പത്തനാപുരം: കാത്തിരിപ്പുകേന്ദ്രങ്ങളോ കംഫര്ട്ട്സ്റ്റേഷനോ ഇല്ലാത്ത പത്തനാപുരം നഗരത്തില്‍ എത്തുന്നവര്‍ ദുരിതത്തില്‍. കിഴക്കന്‍ മേഖലയിലെ പ്രധാനകേന്ദ്രമായ പത്തനാപുരത്ത് ദിവസേന ആയിരകണക്കിനാളുകളാണ് വന്നുപോകുന്നത്. എന്നാല്‍ ഇവര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങളൊന്നും പത്തനാപുരത്തില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഒരു ടോയ്ലറ്റ് പോലുമില്ല. എന്നാല്‍ അഞ്ച് കംഫര്‍ട്ട് സ്റ്റേഷനുകളാണ് നഗരത്തിന്റെ പല’ഭാഗങ്ങളിലായി നിര്‍മിച്ചിരിക്കുന്നത്.
നിലവില്‍ ഡിപ്പോ ഓഫീസ് പ്രവര്‍ത്തിക്കുന്ന ബഹുനിലമന്ദിരം നിര്‍മ്മിക്കുന്നതിനായി ആദ്യം ഉണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന് നീക്കം ചെയ്തു. തുടര്‍ന്ന് മാര്‍ക്കറ്റിനകത്ത് പുതിയത് ആരംഭിച്ചു. ശുചീകരണത്തിനായി ജീവനക്കാരില്ലാത്തതിനാല്‍ അതും ഉപയോഗശൂന്യമായി. തുടര്‍ന്ന് ഡിപ്പോക്ക് മുന്നില്‍ തന്നെ വനിത കംഫര്‍ട്ട് സ്റ്റേഷന് ആരംഭിച്ചെങ്കിലും അതും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിനു പിന്നാലെ കെഎസ്ആര്‍ടിസി ഡിപ്പോക്ക് മുന്നിലായി പുതിയ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുത്തു. എന്നാല്‍ വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അതും മുടങ്ങി. പിന്നാലെ കല്ലുംകടവിലെ പഴയ കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിഞ്ഞ് കംഫര്‍ട്ട് സ്റ്റേഷനാക്കി.
എന്നാല്‍ ഇതും യാത്രക്കാര്‍ക്കായി തുറന്ന് നല്‍കിയിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലേക്ക് പോകുന്നതിനായി ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേരാണ് പത്തനാപുരത്ത് ദിവസേന എത്തുന്നത്. ഇതിനു പുറമെ അന്യസംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരും ഇവിടെ എത്തുന്നുണ്ട്. കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെ സജീവമാകുന്ന ഏകമാര്ക്കറ്റും പത്തനാപുരത്തെതാണ്. ഇങ്ങനെ നിരവധിയാളുകള്‍ ആശ്രയിക്കുന്ന പട്ടണത്തില്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഇല്ലാത്തത് പൊതുജനത്തെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: