട് അങ്ങനെ എണ്ണിയെണ്ണി പറയാന്‍ നിയമങ്ങള്‍ നിരവധി. നമ്മുടെ ‘മില്‍മ ‘ ഉണ്ടല്ലൊ. അതും ഗൗരിയമ്മയുടെ സമ്മാനമാണ്.
പൊതുപ്രവര്‍ത്തക അഴിമതി നിരോധനനിയമം പാസാക്കാന്‍ ഒരു പകലും രാത്രിയും ഇടവേളയില്ലാതെ നിയമസഭ പ്രവര്‍ത്തിച്ചത് സഭാ ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് രാവിലെ 8.30 മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ നാലേമുക്കാല്‍വരെ നിയമസഭയില്‍ പ്രവര്‍ത്തിച്ച ഗൗരിയമ്മയെ പ്രകീര്‍ത്തിക്കാത്തവരില്ല. പക്ഷേ ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടും, ഇ.കെ. നായനാരും ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണനും നയിക്കുന്ന പാര്‍ട്ടിക്ക് ഗൗരിയമ്മ അഹങ്കാരി. മേലാളന്മാര്ക്ക് മുന്നില്‍ ഓച്ചാനിച്ച് നില്ക്കേണ്ടവള്. ഇനി പാര്‍ട്ടിക്കുവേണ്ടി താളം പിടിക്കാനും ‘വീണ’ മീട്ടാനും ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞിട്ടാണോ ഗൗരിയമ്മയോട് ഈ ചതി.
കേരളത്തിലെ രാഷ്ട്രീയ മുത്തശിയാണ് ഗൗരിയമ്മ. നിയമസഭയില്‍ അരനൂറ്റാണ്ട് പിന്നിട്ട ഗൗരിയമ്മ ആറുതവണ മന്ത്രിയായി. 16345 ദിവസം നിയമസഭയിലിരുന്ന ഗൗരിയമ്മയുടെ സഭാപ്രവര്‍ത്തന ചരിത്രം ഒന്നാന്തരം പാഠപുസ്തകമാണ്. എറണാകുളത്ത് മഹാരാജാസ് കോളേജിലും ലോ കോളേജിലും പഠനം പൂര്‍ത്തിയാക്കിയാണ് രാഷ്ട്രീയത്തിലെത്തുന്നത്. സജീവപാര്‍ട്ടി പ്രവര്‍ത്തകനായ മൂത്ത സഹോദരന് സുകുമാരനാണതിന് പിന്തുണയും പ്രേരണയും നല്‍കിയത്. ഒളിവിലും തെളിവിലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ പോലീസിന്റെ ഇരയായിരുന്നു ഗൗരിയമ്മ. ഒരു പിന്നാക്കക്കാരി വനിത ഉന്നതബിരുദം നേടിയാലും കൈയെത്താ ദൂരത്തെ നില്ക്കാന് പാടുള്ളൂ എന്ന ചിലരുടെ ദുശാഠ്യമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കലിനും ഇപ്പോള്‍ ഇടതുമുന്നണിയുടെ ഉമ്മറത്തിരിക്കാന്‍ ഇടംനല്‍കാതിരിക്കാനും കാരണം.
ഗൗരിയമ്മയ്ക്ക് പ്രായം നൂറിനോടടുക്കുമ്പോഴും അവര്‍ നേരും നെറിയും കൈവിട്ടിട്ടില്ല. എനിക്ക് ബിജെപിയോട് തൊട്ടുകൂടായ്മയൊന്നുമില്ലെന്ന് വ്യക്തമാക്കിയത് പലര്‍ക്കും വെറളിയുണ്ടാക്കിയിട്ടുണ്ട്. മൂക്കത്ത് വിരല്‍വയ്ക്കാനും ആ വഴി ചിന്തിക്കരുതെന്നുപദേശിക്കാനും ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ട്. മാര്‍ക്സിസത്തില്‍നിന്നും ഫാസിസത്തിലേക്കാണോ ഗൗരിയമ്മ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്താണ് ഫാസിസം എന്നറിയാത്തവര്ക്കിത് ഇഷ്ടമായേക്കാം. ആ വിശേഷണം ഒട്ടും ബിജെപിക്ക് ചേരില്ലതന്നെ. 20 മാസം രാജ്യത്തെ തടവറയാക്കി ജനനേതാക്കളെയെല്ലാം തുറുങ്കിലടച്ച് ഇന്ദിരയാണിന്ത്യ എന്ന് പാടിനടന്നവര്‍ ഫാസിസത്തെക്കുറിച്ച് വാചാലരാകുന്നന്നതാണത്ഭുതം.
ഇന്ദിരയുടെ ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റാത്തവര്‍ക്ക് ഇന്ത്യവിടാം എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ബറുവ പറഞ്ഞപ്പോള്‍ ആര്‍ക്കും അതൊരു അലോസരമായി തോന്നിയില്ല. അസഹിഷ്ണുതയാണെന്ന് മനസ്സിലായിരുന്നില്ല. പുരസ്കാര തിരസ്ക്കാരം നടത്താന്‍ നട്ടെല്ലിന് ബലമുള്ള ഒരു ബുദ്ധിജീവിയെയും അന്നുകണ്ടില്ല. ബോണസിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥ എന്ന് പുകഴ്ത്തിപ്പാടിയ സിപിഐക്കാരനും അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തി സ്വയം നശിക്കാന്‍ തങ്ങളില്ലെന്ന് നിലപാടെടുത്ത സിപിഎമ്മും ഫാസിസത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതല്ലെ നല്ലത്. ഇന്ദിരാഗാന്ധിയുടെ ഇരുപതിനവും സഞ്ജയന്റെ അഞ്ചിനവും ചേര്‍ത്ത് 25 ഇന പരിപാടി തൊണ്ടതൊടാതെ വിഴുങ്ങി അജീര്‍ണം ബാധിച്ച് കുംഭയും വീര്‍പ്പിച്ച് നടന്ന ലീഗുകാരനും ഫാസിസത്തിന്റെ അര്‍ത്ഥം പഠിപ്പിക്കേണ്ടതില്ല.
ബിജെപിയുടെ ചില നയങ്ങളോട് വിയോജിപ്പുണ്ടെന്ന ഗൗരിയമ്മയുടെ നിലപാടിനെ ജനാധിപത്യബോധമുള്ള ആരെയും അസ്വസ്ഥനാക്കില്ല. പാര്‍ട്ടിയുടെ എല്ലാ നയങ്ങളോടും എല്ലാവര്ക്കും യോജിക്കണമെന്ന് നിര്‍ബന്ധമില്ലല്ലൊ. വിയോജിപ്പിനെയല്ല, യോജിപ്പിനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഇത് പ്രബലമായതാണ് ബിഡിജെഎസിനും ബിജെപിക്കും ഒന്നിച്ചുനില്‍ക്കാനായത്. പി.സി. തോമസിന്റെ പാര്‍ട്ടിയും ബിജെപിയോടൊപ്പം നില്ക്കാന് സാധിച്ചതും അതുകൊണ്ടുതന്നെ.
ജമ്മുകശ്മീരിലെ പിഡിപിയുടെ എല്ലാ നയങ്ങളോടും ബിജെപിക്ക് യോജിപ്പില്ല. മറിച്ചും അങ്ങനെയായിരിക്കുമല്ലോ. വൈവവിധ്യങ്ങളിലെ ഏകത്വം. അത് ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ സംസ്കാരം മുന്നോട്ടുവയ്ക്കുകയും അതനുസരിച്ച് മുന്നോട്ടുനീങ്ങുകയും ചെയ്യുമ്പോള്‍ അല്ലലും അലട്ടുമില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ ഒന്നിച്ചുനില്‍ക്കൂ എന്ന് ആഹ്വാനം നല്കുന്നവര് സ്വയം തോല്‍ക്കുകയാണ്. അവര്‍ സ്വന്തം നയങ്ങളും പരിപാടികളും ഉപേക്ഷിക്കാനാണൊരുങ്ങുന്നത്. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായ സിപിഎമ്മിന്റെ ആദര്‍ശ പ്രസംഗത്തിന് എന്ത് പ്രസക്തിയാണുള്ളത്.
”കൂട്ടികെട്ടിയ മുന്നണി കണ്ടീ കൂറ്റന്‍ ചൊങ്കാടി താഴില്ലാ”എന്ന് കോണ്‍ഗ്രസുകാരെ നോക്കി മുദ്രാവാക്യം വിളിച്ച കമ്മ്യൂണിസ്റ്റുകാരന് ഇന്ന് എന്ത് സമാധാനം പറയും. ഒരു മതപുരോഹിതന്റെ മുഖത്തുനോക്കി ‘നികൃഷ്ട ജീവി’ എന്ന് വിളിച്ച പാര്‍ട്ടി. മത പുരോഹിതന്മാരെ അരമനയില്‍ ചെന്ന് പാര്‍ട്ടി സെക്രട്ടറി കുമ്പസരിക്കുന്നു. പി.ജെ. ജോസഫിനോട് നമ്പൂതിരിപ്പാട് പണ്ട് പറഞ്ഞു,പള്ളിയെ തള്ളിപ്പറഞ്ഞാലേ മുന്നണിയില്‍ ചേര്‍ക്കൂ എന്ന്. എന്നാല്‍ ഇന്നോ? വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്നും ആരോടുമില്ല പ്രീണനം എല്ലാവര്ക്കും തുല്യനീതിയെന്നും പറയുന്ന ബിജെപിയോടൊപ്പമല്ലേ ”കരയാത്ത ഗൗരിക്കും തളരാത്ത ഗൗരിക്കും” മാന്യമായ ഇടം ലഭിക്കുക എന്ന് അവര്‍ തിരിച്ചറിയുന്നെങ്കില്‍ മറ്റുള്ളവര്‍ എന്തിന് വേവലാതിപ്പെടണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: