സ്പീക്കര്‍ എന്നാല്‍ അര്‍ത്ഥം പ്രഭാഷകന്‍ എന്നാണെങ്കിലും നിയമസഭയില്‍ നിശ്ശബ്ദനായ അംഗമാണ് സ്പീക്കര്‍. പക്ഷേ, സഭയുടെ പരമാധികാരി. എന്നാല്‍, സഭയ്ക്ക് അകത്തും പുറത്തും ഏറെ സംസാരിക്കുന്ന സ്പീക്കറായിരുന്നു നിലവിലുള്ള നിയമസഭയിലെ എന്‍. ശക്തന്. ഏറ്റവും മാന്യമായ സ്പീക്കര്‍ വേദിയെ ഏറ്റവും പരിഹാസ്യമാക്കി മാറ്റിയത് ഈ നിയമഭസഭയിലെ ചില അംഗങ്ങളുടെ പ്രവൃത്തിയുമായിരുന്നു.
സംസ്ഥാന നിയമസഭയിലെ സ്പീക്കര്‍ ചരിത്രം ഏറെയുണ്ട്. ഏറെ രസകരമാണ് ആ ചരിത്രം; പ്രധാനവും. ഏതു പാര്‍ട്ടിയുടെ പ്രതിനിധിയായാലും അദ്ധ്യക്ഷ പദവിയിലെത്തിയാല്‍ സ്പീക്കര്‍ നിഷ്പക്ഷനാണെന്നാണ് വെയ്പ്പ്. എന്നാല്‍ പരസ്യമായി വോട്ടു ചെയ്ത് സര്‍ക്കാരിനെ നിലനിര്‍ത്തി നിഷ്പക്ഷനല്ലെന്നു തെളിയിച്ച സ്പീക്കറും കേരള നിയമഭയിലുണ്ടായിരുന്നു. അതിനേക്കാള്‍ വലിയൊരു കുറവുണ്ട് സംസ്ഥാന നിയമസഭയ്ക്ക്, ഇതുവരെ വനിത സ്പീക്കറായിട്ടില്ല!!
1957 ഫെബ്രുവരി 28 നാണ് പ്രഥമ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 126 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. മഞ്ചശ്വേരത്ത് സ്വതന്ത്രനായി മത്സരിച്ച എം. ഉമേഷ് റാവു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 16 നായിരുന്നു സത്യപ്രതിജ്ഞ. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരംഗം ഉള്‍പ്പെടെ 127 പേരായിരുന്നു ആദ്യ നിയമസഭയിലുണ്ടായിരുന്നത്. റോസമ്മ പുന്നൂസായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി.
1957 ഏപ്രില്‍ 27 ന് ആര്. ശങ്കരനാരായണന്‍തമ്പി ആദ്യ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. നാളിതുവരെ 19 പേര് നിയമസഭാ സ്പീക്കര്‍മാരുടെ സ്ഥാനത്ത് ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ വക്കം പുരുഷോത്തമനും തേറമ്പില്‍ രാമകൃഷ്ണനുമാണ് രണ്ടുതവണ വീതം സ്പീക്കര്‍ പദവിയിലെത്തിയത്. വക്കം 1982 മുതല്‍ 1984 വരെയും 2001 മുതല്‍ 2004 വരെയും തേറമ്പില്‍ രാമകൃഷ്ണനാകട്ടെ 95-96 ലും, 2004-2006ലുമാണ് സ്പീക്കര്‍ സ്ഥാനത്തുണ്ടായിരുന്നത്.
സ്പീക്കര്‍ പദവിയും മുഖ്യമന്ത്രി പദവിയും വഹിച്ച ഒരാള്‍ മാത്രമേ കേരള ചരിത്രത്തിലുണ്ടായിട്ടുള്ളു. അത് ലീഗ് നേതാവായിരുന്ന സി.എച്ച.് മുഹമ്മദ് കോയയാണ്. അദ്ദേഹം എം എല്‍ എ, എം പി , സ്പീക്കര്‍, മന്ത്രി, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
അതേസമയം, സ്പീക്കറുടെ കാലാവധിയായ അഞ്ച് വര്‍ഷവും സ്ഥാനത്തിരുന്ന ആദ്യവ്യക്തി സി പി എം നേതാവായ എ. വിജയകുമാറാണ്.
1996 മുതല്‍ 2001 വരെ. എന്നാല്‍, വര്‍ക്കല രാധാകൃഷ്ണന് 1987 ലെ നയനാര്‍ മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ അത് നാല് വര്‍ഷമായിരുന്നുവെന്നു മാത്രം. കാരണം ആ സര്‍ക്കാര്‍ കാലാവധിയുടെ ഒരുവര്‍ഷം മുമ്പേ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. കെ. രാധാകൃഷ്ണനും കാലാവധി പൂര്‍ത്തിയാക്കിയ സ്പീക്കറാണ്. എണ്‍പതിലെ നായനാര്‍ സര്‍ക്കാറിന്റെ കാലത്തെ എ. പി. കുര്യനും ആ കാലാവധി പൂര്‍ത്തിയാക്കി. ആന്റണിയും മാണിയും എല്‍ ഡി എഫ് വിട്ടതിനെ തുടര്‍ന്ന് നായനാര്‍ സര്‍ക്കാര്‍ വീഴുകയായിരുന്നു. ആറാമത്തെ ആ സഭ കേവലം 635 ദിവസം മാത്രമാണ് ഭരിച്ചത്.
കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ സ്പീക്കര്‍ സ്ഥാനാര്‍ത്ഥികള്‍ ആരും തന്നെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല. ആ സ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായിരുന്ന വ്യക്തി ജി. കാര്‍ത്തികേയനും പി. പി. തങ്കച്ചനുമാണ്. കാര്ത്തികേയന് മൂന്നുവര്‍ഷവും പത്തുമാസവും ആ സ്ഥാനത്ത് ഇരുന്നെങ്കില്‍ പി.പി. തങ്കച്ചന് മൂന്നുവര്‍ഷവും പതിനൊന്ന് മാസവും പദവി വഹിച്ചു. സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കെ അന്തരിച്ച വ്യക്തി കാര്‍ത്തികേയനാണ്.
19 പേര് സ്പീക്കര്‍ സ്ഥാനത്ത് ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ഒരു വനിതയും കേരള നിയമസഭ നിയന്ത്രിച്ചിട്ടില്ല. സ്ത്രീ സാക്ഷരതയും സ്ത്രീ സ്വാതന്ത്ര്യവും രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിദ്ധ്യവും ഏറെ അഭിമാനത്തോടെ പറയുന്ന സംസ്ഥാനത്ത് ഇതൊരു അ പോരായ്മ തന്നെയാണ്. രണ്ടാമത്തെ സഭയില്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എ. നബീസത്ത് ബീവി താല്‍ക്കാലികമായി സ്പീക്കറുടെ ചുമതലകള്‍ മൂന്നുമാസം വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: