ദല്‍ഹി ജെഎന്‍യുവില്‍ ഫെബ്രുവരി ഏഴുമുതല്‍ തുടങ്ങിയ കലാപസമാനമായ പ്രശ്നങ്ങള്‍ ശമിച്ചിട്ടില്ല. വിഷയങ്ങള്‍ സര്‍വകലാശാലയുടെ അതിരുകള്‍ വിട്ട് ഒരു രാഷ്ട്രീയ കലാപമാക്കി മാറ്റാനാണ് പല കോണുകള്‍ക്കും താല്‍പ്പര്യം.
ഭാരത പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്സല് ഗുരുവിന്റെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി ഒമ്പതിന് ‘ദി കണ്ട്രി വിത്തൗട്ട് പോസ്റ്റോഫീസ്’ എന്ന പേരില്‍ (അത് ഒരു പുസ്തകത്തിന്റെ പേരാണ്) ഒരു സാംസ്കാരിക ചടങ്ങ് നടത്താന്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ശ്രമം നടത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
സാംസ്കാരിക സംഗമം എന്ന പേരിലാണ് പരിപാടിക്ക് അനുമതി നേടിയതെങ്കിലും യഥാര്‍ത്ഥ ഉദ്ദേശ്യം അതായിരുന്നില്ല. ”അഫ്സല് ഗുരുവിന്റെ ജുഡീഷ്യല്‍ കൊലപാതക’ത്തിനെതിരെ പ്രതികരിക്കാനും, സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനും ഒക്കെ ആഹ്വാനം ചെയ്താണ് ‘ദി കണ്ട്രി വിത്തൗട്ട് പോസ്റ്റോഫീസ്’ എന്ന സാംസ്കാരിക സംഗമത്തിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
”അഫ്സല് ഗുരു ജനാധിപത്യ പോരാട്ടത്തിലെ രക്ഷസാക്ഷി-അങ്ങയെ ഞങ്ങള്‍ നെഞ്ചേറ്റുന്നു” എന്നൊക്കെയായിരുന്നു പോസ്റ്ററുകള്‍. ഈ നീക്കം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ശ്രദ്ധയില്‍പ്പെടുത്തി. വിസി അത്തരമൊരു സംഗമം നിരോധിച്ചു. എന്നിട്ടും കലാശാല ക്യാമ്പസിനകത്തെ ‘സബര്‍മതി ധാബ’ എന്ന ഓപണ്‍ ഹാളില്‍ അവര്‍ സംഗമം സംഘടിപ്പിക്കുകയും അതില്‍ വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് കനയ്യ കുമാറടക്കം പ്രസംഗിക്കുകയും ചെയ്തു. അവിടെ ഉയര്‍ന്ന പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും ദേശവിരുദ്ധങ്ങളായിരുന്നുവെന്ന് ആരോപണമുണ്ടായി. എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.
കുട്ടികള്‍ക്കെതിരെ നടപടി വന്നു. വിഷയം സര്‍വകലാശാല ഭരണാധികാരികള്‍ക്കു മാത്രമായി നേരിടാന്‍ കഴിയാതെ വന്നതോടെ പോലീസ് ഇടപെടലുണ്ടായി. പ്രസംഗത്തിന്റെയും മുദ്രാവാക്യങ്ങളുടെയും വീഡിയോയുടെ തെളിവില്‍ ചില വിദ്യാര്‍ത്ഥികള്‍ അറസ്റ്റു ചെയ്യപ്പെട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പത്രസമ്മേളനം വിളിച്ച് ദേശവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയ മുന്‍ ഡി.യു. പ്രൊഫസര്‍ എസ്.എ.ആര്. ഗിലാനിയും അറസ്റ്റു ചെയ്യപ്പെട്ടു. പോലീസ് ചുമത്തിയ വകുപ്പുകളില്‍ രാജ്യദ്രോഹക്കുറ്റവും ഉണ്ടായിരുന്നു.
ഒരു സര്‍വകലാശാലയില്‍ അല്ലെങ്കില്‍ കോളേജില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ അരുതാത്ത പ്രവൃത്തി ചെയ്യുമ്പോള്‍ ആരാണ് അവരെ തിരുത്തേണ്ടത്? തീര്‍ച്ചയായും അദ്ധ്യാപകരാണ്. അദ്ധ്യാപകര്‍ പരാജയപ്പെടുന്നിടത്ത് വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ കലാശാലാ ഭരണാധികാരികള്‍ ഇടപെടേണ്ടിവരും. അവരും പരാജയപ്പെട്ടാലോ? പിന്നെ പോലീസ് ഇടപെടല്‍ സ്വാഭാവികമല്ലേ? സബര്‍മതി ഡാബയില്‍ പ്രവേശനം വിലക്കിയിട്ടും വിദ്യാര്‍ത്ഥികള്‍ ഇടിച്ചുകയറി പരിപാടി നടത്തി.
അവിടുത്തെ വൈദ്യുതി ബന്ധവും അലങ്കാരങ്ങലും സാംസ്കാരിക സംഗമ സംഘാടകര്‍ തല്ലിപ്പൊളിച്ചു. അഫ്സല് ഗുരുവിനും തീവ്രവാദത്തിനും അനുകൂലമായി മുദ്രാവാക്യം വിളികളും പ്രസംഗങ്ങളുമുണ്ടായി. കാര്യങ്ങള്‍ നിയന്ത്രണാതീതമായതോടെ വിസിക്ക് പോലീസിന് കാമ്പസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കേണ്ടിവന്നു. ഇത് എങ്ങനെയാണാവോ അസഹിഷ്ണുതയായി മാറുന്നത്?
ആരാണ് അഫ്സല് ഗുരു?
ഒരു സര്‍വകലാശാല കാമ്പസില്‍ അനുസ്മരണ ചടങ്ങും സാംസ്കാരിക സംഗമവും നടത്തി ആദരിക്കുവാന്‍ മാത്രം ദേശീയ പ്രാധാന്യമുള്ള ആരെങ്കിലുമാണോ അഫ്സല് ഗുരു?
2001 ഡിസംബര്‍ 13 നുണ്ടായ ഭാരത പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളിലൊരാളാണ് മുഹമ്മദ് അഫ്സല് ഗുരു. ഭാരതത്തിലെ വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുപ്രകാരം ലഷ്കര്‍-ഇ-ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകള്‍ ചേര്‍ന്നാണ് പാര്‍ലമെന്റ് ആക്രമണം നടത്തിയത്.
ഈ സംഘടനകളുടെ സജീവപ്രവര്‍ത്തകയും പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനും ആയ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. അഫ്സല് ഗുരു, അദ്ദേഹത്തിന്റെ ബന്ധുകൂടിയായ ഷൗക്കത്ത് ഹുസൈന് ഗുരു, ഷൗക്കത്തിന്റെ ഭാര്യ അഫ്സാന ഗുരു (മുന്‍ പേര് നവജോത് സന്ധു), എന്നിവരും ദല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന എസ്.എ.ആര്.ഗിലാനിയുമായിരുന്നു ആ നാലുപേര്‍. എ.കെ.47, ഗ്രനേഡ് ലോഞ്ചര്‍, പിസ്റ്റളുകള്‍ തുടങ്ങിയ ആയുധങ്ങളുമായാണ് തീവ്രവാദികള്‍ പാര്‍ലമെന്റ് വളപ്പിലെത്തിയത്. ആക്രമണത്തില്‍ അഞ്ചു തീവ്രവാദികളും ആറ് പോലീസുകാരും രണ്ട് പാര്‍ലമെന്റ് സംരക്ഷണസേനാ കമാന്റോകളും ഒരു ഗാര്‍ഡനറും മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു.
പാര്‍ലമെന്റ് ആക്രമണ കേസ് വിചാരണക്കായി ഉണ്ടാക്കിയ പ്രത്യേക കോടതി മൂന്നു പ്രതികള്‍ക്ക് വധശിക്ഷയും നവജോത് സന്ധു എന്ന അഫ്സാന് ഗുരുവിന് അഞ്ചുവര്‍ഷത്തെ തടവും വിധിച്ചു. പ്രതികള്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ പോയി. എസ്.എ.ആര് ഗിലാനിയെ പിന്നീട് സുപ്രീംകോടതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി.
2006 ഒക്ടോബറില്‍ അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും പ്രസിഡന്റിനു നല്‍കിയിരുന്ന ദയാഹര്‍ജിയുടെ വെളിച്ചത്തില്‍ അതുനീണ്ടുപോയി. 2013 ഫെബ്രുവരി മൂന്നിനാണ് പ്രസിഡന്റ് പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള തീരുമാനമെടുത്തത്. 2013 ഫെബ്രുവരി ഒമ്പതിന് രാവിലെ അഫ്സല് ഗുരു തൂക്കിലേറ്റപ്പെടുകയും മൃതദേഹം സകലമതപരമായ ചടങ്ങുകളോടെയും കൂടി തീഹാര്‍ ജയിലില്‍ മറവു ചെയ്യുകയും ചെയ്തു.
എല്ലാ ‘സഹിഷ്ണുതാ സമ്പന്നരോടും’ ഒരു ചോദ്യം ചോദിക്കാതെ വയ്യ; കൊലപാതകം, ഗൂഢാലോചന, ഭാരതത്തിനെതിരെ യുദ്ധം ചെയ്യല്‍, രാജ്യദ്രോഹപരമായ പ്രവര്‍ത്തികള്‍ക്ക് ആളെക്കൂട്ടല്‍, സ്ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കല്‍ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ വധശിക്ഷ നല്കിയ അഫ്സല് ഗുരു ഒരു ഭാരത സര്‍വകലാശാല ക്യാമ്പസില്‍ ആരാധിക്കപ്പെടേണ്ടവനാണോ? ഈ അനുസ്മരണച്ചടങ്ങ് എങ്ങനെയാണ് ‘സംസാര സ്വാതന്ത്ര്യം എന്ന ജനാധിപത്യ അവകാശത്തിന്റെ പരിധിയില്‍ വരുന്നത്? രാജ്യദ്രോഹക്കുറ്റം ചെയ്തയാളെ ആദരിക്കുന്നത് മഹത്തായ ജനാധിപത്യ അവകാശവും അതിനെതിരെ പ്രതിഷേധിക്കുന്നത് അസഹിഷ്ണുതയുമാവുന്നത് എന്ത് അടിസ്ഥാനത്തിലാണ്?
‘ജുഡീഷ്യല്‍ കൊലപാതകം’- സഹിഷ്ണുതയോ?
അഫ്സല് ഗുരുവിന് ആദരവര്‍പ്പിക്കാന്‍ നടത്തിയ ചടങ്ങിലും പോസ്റ്ററുകളിലും ജെഎന്‍യുവിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ വാദം അഫ്സല് ഗുരുവിന്റെ വധശിക്ഷ ‘ജുഡീഷ്യല്‍ കൊലപാതകം’ ആയിരുന്നു എന്നാണ്. കശ്മീര്‍ വിഘടനവാദികളല്ല, വിദ്യാര്‍ത്ഥികളാണ് ഇങ്ങനെ വാദിക്കുന്നത്! എന്താണ് ആ വാദത്തിന്റെ വസ്തുത? അഫ്സല് ഗുരുവിനെ ന്യായാധിപന്മാര് ചേര്‍ന്ന് കല്ലെറിഞ്ഞു കൊന്നതല്ല. ഭാരതീയ നീതിന്യായ വ്യവസ്ഥ മുന്നോട്ടുവക്കുന്ന സകല ജനാധിപത്യ അവകാശങ്ങളും അഫ്സല് ഗുരുവിന് കിട്ടിയിട്ടുണ്ട്, അയാള്‍ ഒരു കൊടുംകുറ്റവാളിയായിരുന്നിട്ടും.
ഏതു ‘സംസാര സ്വാതന്ത്ര്യത്തിന്റെ’ പേരിലാണ് ഈ വധശിക്ഷ ജുഡീഷ്യല്‍ കൊലപാതകം എന്നു വിളിക്കപ്പെടുന്നത്? പാര്‍ലമെന്റ് കേസ് വിചാരണ കോടതിയിലെ ജഡ്ജി എസ്.എന്‍. ദിങ്ഗ്രക്കും ഹൈക്കോടതി-സുപ്രീം കോടതി ജഡ്ജിമാര്‍ക്കും ദയാഹര്‍ജി തള്ളിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും എന്ന് വ്യക്തി വിരോധമാണ് അഫ്സല് ഗുരുവിനോട് ഉണ്ടായിരുന്നത്? അവര്‍ തെളിവുകളുടേയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുത്തു എന്നല്ലേയുള്ളൂ.
ഒരു കാര്യം കൂടി. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അഫ്സല് ഗുരുവിനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചപ്പോള്‍, ജെഎന്‍യുവിലെ ഏറ്റവും പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്തുകൊണ്ടാണാവോ മൗനം പാലിച്ചത്? യച്ചൂരിയുടെ എഐഎസ്എഫും രാഹുല്‍ഗാന്ധിയുടെ എന്‍എസ്യുവും ആ ചടങ്ങ് തെറ്റാണ്, അത്തരമൊരു സംഗമം നടത്തരുത്, നടത്തുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നുവെന്ന് ആര്‍ജവത്തോടെ പറയേണ്ടതായിരുന്നില്ലേ? അവര്‍ പറയാതിരുന്നതാണ് എബിവിപി വിഭാഗം വിദ്യാര്‍ത്ഥികള്‍ വിളിച്ചുപറഞ്ഞത്. അതെങ്ങനെയാണ് അസഹിഷ്ണുതയുടെ അക്കൗണ്ടില്‍ വരുന്നത്?
കനയ്യ കുമാര്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ ഭാരവാഹിയാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പ്രതിനിധി. ഒരു ചെറുപറ്റം വിദ്യാര്‍ത്ഥികള്‍ നടത്തിയ ദേശവിരുദ്ധ സംഗമത്തില്‍ പോയി പ്രസംഗിക്കാന്‍ അയാള്‍ തീരുമാനിച്ചത് യുക്തമാണോ? അതില്‍നിന്ന് കനയ്യയെ വിലക്കുവാനുള്ള ഉത്തമ ബാധ്യത അദ്ദേഹത്തിന്റെ സംഘടനയായ എഐഎസ്എഫിന് ഉണ്ടായിരുന്നില്ലേ?
വിദ്യാര്‍ത്ഥി സംഘടനകളുടെ ബാധ്യത
ഭാരതത്തിലെ ഈ പ്രമുഖ സര്‍വകലാശാലയില്‍ ആശാവഹമല്ലാത്ത പല പ്രവര്‍ത്തനങ്ങളും നടക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു അഫ്സല് ഗുരു അനുസ്മരണം. അതിനെ തള്ളിപ്പറയുകയും പരാജയപ്പെടുത്തുകയും ചെയ്യുക് ദേശീയ മതേതര കാഴ്ചപ്പാടുള്ള സകല വിദ്യാര്‍ത്ഥി സംഘടനകളുടെയും ബാധ്യതയായിരുന്നു.
ജെഎന്‍യുവില്‍ അധികാരം പിടിക്കാന്‍ കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെയുള്ള ശ്രമം, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള അസഹിഷ്ണുത എന്നൊക്കെയുള്ള രാഷ്ട്രീയ വ്യാഖ്യാനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അകപ്പെടാന്‍ പാടില്ലായിരുന്നു. എസ്എഫ്ഐക്കും എന്‍എസ്യുവിനും എഐഎസ്എഫിനും ഡിഎസ്യുവിനും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ വിദ്യാര്ത്ഥിയൂണിയന് പിടിക്കാമെങ്കില്‍ എബിവിപിക്കും അതിനു പരിശ്രമിക്കാനുള്ള ജനാധിപത്യപരമായ അവകാശമില്ലേ? അതിനെ എതിര്‍ക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത?
രാജ്യതാല്‍പ്പര്യത്തിന് എതിരായ ഏതുതരം പ്രവണതകളെയും നിയമപരമായി നേരിടേണ്ടത് ഗവണ്മെന്റുകളുടെ ചുമതലയാണ്. അത് ചെയ്യാതിരിക്കുന്നതാണ് കെടുകാര്യസ്ഥത. പോലീസ് ഉദ്യോഗസ്ഥര്‍ അമിതാവേശം കാണിച്ചിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കപ്പെടണം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങല്‍ കാമ്പസിലാണ് എന്നതുകൊണ്ട് തള്ളിക്കളയേണ്ടതില്ല. ജെഎന്‍യു ഭാരതത്തിലെ ഒരു സര്‍വകലാശാല മാത്രമാണ്.അവിടെ പഠിക്കുന്നവര്‍ ഭാരീയരായ വിദ്യാര്‍ത്ഥികളാണ്. അവര്‍ സംരക്ഷിക്കേണ്ടത് ഭാരതത്തിന്റെ താല്‍പ്പര്യമാണ്. ജെഎന്‍യുവിന് മാത്രമായി രണ്ടു കൊമ്പുണ്ട് എന്ന് ആരും ധരിക്കേണ്ടതില്ല. പ്രത്യേകിച്ചും വിദ്യാര്‍ത്ഥി സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: