തൊടുപുഴ: നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാന്റിലെ ലോട്ടറി കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. ബിഎംഎസ് യൂണിയന് നല്കിയ റിട്ട് ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നഗരസഭ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റിലെ ഉന്തുവണ്ടി കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഇത് യൂണിയന്കാരിടപ്പെട്ട് വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 29ന് നഗരസഭയില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബസ് സ്റ്റാന്റിലെ മുഴുവന്‍ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇത് അന്ന് ബിഎംഎസ് മേഖല കമ്മിറ്റി ശക്തമായി എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ബിഎംഎസ് 2011ല്‍ കേന്ദ്ര ഗവണ്മെന്റ് പാസാക്കിയ തെരുവ് കച്ചവട നിയമപ്രകാരം സംഭവത്തില്‍ ഒഴിപ്പിക്കലിന് സ്റ്റേ വാങ്ങുകയായിരുന്നു. ഒരാഴ്ച്ചത്തേക്ക് ഉപാദിരഹിതമായാണ് ഹൈക്കോടതി ലോട്ടറികച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞിരിക്കുന്നത്. തെരുവ് കച്ചവടനിയമ പ്രകാരം കേരള സര്‍ക്കാരും നിയമം പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കച്ചവടക്കാരെ മൂന്നായി തരം തിരിച്ചിട്ടുമുണ്ട്. ഇത് ചൂട്ടിക്കാട്ടിയാണ് നിര്‍ദ്ധനരും രോഗികളുമായ ലോട്ടറികച്ചവടക്കാര്‍ക്ക് വേണ്ടി ബിഎംഎസ് രംഗത്തെത്തിയത്. മുനിസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി വേണം തുടര്‍ നടപടി എടുക്കാന്‍ എന്നാണ് നിയമം പറയുന്നത്. കേരളത്തില്‍ നിരവധി ഇടങ്ങളില്‍ നിയമം നടപ്പാക്കിയിട്ടുണ്ടെങ്കിലും തൊടുപുഴയില്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന് ബിഎംഎസ് ആരോപിക്കുന്നു. ബസ് സ്റ്റാന്റിലെ മറ്റ് കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ വിധി തടസ്സമാകില്ല. ബിഎംഎസിന് വേണ്ടി അഡ്വ. റ്റി പി സിന്ധുമോള്‍, അഡ്വ.എന്‍ കൃഷ്ണചന്ദ്രന് എന്നിവരാണ് ഹൈക്കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: