കൊച്ചി: മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ശേഷം കയ്പമംഗലം സീറ്റ് ചോദിച്ചു വാങ്ങിയ ടി.എന്‍ പ്രതാപന്റെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച കെഎസ്യു നേതാവിന്റെ സീറ്റാണ് പ്രതാപന് തട്ടിയെടുത്തതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് വേണ്ടി വഴിമാറുന്നുവെന്ന് സ്വയം പ്രഖ്യാപിച്ച ശേഷം പ്രതാപന് നിലപാട് മാറ്റിയത് ശരിയായില്ല. ആദര്ശമുണ്ടായിരുന്നെങ്കില് ഈ യുവാവിന് സീറ്റ് നല്‍കണമായിരുന്നെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
നേതൃത്വം നിര്‍ബന്ധിച്ചതു കൊണ്ടാണ് സ്ഥാനാര്‍ത്ഥി ആയതെന്നാണ് പ്രതാപന് പറയുന്നത്. ഇത്രയും ദുര്‍ബലമാണോ പ്രതാപന്റെ ആദര്‍ശം. സ്വന്തം നിലപാടില്‍ ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ 28 വയസ് മാത്രമുള്ള യുവാവിന് വേണ്ടി പ്രതാപന് മാറിക്കൊടുക്കണമായിരുന്നു.
ചെറുപ്പക്കാര്‍ക്ക് വേണ്ടി വഴിമാറുമെന്ന് അവകാശപ്പെട്ട പ്രതാപന് ഒരു ചെറുപ്പക്കാരന്റെ അവസരം തട്ടിയെടുത്തതിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും ഡീന്‍ പറഞ്ഞു. യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്കുന്നതിനു വേണ്ടി താന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്നായിരുന്നു പ്രതാപന്റെ വാദം. ഇത് വ്യക്തമാക്കി കെ പി സി സിക്ക് കത്തു നല്‍കുകയും ചെയ്തു.
എന്നാല്‍, പ്രതാപന് കയ്പമംഗലം സീറ്റ് നല്കാന് ദല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നു. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ രാഹുല്‍ ഗാന്ധി നിര്‍ബന്ധിച്ചിട്ടാണ് താന്‍ മത്സരിക്കുന്നതെന്ന് പ്രതാപന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: