തിരുവനന്തപുരം: യുവാക്കള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്നും മത്സരിക്കാനില്ലെന്നും പറഞ്ഞ് മാറി നിന്ന ടി.എന്‍. പ്രതാപന്റെ കപട ആദര്‍ശത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണു. പ്രതാപന് പിന്‍വാതില്‍ വഴി സീറ്റ് സംഘടിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം. കൈപ്പമംഗലം സീറ്റില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇ-മെയില്‍ അയച്ചെന്നാണ് ആരോപണം.
ദല്‍ഹിയില്‍ നടന്ന സ്ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ രാഹുല്‍ പ്രതാപന്റെ കത്ത് കേരള നേതാക്കളെ കാണിച്ചതായാണ് വിവരം. എന്നാല്‍ വാര്‍ത്ത നിഷേധിച്ച ടി.എന്‍. പ്രതാപന്, ഇങ്ങിനെയൊരു വാര്‍ത്ത വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കി. ചെറുപ്പക്കാരുടെ അവസരം നഷ്ടപ്പെടുത്തി മത്സരിക്കാനില്ലെന്നും അറിയിച്ചു. പ്രതാപന്റെ ആദര്‍ശ പൊയ്മുഖം അഴിഞ്ഞുവീണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് വിമര്‍ശിച്ചു.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയ തര്‍ക്കം രൂക്ഷമായി നില്‍ക്കെയാണ് വി.എം. സുധീരനുമായി അടുപ്പമുള്ള ടി.എന്‍ പ്രതാപനെതിരെ വാര്‍ത്ത വരുന്നത്. കൊടുങ്ങല്ലൂരിലെ സിറ്റിംഗ് എം എല്‍ എയായ പ്രതാപന് യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി ഇത്തവണ മാറി നില്‍ക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രതാപന്റെ നിലപാടിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് രംഗത്തുവരികയും ചെയ്തു.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കിടെ പ്രതാപനെ ദല്‍ഹിക്ക് വിളിപ്പിച്ചതോടെ വീണ്ടും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായി. രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ഥന മാനിച്ച് കൈപ്പമംഗലം സീറ്റില്‍ മത്സരിക്കുകയാണെന്നും പ്രതാപന് അറിയിച്ചു. ഇതിനിടെയാണ് സീറ്റ് ചോദിച്ചു വാങ്ങിയതാണെന്ന വാര്‍ത്തകള്‍ വന്നത്. മല്‍സരിക്കാനില്ലെന്നും സംഘടനാ പ്രവര്‍ത്തനം നടത്താനാണ് താല്പര്യമെന്നും പറഞ്ഞ തന്നെ രാഹുല്‍ ഗാന്ധിയാണ് മല്‍സരിക്കാന്‍ നിര്‍ബന്ധിച്ചതെന്നായിരുന്നു പ്രതാപന് പ്രതികരിച്ചത്. പ്രതാപന് കൈപ്പമംഗലത്ത് സ്ഥാനാര്‍ഥിയാകുന്നതോടെ ഇവിടേക്ക് പരിഗണിച്ച കെഎസ്യു ജില്ലാ പ്രസിഡന്റ് ശോഭാ സുബിന് അവസരം നഷ്ടമാകുമെന്ന സ്ഥിതിയും വന്നു.
അതേസമയം പ്രതാപന് കൈപ്പമംഗലം ലക്ഷ്യം വച്ചാണ് മത്സരിക്കാനില്ലെന്ന് പ്രസ്താവനയിറക്കിയതെന്നതിന് തെളിവുകള്‍ പുറത്തുവന്നു. മാര്‍ച്ച് 25ന് ദുബൈയില്‍ എത്തി കൈപ്പമംഗലം മണ്ഡലം കമ്മറ്റിയുടെ യോഗത്തില്‍ പ്രതാപന് പങ്കെടുത്തു. അവിടെവച്ച് തെരഞ്ഞെടുപ്പില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായാണ് വിവരം. പ്രതാപന് യോഗത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തായി. കപട ആദര്‍ശം വെളിവായതോടെ സോഷ്യല്‍ മീഡിയ പ്രതാപനെ പൊളിച്ചടുക്കുകയാണ്.
എന്നാല്‍ കത്ത് വാര്‍ത്ത പിതൃശൂന്യവാര്ത്തയാണെന്നാണ് പ്രതാപന് പറയുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ തീരുമാനം പുനരാലോചിക്കുകയാണ്. മത്സരിക്കാനില്ലെന്ന നിലപാട് കൊല്‍ക്കത്തയിലുള്ള രാഹുല്‍ഗാന്ധിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചിട്ടുണ്ടെന്നും പ്രതാപന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: