നിയമസഭയിലേക്ക് ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു സമയം എത്ര മണ്ഡലത്തില്‍നിന്നു വേണമെങ്കിലും മത്സരിക്കാമായിരുന്നു, 1996 വരെ. 1951-ലെഭാരത ജനപ്രാതിനിധ്യ നിയമപ്രകാരം മത്സരിക്കാനുള്ള സീറ്റുകളുടെ എണ്ണത്തില്‍ വിലക്കില്ലായിരുന്നു. 1996-ലാണ് അത് പരമാവധി രണ്ടു സീറ്റിലേക്കായി ചുരുക്കി നിയമഭേദഗതി കൊണ്ടുവന്നത്. അത് ഒറ്റ സീറ്റിലേക്കായി ചുരക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദ്ദേശം വെച്ചിരുന്നു. അതല്ലെങ്കില്‍ രണ്ടിടത്തുനിന്ന് മത്സരിച്ച് രണ്ടിടത്തും വിജയിച്ചാല്‍ ഒരു സീറ്റ് ഉപേക്ഷിക്കുമ്പോള്‍ അവിടെ ഉപതെരഞ്ഞെടുപ്പു നടത്താനുള്ള ചെലവ് സീറ്റൊഴിഞ്ഞ ആളില്‍നിന്ന് ഈടാക്കകണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. 2004-ല്‍ ഉയര്‍ത്തിയ ഈ അഭിപ്രായത്തിന് 12 വര്‍ഷം കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ല. ഒരു പാര്‍ട്ടിയും അതിനെ അനുകൂലിക്കുന്നില്ല.
മത്സരിക്കാനുള്ള സീറ്റെണ്ണം രണ്ടായി ചുരുക്കുംമുമ്പ് നിയമസഭയിലേക്ക് നാലു സീറ്റില്‍ മത്സരിച്ച് റെക്കോര്‍ഡിട്ടത് സിനിമയില്‍ ദശാവതാരം അഭിനയിച്ച് പത്തുവേഷം ചെയ്ത എന്‍. ടി. രാമറാവുവായിരുന്നു. തെലുങ്കുദേശം പാര്‍ട്ടിയുണ്ടാക്കി ആന്ധ്ര ഭരിച്ച എന്‍ടിആര്‍ നാലു സീറ്റില്‍ മത്സരിച്ച് മൂന്നിടത്ത് വിജയിച്ചു. അതിനു മുമ്പ് മത്സരക്കാര്യത്തില്‍ ഒഡീഷയില്‍ ബിജു പട്നായ്ക് അതിലും വലിയ റെക്കോര്‍ഡിട്ടിരുന്നു. നാലു നിയമസഭാ മണ്ഡലങ്ങളിലും പാര്‍ലമെന്റിലേക്കും അദ്ദേഹം 1971-ല്‍ മത്സരിച്ചു. പക്ഷേ അഞ്ചിടത്തും തോറ്റു. അതല്ല ഇവിടെ പരാമര്‍ശ വിഷയം. ചരിത്രത്തില്‍നിന്നു ചികഞ്ഞു കിട്ടിയ ചില കാര്യങ്ങള്‍ പങ്കുവെച്ചുവെന്നു മാത്രം.
പതിമൂന്നാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കാലത്ത് വലിയൊരു പ്രചാരണമുണ്ടായിരുന്നു, അടല്‍ ബിഹാരി വാജ്പേയി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലം കേരളത്തിലാണെന്ന്, തിരുവനന്തപുരമാണെന്ന്. അന്ന് ന്യൂദല്‍ഹിയില്‍ പത്രപ്രവര്ത്തകര്ക്കിടെ അതൊരു ചര്‍ച്ചാ വിഷയമായിരുന്നു, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍. അന്ന് ബംഗാളിയായ ഒരു ഇംഗ്ലീഷ് പത്രപ്രവര്ത്തകന് പറഞ്ഞ കമന്റ് ഇങ്ങനെയായിരുന്നു, ‘എങ്കില്‍ വാജ്പേയിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ത്ഥിയുണ്ടാവും’ എന്ന്.
അങ്ങനെയൊരു സാധ്യതയുടെ കാര്യംപോലും അസാധാരണമായ കാലത്തായിരുന്നു ആ പ്രസ്താവന എങ്കിലും ഇന്നിപ്പോള്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി, അവരുടെ തെരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍, സിപിഎം നേതാക്കളുടെ രാഷ്ട്രീയ ‘വരണ മാല്യ’ത്തിന് തല കുമ്പിട്ടുനില്‍ക്കുന്നതു കാണുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘മരണമാല്യ’മല്ലേ അത് എന്ന് ആരും ചിന്തിച്ചു പോകും.
കവിതയും സാഹിത്യവും പിടിപാടുള്ളവര്‍ ഒരു പക്ഷേ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ‘എന്റെ വേളി’ എന്ന കവിതയും ആലപിക്കുകയോ ആലോചിക്കുകയോ ചെയ്തു പോകും. ബംഗാളില്‍നിന്ന് ഗീതാഞ്ജലി എന്ന ടാഗോര്‍ കവിതാമന്ത്രത്തെ മലയാളിക്ക് മനസിലാക്കിത്തന്ന ആത്മീയ കവികൂടിയായ ജിയുടെ ‘എന്റെ വേളി’ വരണവും മരണവും തമ്മിലുള്ള അനുഷ്ഠാനപരമായ സാദൃശ്യാത്ഭുതങ്ങള് വിവരിക്കുന്നുണ്ട്, അതി മനോഹരമായി. ഉറപ്പാണ് രാഹുല്‍ ഗാന്ധി തലകുറനിച്ച് വാങ്ങിച്ചത് കോണ്‍ഗ്രസിന്റെ മരണമാല്യമാണ്. അതിന്റെ പശ്ചാത്തലമായി കേള്‍ക്കുന്ന ദുഃഖ ഗീതമാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കുന്നതിനെ ചുറ്റിപ്പറ്റി കേള്‍ക്കുന്നത്. ഇപ്പോള്‍ അത് ആക്രോശവും ഭീഷണിയും ഒക്കെയണെങ്കിലും വൈകാതെ അത് ആര്ത്ത നാദമാകുമെന്ന് ഉറപ്പുതന്നെ.
സ്ഥാനാര്‍ത്ഥികള്‍ക്കു മത്സരിക്കാവുന്ന സീറ്റെണ്ണത്തെക്കുറിച്ചാണല്ലോ പറഞ്ഞു തുടങ്ങിയത്. പണ്ട് യോഗ്യരായ സ്ഥാനാര്‍ത്ഥികളെ കിട്ടാതിരുന്ന കാലമുണ്ടായിരുന്നു. പിന്നെപ്പിന്നെ അത് ഏതു ‘കുറ്റിച്ചൂലിനെ’ നിര്‍ത്തിയാലും പാര്‍ട്ടിയും രാഷ്ട്രീയവും മാത്രം നോക്കി വോട്ടര്‍മാര്‍ വോട്ടുകുത്തുമെന്ന സ്ഥിതിവന്നു. അങ്ങനെ ജെയിലില്കിടന്നു വോട്ടു നേടി വിജയിക്കുന്നവര്വരെ ഉണ്ടായി. ഇക്കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിലും സമാനമായ സംഭവങ്ങള്‍ നാം കണ്ടു. പക്ഷേ, ഇപ്പോള്‍ പാര്‍ട്ടികള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ, വിജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തേടി പരക്കം പായുന്നുവെന്നത് ഏറെ കൗതുകകരമായ കാഴ്ചയാണ്. കേഡര്‍ പാര്‍ട്ടികള്‍ എന്നു പറയുന്നവര്‍പോലും ആദര്‍ശമോ ആശയയോ ഒക്കെ മാറ്റിവെച്ച് വിജയസാധ്യത മാത്രം നോക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നു. കൗതുകകരമാണ് ഇൗ സംഭവ വികാസങ്ങള്‍. കുറ്റിച്ചൂലുകള്‍ പുറത്ത്… നല്ല ലക്ഷണംതന്നെ. പക്ഷേ….
ജനപ്രാതിനിധ്യ നിയമം അനുവദിക്കാത്തതിനാല്‍ കേരളത്തിലെ 140 മണ്ഡങ്ങളിലും മത്സരിക്കാന്‍ ഒരു നേതാവിന് സാധിക്കില്ല. എന്നാല്‍ 140 ഇടങ്ങളിലും മത്സരിക്കുന്നത് മൂന്നു പ്രധാന മുന്നണികളുടെ പ്രമുഖ നേതാക്കളാണെന്ന് വോട്ടര്‍മാര്‍ ചിന്തിക്കുന്ന ഒരു ഘട്ടം ഉണ്ടായാലോ. അവര്‍ക്ക് അങ്ങനെ അവരില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നുവെന്ന ഒരു വിശ്വാസം ഉണ്ടായാലോ. 140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് യുഡിഎഫിന്റെ ദേശീയ നേതാവായ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണെന്നു കരുതട്ടെ. എല്‍ഡിഎഫിന്റെ ദേശീയ നേതാവും സിപിഎം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി ആണെന്നു സങ്കല്പ്പിക്കട്ടെ.
എന്‍ഡിഎയുടെ ദേശീയ നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയാണെന്ന് കരുതട്ടെ. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വോട്ടുചെയ്യട്ടെ. എന്തായിരിക്കും ഫലമെന്നു കാണട്ടെ.
രണ്ടുവര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ ഭരണവും വ്യാഴവട്ടക്കാലത്തിലേറെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോദിയുടെ ഭരണ നപടികളും വികസന സങ്കല്‍പ്പങ്ങളും പിടിപ്പും പിടിപ്പുകേടും, 60 വര്‍ഷം ഭാരതം ഭരിച്ച, പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഒരു സര്‍ക്കാരിനെ നയിച്ചു നിയന്ത്രിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നൈപുണിയും കാഴ്ചപ്പാടും ശേഷിയും, തുടര്‍ച്ചയായി മൂന്നു പതിറ്റാണ്ട് പശ്ചിമ ബംഗാള്‍ ഭരിച്ച, ഏതാണ്ട് അത്രത്തോളം പല ഘട്ടങ്ങളിലായി കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിയുടെ നയ നിലപാടുകളും കാഴ്ചപ്പാടുകളും തമ്മില്‍ ജനങ്ങള്‍ താരതമ്യം ചെയ്യട്ടെ. ചര്‍ച്ച ചെയ്യട്ടെ. അവര്‍ അതനുസരിച്ച് ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ വിലയിരുത്തട്ടെ. മണ്ഡലങ്ങളില്‍ മത്സരിക്കുന്ന, മുന്നണികളില്‍ പെടാത്ത, ഓരോരോ പാര്‍ട്ടികളും സംഘടനകളും അവര്‍ക്ക് ഇത്തരത്തില്‍ മാതൃകകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കട്ടെ.
ഇനി, അത് ദേശീയ കാര്യമല്ലെ, ഇത് കേരളമാണെന്ന് ന്യായം നിരത്തുന്നവര്ക്കു മുന്നില്‍ മറ്റൊരു യുക്തി വെക്കാം. സിപിഎം നയിക്കുന്ന ഇടതു മുന്നണി പറയട്ടെ ആരാണ് അവരുടെ നേതാവെന്ന്, മുന്നണിയുടെ മുഖമെന്ന്. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും വ്യക്തമാക്കട്ടെ, അവരുടെ നേതാവ് ഇന്നയാളാണെന്ന്. ബിജെപിയുടെ എന്‍ഡിഎ പറയട്ടെ നോക്കൂ, ഇതാണു ഞങ്ങളുടെ നായകനെന്ന്. 140 മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സാങ്കേതിക കാരണങ്ങളാല്‍ ഓരോരോ വ്യക്തികളാണെങ്കിലും വോട്ടുകുത്തുന്നത് ആ നേതാവിനാണെന്ന് വോട്ടര്‍മാര്‍ക്ക് തോന്നലുണ്ടാവട്ടെ. കാണാം യഥാര്‍ത്ഥ ജനവികാരമെന്താണെന്ന്.
സിപിഎം പറയുന്നുവെന്നു കരുതുക, ഞങ്ങളുടെ നേതാവ് വി.എസ്. അച്യുതാനന്ദനാണെന്ന്. വോട്ടര്‍മാര്‍ക്ക് മുന്‍ മുഖ്യമന്ത്രി വിഎസിന്റെ വ്യക്തിത്വവും നയങ്ങളും നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തിത്വവും വിലയിരുത്തി വോട്ടുചെയ്യാം. അതല്ല, പിണറായി വിജയനാണ് നേതാവെന്നാണെങ്കില് അതുപറയട്ടെ. പിണറായിയുടെ നയ-നിലപാടുകള്‍ക്കും വ്യക്തിത്വത്തിനുംഅവര് വോട്ടു ചെയ്യും. യുഡിഎഫ് വിളംബരം ചെയ്യട്ടെ, ഉമ്മന്‍ ചാണ്ടിയാണ് ഞങ്ങളുടെ നേതാവെന്ന്. നിലവിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും ഉമ്മന്‍ചാണ്ടിക്കും കിട്ടുന്ന വോട്ടായിരിക്കും അവര്‍ ആഗ്രഹിക്കുന്ന തുടര്‍ഭരണത്തിലേക്കുള്ള ജനവിധി. അതല്ല, വി.എം. സുധീരനാണ് നേതാവെന്നാണെങ്കില് വോട്ടര്‍മാര്‍ക്ക് മറ്റൊരു നിലപാടെടുക്കാം. ചെന്നിത്തലയാണെങ്കില്‍ വേറൊന്നാകാം.
ബിജെപി കുമ്മനം രാജശേഖരനാണ് അവരുടെ നേതാവെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മോദിയ്ക്കൊപ്പം കുമ്മനത്തിന്റെ ചിത്രം ചേര്‍ത്താണ് അവരുടെ പ്രചാരണ പോസ്റ്ററുകള്‍ പോലും. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ നയിക്കുന്നത് കുമ്മനമാണ്. അതുകൊണ്ടുതന്നെ നിശ്ചയമായും കുമ്മനത്തിന്റെ വ്യക്തിത്വം, നിലപാട്, സമീപനം, കാഴ്ചപ്പാട്, പ്രഖ്യാപനം ഇവ നോക്കിത്തന്നെയാവും വോട്ടര്‍മാരുടെ തീരുമാനം. അങ്ങനെ, ഒന്നുകില്‍ മോദി-സോണിയ-യെച്ചൂരി മത്സരമാകണം 140 മണ്ഡലങ്ങളിലും. അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി (സുധീരന്, ചെന്നിത്തല)- വിഎസ് (പിണറായി)- കുമ്മനം മത്സരമാകണം. അതാവണം ശരിയായൊരു കളിക്കളം. കാരണം, മണ്ഡലങ്ങളില്‍നിന്ന് ജനങ്ങള്‍ തെരഞ്ഞെടുത്തു വിടുന്നവരുടെ മനസ്സോ അഭിപ്രായമോ ആയിരിക്കില്ല ഒരിക്കലും ജനാധിപത്യത്തിന്റെ തലയെണ്ണി കണക്കെടുപ്പെന്ന ഭൂരിപക്ഷ ബലപരീക്ഷണത്തില്‍ പ്രധാനമാകുന്നത്.
മുന്നണിക്കും അതിലെ പാര്‍ട്ടികള്‍ക്കും നല്കുന്ന വിപ്പനുസരിച്ചാണ് നിയമസഭയിലെ നിയമ നിര്‍മ്മാണത്തിലും രാഷ്ട്രീയത്തില്‍ പോലും അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത് മുന്നണി, അല്ലെങ്കില്‍ പാര്‍ട്ടി നിയന്ത്രിക്കുന്നവരുടെ നിലപാടും അഭിപ്രായവും അനുസരിച്ചായിരിക്കും. അതാണ് നമ്മുടെ ജനകീയ ജനാധിപത്യത്തിന്റെ മികവും. വോട്ടര്‍ക്ക് അവരവരുടെ മണ്ഡലത്തിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കാനാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയെന്നതു നേരുതന്നെ. അതു മാറണമെന്നല്ല, പക്ഷേ ഞാന്‍ കൊടുക്കുന്ന വോട്ട് എന്റെ മണ്ഡലത്തിലെ ജനങ്ങളുടെയാകെ വോട്ടായി മാറുമ്പോള്‍ അത് ആത്യന്തികമായി ചെന്നുചേരുന്നത് ഇന്നയാളിന്, ശരിയായ ആശയവും ആദര്‍ശവും അഭിപ്രായവും സങ്കല്‍പ്പവും കാഴ്ചപ്പാടുമുള്ള ഒരാളിലേക്കാണെന്ന ഉറപ്പ് എനിക്കു കിട്ടുന്നുവെന്ന് ഓരോ വോട്ടര്‍മാര്‍ക്കും ലഭ്യമായാല്‍ അത് ജനാധിപത്യ വിപ്ലവത്തിന്റെ പുതിയൊരു വഴിയായിരിക്കുമല്ലോ.
************************************
പിന്കുറിപ്പ്: ഭാരതപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി അറേബ്യയിലെ പരമോന്നത സിവിലയന്‍ ബഹുമതി നല്കി അവിടത്തെ രാജഭരണ സര്‍ക്കാര്‍ ആദരിച്ചിരിക്കുന്നു. ആദരിക്കപ്പെട്ടത് ഭാരത പ്രധാനമന്ത്രിയാണ്, ഭാരതമാണ്. ജനഗണമനയാണ്. വന്ദേമാതരമാണ്. ത്രിവര്‍ണ്ണ പതാകയാണ്. ഭാരത് മാതാ കീ ജയ് എന്ന ദേശീയ മന്ത്രമാണ്. ഇനി, ഇതൊന്നുമല്ല, നരേന്ദ്ര മോദിയാണ് സമ്മാനിതനായതെന്നാണ് പറയുന്നതെങ്കില്‍ അതങ്ങു സമ്മതിച്ചേക്കണം. ‘വിശുദ്ധമെക്ക’യുടെ നാടിന് നരേന്ദ്ര മോദി വന്ദ്യനാണെങ്കില് ഇവിടുള്ളവര്‍ സാഷ്ടാംഗ പ്രണാമമൊന്നും ചെയ്യണ്ട, വെറുതേ ഒരു സലാം കൊടുക്കുക, അതുമല്ലെങ്കില്‍ പുലഭ്യം പറയാതിരിക്കുകയെങ്കിലും ആവാം. ആവുമോ ആവോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: