ദൈവശാപം കിട്ടിയ നാടാണ് ഭാരതമെന്നും ഭാരതത്തിലെ ജനങ്ങള്‍ തിന്മയിലാണ് ജീവിക്കുന്നതെന്നും സ്ത്രീകള്‍ വീട് പുലര്‍ത്തുന്നത് വേശ്യാവൃത്തി ചെയ്തിട്ടാണെന്നും പ്രചരിപ്പിക്കുന്നത് രാജ്യത്തിനെതിരെയുള്ള യുദ്ധമാണ്. കഴിഞ്ഞ 40 വര്‍ഷമായി ഒരു വ്യക്തിയും അദ്ദേഹത്തിന്റെ സംഘടനകളും ഇതാണ് അന്യനാടുകളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം രാജ്യത്തെ അപകീര്‍ത്തി പ്പെടുത്തി ഭാരതത്തെ ‘രക്ഷിക്കാനായി’ ഇദ്ദേഹം വിദേശരാജ്യങ്ങളില്‍ നടത്തിയ ഭിക്ഷതെണ്ടല്വഴി ആര്‍ജിച്ചത് സഹസ്രകോടികളാണ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഭാരതത്തെ രക്ഷിക്കുന്നതിനായി ഇദ്ദേഹം പമ്പുചെയ്ത വിദേശപണംകൊണ്ട് 80 ലക്ഷം ഹിന്ദുക്കളെയാണ് ക്രിസ്തുമത വിശ്വാസികളാക്കിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ നല്കിയ പണത്തിന്റെ ഒരുഭാഗം മതംമാറ്റത്തിനും സിംഹഭാഗം തന്റെ സൗഭാഗ്യങ്ങള്‍ക്കുമായി മാറ്റിവച്ച് പണം നല്‍കിയവരെ വഞ്ചിച്ചതിന് ഇദ്ദേഹമിപ്പോള്‍ അമേരിക്കയിലും കാനഡയിലും നിയമനടപടികള്‍ നേരിടുകയാണ്.
ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഇന്ത്യന്‍ സ്ഥാപകന്‍ കെ.പി.യോഹന്നാനാണ് ഇതിലെ കഥാനായകന്. വഞ്ചനയും കാപട്യവും രാജ്യദ്രോഹവും കൈമുതലാക്കിയ ഇദ്ദേഹത്തിന്റെ പൊയ്മുഖങ്ങളിപ്പോള് അഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു.
ഭാരതത്തെ വിറ്റ് ഇദ്ദേഹം സമ്പാദിച്ച പണത്തിന്റെ കണക്കെടുത്താല്‍ അത് സഹസ്രകോടികള്‍ വരും. റിയല്‍ എസ്റ്റേറ്റ് മാതൃകയില്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് വിവിധ സംസ്ഥാനങ്ങളിലായി വാങ്ങിക്കൂട്ടിയിട്ടുള്ളത്. ഹിന്ദുമതത്തെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാവോയിസ്റ്റ് സംഘടനകളുടെ ശക്തമായ പിന്തുണയാണുള്ളത്. ഇദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളിലും മാവോയിസ്റ്റ് നേതാക്കളുടെ മക്കള്‍ പഠിക്കുന്നതായിട്ടാണ് വിവരം. മാവോയിസ്റ്റ് മേഖലയില്‍ ഇദ്ദേഹത്തിന്റെ സംഘടനകള്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോ സംഘടനകള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ വരുന്ന പണം നല്കുന്നതായിട്ടാണ് അറിയുന്നത്.
ഇതിനെല്ലാം കാരണം രാജ്യം ഭരിച്ച സര്‍ക്കാരുകള്‍ യോഹന്നാന് നല്കിയ എഫ്സിആര്‍എ ലൈസന്‍സുകളാണ്. ഫോറിന് കോണ്ട്രിബ്യൂഷന് റഗുലേഷന് ആക്ട് പ്രകാരം വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ നല്കിയ അംഗീകാരം ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന പണം യോഹന്നാന് വകമാറ്റി ചെലവഴിച്ചു. മതംമാറ്റത്തിനും ഒരുലക്ഷത്തോളം ഗ്രാമങ്ങളില്‍ അടുത്തടുത്ത് പള്ളികള്‍ പണിയാനുമാണ് പണത്തില്‍ കുറച്ച് വകമാറ്റിയത്. എഫ്സിആര്‍എ നിയമത്തില്‍ വരുന്ന പണം മതംമാറ്റത്തിന് വിനിയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
ഇതൊന്നും കാലങ്ങളായി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് പ്രശ്നമായിരുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കോടികള്‍ നല്കി പ്രീതി സമ്പാദിച്ച യോഹന്നാന് ആഭ്യന്തര മന്ത്രാലയത്തിലെ എഫ്സിആര്‍എ വിഭാഗത്തിന് വളരെ വേണ്ടപ്പെട്ടവനായി. എഫ്സിആര്‍എ (ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട്) വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്ഥിതികള്‍ പരിശോധിച്ചാല്‍ അവര്‍ ഇത്തരക്കാരില്‍നിന്ന് ചോര്‍ത്തിയെടുക്കുന്ന കോടികളുടെ കണക്ക് ലഭ്യമാകും. ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയുടെ പരിധിയില്‍ വരുന്ന വിദേശ സംഭാവന വിനിയോഗം സംബന്ധിച്ച കാര്യങ്ങളില്‍ അവര്‍ കാലാകാലങ്ങളില്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചതാണ് ഇത്തരത്തില്‍ സമാന്തര സര്‍ക്കാരിനെപ്പോലെ കോര്‍പ്പറേറ്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന യോഹന്നാന്മാര് ഉണ്ടായതിന് കാരണം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച പണം മുഴുവനും അതിനായി വിനിയോഗിച്ചതായിട്ടാണ് കെ.പി.യോഹന്നാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്കിയ ആഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. അങ്ങനെയെങ്കില്‍ കെ.പി.യോഹന്നാന്റെ ഇപ്പോഴത്തെ ആസ്തി എത്ര? പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി, ഹാരിസണ്‍ മലയാളം പ്ലാന്റേഷന് ചെറുവള്ളി എസ്റ്റേറ്റ് മുതല്‍ ദല്‍ഹിയില്‍ ഉള്‍പ്പടെ വാങ്ങിക്കൂട്ടിയിട്ടുള്ള ഭൂമി മുഴുവന്‍ യോഹന്നാന്റെയും മകളുടെയും മരുമക്കളുടെയും പേരിലാണുള്ളത്. കൂടാതെ ലാഭം ലക്ഷ്യമാക്കിയുള്ള എഞ്ചിനീയറിങ് കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, സ്കൂളുകള്‍, ഡോറ മൈക്രോ ഫിനാന്‍സ് എന്നിവയെല്ലാം കൂട്ടിയാല്‍ യോഹന്നാന്റെ ആസ്തി ഒരുലക്ഷം കോടി രൂപക്ക് മുകളിലായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ യോഹന്നാന് ബാധ്യസ്ഥനാണ്. വിദേശത്തുനിന്ന് ലഭിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാതെ സ്വന്തം സമ്പാദ്യമാക്കിയതിന് അമേരിക്കയിലും കാനഡയിലും കോടതിയില്‍ കേസ് വന്നതിന്റെ സാഹചര്യം ഇതാണ്.
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വിദേശപണം വരുന്നത് ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കും ബിലീവേഴ്സ് ചര്‍ച്ചിനുമാണ്. പണം കുന്നുകൂടിയപ്പോള്‍ അതിന് പുകമറയിടാനായിരുന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് യോഹന്നാന് ബിലീവേഴ്സ് ചര്‍ച്ച് തുടങ്ങിയത്. ഇന്ന് അതിന്റെ പ്രധാന ബിഷപ്പാണ് യോഹന്നാന്. മക്കളും മരുമക്കളും എല്ലാം സഹബിഷപ്പുമാരും പണം വിനിയോഗിക്കുന്നവരില്‍ പ്രധാനികളുമാണ്. നിരവധി ദുരന്തങ്ങളുണ്ടായ രാജ്യത്ത് ഇത്രയേറെ പണം പാവങ്ങളുടെ പേരില്‍ ഇരന്നുവാങ്ങിയ വ്യക്തി രാജ്യത്തിന് മാതൃകയാകുന്ന രീതിയില്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ?
കെ.പി.യോഹന്നാന് ഇന്ന് 20 ഓളം ബിനാമി സംഘടനകളുണ്ട്. ഇതില്‍ 14 സംഘടനകള്‍ക്കും ഇപ്പോഴും പണം വന്നുകൊണ്ടിരിക്കുന്നു. ആഡിറ്റ് റിപ്പോര്‍ട്ട് മുഴുവന്‍ കള്ളമാണെന്ന് ഓരോ സംഘടനയുടെയും രേഖകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. ഒരു ഉദാഹരണം ഇതാ:
ലൗ ഇന്ത്യ മിനിസ്ട്രീസ് എന്ന സംഘടനയ്ക്ക് എഫ്സിആര്‍എ വഴി ഒരുവര്‍ഷം നൂറ്റമ്പതോളം കോടി രൂപ ലഭിക്കുന്നുണ്ട്. ഇത് ബിലീവേഴ്സ് ചര്‍ച്ച് കാമ്പൗണ്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കെ.പി.യോഹന്നാന്റെ സംഘടനയാണ്. ആരും കേട്ടിട്ടുപോലുമില്ലാത്ത ഈ സംഘടന സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയുടെ ആഘോഷങ്ങള്‍ക്കായി കണക്കുകള്‍ പ്രകാരം ചെലവഴിക്കുന്നത് ഒരുകോടിയോ ഒന്നരകോടിയോ രൂപയാണ്.
ഒരു ദേശീയപതാകപോലും ഉയര്‍ത്താത്ത സംഘടന ഇത്തരത്തില്‍ കണക്കുണ്ടാക്കി രാജ്യത്തെ പറ്റിക്കുകയാണ്.
യോഹന്നാന്റെ സംഘടനകള്‍ എല്ലാംകൂടി ഒരുവര്‍ഷം സ്വാതന്ത്ര്യദിനം-റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തിയ വകയില്‍ ഏകദേശം പത്തുകോടി രൂപയ്ക്കും 15 കോടി രൂപയ്ക്കും ഇടയില്‍ ചെലവഴിച്ചതായിട്ടാണ് 2014-15 വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച ആഡിറ്റ് ചെയ്ത കണക്കുകളില്‍ പോലും കാണുന്നത്. ഇത്തരത്തില്‍ കൃത്രിമകണക്കുകള്‍ സൃഷ്ടിച്ച് എഫ്സിആര്‍എ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ വിലയ്ക്കുവാങ്ങി സമാന്തര സര്‍ക്കാരായി രാജ്യത്തേയും ജനങ്ങളേയും യോഹന്നാന് വഞ്ചിച്ചുകൊണ്ടിരിക്കുന്നു.
യോഹന്നാന്റെ സഹോദരന് ഇരുന്നൂറ് കോടിയോളം രൂപയുടെ വിദേശകറന്‍സിയുമായി പിടിയിലായപ്പോള്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയുമായോ ബിലീവേഴ്സ് ചര്‍ച്ചുമായോ ഇയാള്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി കെ.പി.യോഹന്നാന് തലയൂരി. എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് യോഹന്നാന് മറുപടി പറയാന്‍ കഴിയില്ലെന്നതാണ് സത്യം. സത്യം പറയുന്നവരെ ഇല്ലാതാക്കാന്‍ യോഹന്നാന് വലിയൊരു മാഫിയ സംഘം തന്നെയുണ്ടെന്നാണ് അറിയുന്നത്. അതിനായി യോഹന്നാന് ഏതറ്റംവരെയും പോകും.
യോഹന്നാനെതിരായി മുമ്പ് സംഘടനയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെ ഇപ്പോള്‍ രംഗത്തുണ്ട്. അതിലൊരാളാണ് സമരിറ്റന്‍ സോളമന്. യോഹന്നാന് ചെയ്യുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെളിയില്വരുമെന്ന ഭയത്താല്‍ സോളമനെ ആറ് മാസം ഭ്രാന്താശുപത്രിയില്‍ അടച്ച് പീഡനങ്ങള്‍ ഏല്‍പ്പിച്ച സംഭവം വിവാദമാവുകയുണ്ടായി.
ഭാരതത്തിലെ ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാന്‍ യോഹന്നാന് 25000 മിഷണറിമാരെ നിയമിച്ചിട്ടുണ്ട്. മതംമാറ്റാനായി ടാര്‍ജറ്റ് നല്കിയ ഇവര്‍ക്കും യോഹന്നാന്റെ വഞ്ചനയുടെ മുഖം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പണം വിദേശത്തുനിന്ന് ലഭിക്കുന്നതിനായി തദ്ദേശീയരായ ഒരുലക്ഷം മിഷണറിമാരെ സൃഷ്ടിക്കാനായി പ്രവര്‍ത്തിക്കുന്ന യോഹന്നാന് ഇസ്ലാമിക സംഘടനകളോട് വിധേയത്വം പുലര്‍ത്തുന്നു. ഹിന്ദുക്കള്‍ മാന്യന്മാരായതുകൊണ്ട് അവരോട് അത് വേണ്ടെന്ന നിലപാടിലാണ്. ഇദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്കാന് ഒരു വന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായിട്ടാണ് അറിയുന്നത്.
2001 ല്‍ ഹിന്ദുക്കള്‍ കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കുന്നു എന്ന രീതിയില്‍ നടത്തിയ മതംമാറ്റചടങ്ങിന്റെ സൂത്രധാരന്‍ കെ.പി.യോഹന്നാന് ആയിരുന്നു. ഹൈദരാബാദിലാണ് ഇതിന്റെ ഗൂഢാലോചന അരങ്ങേറിയത്. ക്രിസ്തുമതത്തിലേക്ക് കൂട്ടത്തോടെ ആളുകളെ മാറ്റിയാല്‍ ഹിന്ദുസംഘടനകള്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നും അതിനാല്‍ ബുദ്ധമതത്തിലേക്ക് എന്ന പേരില്‍ മതംമാറ്റിയശേഷം ഇവരെ ക്രിസ്തുമതത്തിലേക്ക് മാറ്റാമെന്നുമുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് അരങ്ങേറിയത്. അങ്ങനെ ഹിന്ദുമതത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പാമെന്ന ചിന്തയില്‍ ചില ദളിത് നേതാക്കളെ വിലയ്ക്കെടുത്തായിരുന്നു പരിപാടി ആസൂത്രണം ചെയ്തത്.
തങ്ങള്‍ക്ക് രാജ്യദ്രോഹം ചെയ്യാന്‍ പറ്റുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ളപ്പോഴാണെന്ന് യോഹന്നാന് നല്ലവണ്ണമറിയാം. അതിനായി നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നത് കെ.പി.യോഹന്നാന്റെ സ്വപ്നമാണ്. പി.ജെ.കുര്യനും അതില്‍ എതിരുണ്ടാകാന്‍ ഇടയില്ല. ഇതിനായി ഇദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത് തെഹല്‍ക്ക മാത്യു സാമുവലിനെപ്പോലെയുള്ളവരെയാണ്.
യോഹന്നാന്റെ പണംപറ്റുന്ന വ്യക്തിയാണ് മാത്യു സാമുവല്‍. തൃണമൂല്‍ കോണ്‍ഗ്രസുകാരെ ഒളിക്യാമറയില്‍ കുടുക്കാന്‍ 88 ലക്ഷം രൂപ നല്‍കിയത് മലയാളി സുഹൃത്തുക്കളാണെന്ന് മാത്യു സാമുവല്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ആരാണ് ഈ മലയാളി സുഹൃത്തുക്കള്‍ എന്നു അന്വേഷിച്ചാല്‍ പലതും വെളിപ്പെടും.
ആറന്മുള ക്ഷേത്രത്തേയും പൈതൃകത്തേയും നാടിനേയും തകര്‍ക്കുന്ന ആറന്മുള വിമാനത്താവള വിഷയത്തില്‍ പണമൊഴുക്കിയവരേയും കേന്ദ്രത്തില്‍ ശബരിമലയ്ക്കാണ് വിമാനത്താവളം എന്ന പ്രചാരണം നടത്തിയവരേയും ജനങ്ങള്‍ക്ക് അറിയാം. അതിലും യോഹന്നാന്റെ പങ്ക് ജനങ്ങള്‍ തിരിച്ചറിഞ്ഞു.
വിദേശത്തുനിന്ന് എത്തിയ പണം ജീവകാരുണ്യത്തിന് വിനിയോഗിച്ചെങ്കില്‍ യോഹന്നാന്റെ നിലവിലെ സ്വത്തുക്കളുടെ സ്രോതസ്സ് എന്താണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തട്ടെ. എഫ്സിആര്‍എ വഴി ലഭിക്കുന്ന പണം ലാഭമുണ്ടാക്കുന്ന പദ്ധതികള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്. വന്ന പണം പ്രലോഭനങ്ങളിലൂടെയുള്ള മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുകയും ലാഭകരമായ മേഖലകളില്‍ നിക്ഷേപിക്കുകയുമാണ് യോഹന്നാന് ചെയ്തിരിക്കുന്നത്.
ഭാരതീയര്‍ ഇക്കാര്യം മനസ്സിലാക്കിയില്ലെങ്കിലും പണം ഒഴുക്കിയ രാജ്യങ്ങളിലുള്ളവര്‍ യോഹന്നാന് കള്ളത്തരവും വഞ്ചനയുമാണ് കാണിച്ചതെന്ന് മനസ്സിലാക്കി കഴിഞ്ഞു. ജീവകാരുണ്യത്തിന്റെ മറവില്‍ യോഹന്നാന് ലാഭകരമായ കാര്യങ്ങള്‍ക്കും ആഡംബര ജീവിതത്തിനും റിയല്‍ എസ്റ്റേറ്റ് മേഖലകളിലുമാണ് പണംമുടക്കിയതെന്നുകാട്ടി അവര്‍ യോഹന്നാനെതിരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍.
ചര്‍ച്ച് പ്ലാന്റിങ് എന്ന ലക്ഷ്യത്തില്‍ ഭാരതത്തില്‍ ഒരു ലക്ഷത്തോളം പള്ളികള്‍ നിര്‍മിച്ചതായിട്ടാണ് യോഹന്നാന് വിദേശരാജ്യങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മതപരിവര്‍ത്തനത്തിനായി ഒരുലക്ഷം തദ്ദേശീയ മിഷണറിമാരെ സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് യോഹന്നാന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതംമാറ്റം നടത്താന്‍ കാല്‍ലക്ഷത്തോളം മിഷണറിമാരെ നിയമിച്ചെന്നും അവരുടെ പ്രമോഷനും ഗ്രേഡിങും ശമ്പളവുമെല്ലാം എത്രയാണെന്നും ഓരോ മിഷണറിയും ഒരുമാസം എത്രയാളുകളെ മതംമാറ്റണമെന്നും ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഭരണഘടനയില്‍ തന്നെ യോഹന്നാന് വ്യക്തമാക്കിയിട്ടുണ്ട്.
യോഹന്നാന് കൃത്രിമത്തിലൂടെ സ്വന്തമാക്കിയ ചെറുവള്ളി എസ്റ്റേറ്റിലെ ഒരു മുസ്ലിം സമുദായത്തില്‍പ്പെട്ട സ്റ്റാഫിന് സഹായം കൊടുക്കേണ്ടിവന്ന സാഹചര്യത്തില്‍ മതംമാറണമെന്ന് പ്രേരിപ്പിച്ചത് പോലീസ് കേസില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: