ന്യൂദല്‍ഹി: തൃശൂര്‍ ജില്ലയിലെ കയ്പമംഗലം നിയമസഭാ മണ്ഡലം തനിക്ക് നല്‍കണമെന്നഭ്യര്‍ഥിച്ച് ടി.എന്‍ പ്രതാപന് ഹൈക്കമാന്‍ഡ് അയച്ച കത്ത് പുറത്ത്. ഇതോടെ ആദര്‍ശം പറഞ്ഞ് അതിന്റെ മറവില്‍ പ്രതാപന് നടത്തിയ കള്ളക്കളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. അങ്ങനെ പ്രതാപന് ആകെ നാണം കെടുകയും ചെയ്തു.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കണമെന്നും ഇതിന് അവസരം നല്കാന് ഇക്കുറി താന്‍ മല്‍സരത്തില്‍ നിന്ന് ഒഴിവാകുകയാണെന്നും പറഞ്ഞ് രണ്ടാഴ്ച മുന്‍പാണ് പ്രതാപന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കത്തു നല്‍കിയത്. പ്രതാപന്റെ നടപടി മാതൃകയാണെന്നും ഇതു മാതൃകയാക്കി നാലു തവണ മല്‍സരിച്ചവര്‍ ഇനി ഒഴിയണമെന്നും പറഞ്ഞ് സുധീരന് പ്രതാപനെ വലിയ ആളാക്കി ചിത്രീകരിച്ച് നല്ല പ്രതിഛായ നല്കിക്കൊടുക്കാനും മടിച്ചില്ല.
അങ്ങനെ നല്ല പുള്ളി ചമഞ്ഞ് നില്‍ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ദല്‍ഹിയിലേക്ക് വിളിപ്പിച്ചത്. ഹൈക്കമാന്‍ഡ് ദല്‍ഹിയിലേക്ക് വിളിപ്പിച്ച് തനിക്ക് സീറ്റു നല്‍കിയെന്നും മല്‍സരിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് പ്രതാപന് അപ്പോള്‍ പറഞ്ഞത്. പിന്നീടാണ് ആ സത്യം പുറത്തായത്. കയ്പമംഗലം ആവശ്യപ്പെട്ട് പ്രതാപന് രാഹുലിന് കത്തെഴുതിയിരുന്നു. ഈ കത്ത് രാഹുല്‍ സ്ക്രീനിംഗ് സമിതി യോഗത്തില്‍ വായിച്ചതോടെയാണ് പ്രതാപന്റെ കളി പുറത്തായത്. നിലവില്‍ കൊടുങ്ങല്ലൂരില്‍ നിന്നുള്ള എംഎല്‍എയാണ് പ്രതാപന്. അവിടെ നിലനില്‍പ്പ് പന്തിയല്ലെന്നു കണ്ടാണ് അതിവിദഗ്ധമായി കള്ളക്കളി നടത്തി കത്തയച്ച് കയ്പമംഗലം തട്ടിയെടുത്തത്.
സീറ്റു വേണ്ടെന്ന് പറഞ്ഞ് സുധീരന് കത്തയച്ചതിനു പിന്നാലെ തനിക്ക് കയ്പമംഗലം വേണമെന്നു പറഞ്ഞ് കക്ഷി രാഹുലിനും കത്തയച്ചു.
കള്ളക്കളി പുറത്തായതോടെ താന്‍ കത്തയച്ചിട്ടില്ലെന്ന വാദവുമായി പ്രതാപന് രംഗത്തിറങ്ങി. എന്നാല്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ തന്നെയാണ് പ്രതാപന്റെ കത്ത് യോഗത്തില്‍ വായിച്ചത്. കത്തയച്ചില്ലെന്ന പ്രതാപന്റെ വാദം അതോടെ പൊളിയുകയാണ്.
ഈ കത്ത് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അടിച്ചൊതുക്കാനുള്ള ആയുധമായി സുധീരന് ഉപയോഗിക്കുകയും ചെയ്തിരുന്നു. ആ ആയുധം ഇപ്പോള്‍ പാളിപ്പോയി. കള്ളക്കളി പുറത്തായത് വിഎം സുധീരനും കനത്ത തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: