ഒന്നര മാസത്തിനിടെ മൂന്ന് കിരീടങ്ങള്‍. മൂന്നും ലോകകപ്പുകള്‍. ഒരു രാജ്യത്തിന് അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം. ഒരുകാലത്ത് ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരായിരുന്ന വിന്‍ഡീസാണ് ഇടയ്ക്കൊരു തകര്‍ച്ചക്കുശേഷം അവിസ്മരണീയമായി ഉയിര്‍ത്തെഴുന്നേറ്റത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത് ആദ്യത്തേത്. അതിനുശേഷം ഏപ്രില്‍ മൂന്നിന് സീനിയര്‍ തലത്തില്‍ വീണ്ടും രണ്ട് കിരീടം. പുരുഷന്മാരുടെയും വനിതകളുടെയും ട്വന്റി 20 ലോകകപ്പ്.
അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിന്‍ഡീസ് ഈ വര്‍ഷത്തെ ആദ്യ ലോക കിരീടം ചൂടിയത്. പുരുഷ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടും വനിതാ ലോകകപ്പില്‍ നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ഓസ്ട്രേലിയയും അവരുടെ പോരാട്ടവീര്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. രണ്ട് ഫൈനലിനും വേദി കൊല്‍ക്കത്തയിലെ ഈഡന് ഗാര്ഡന്. ഉജ്ജ്വലം, അവിശ്വസനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല അവരുടെ വിജയത്തിന്. ട്വന്റി 20 ലോകകപ്പില്‍ രണ്ടാം തവണയാണ് വിന്‍ഡീസ് കിരീടം നേടുന്നത്. മറ്റൊരു രാജ്യത്തിനും ഇതുവരെ ഈ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
ലോക ട്വന്റി 20യില്‍ ഒരു രാജ്യം തന്നെ പുരുഷ വനിതാ കിരീടങ്ങള്‍ നേടുന്നത് ഇതാദ്യം. 2012ലെ ട്വന്റി 20 ലോകകപ്പാണ് വിന്‍ഡീസ് പോരാളികള്‍ മുന്‍പ് നേടിയത്. ഈ നേട്ടത്തിനുശേഷമാണ് വിന്‍ഡീസ് തിരിച്ചുവരവിന്റെ പാത വെട്ടിത്തെളിച്ചത്.
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍നിന്ന് നേരിടുന്ന കടുത്ത അവഗണന അതിജീവിച്ചാണ് താരങ്ങള്‍ ഇതെല്ലാം സ്വന്തമാക്കിയത്. ക്രിക്കറ്റ് ബോര്‍ഡിന്റെ വേതന വ്യവസ്ഥയോട് കളിക്കാര്‍ക്ക് എതിര്‍പ്പ്. നിലവിലെ മാച്ച് ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യത്തില്‍ ബോര്‍ഡിനും കളിക്കാര്‍ക്കുമിടയില്‍ കലഹം പതിവ്. ലോകകപ്പിനായി സുനില്‍ നരെയന്, കീറോണ്‍ പൊള്ളാര്‍ഡ്, ഡാരന്‍ ബ്രാവോ എന്നിവരില്ലാതെയാണ് ടീം ഇന്ത്യയിലെത്തിയത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തേത് വെറും വിജയമായല്ല സമിയും കൂട്ടരും കാണുന്നത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോടുള്ള മധുരപ്രതികാരം കൂടിയുണ്ട് ഇതിനു പിന്നില്‍.
പ്രതിഫലക്കുറവും ബോര്‍ഡുമായുള്ള തര്‍ക്കങ്ങളും വിന്‍ഡീസ് താരങ്ങളെ ഉപജീവനത്തിന് മറുവഴി തേടാന്‍ നിര്‍ബന്ധിതരാക്കി. സ്വന്തം നാട്ടിലെ സ്റ്റാന്‍ഫഡ് ടി 20യിലും കരീബിയന്‍ ടി 20യും ഇന്ത്യയിലെ ഐപിഎല്ലും ഓസ്ട്രേലിയയിലെ ബിഗ്ബാഷ് ലീഗുമൊക്കായായി കളിക്കാരുടെ പ്രധാന താവളങ്ങള്‍.
ടെസ്റ്റിലും ഏകദിനത്തിലും മുടിചൂടാമന്നന്മാരായിരുന്ന വിന്‍ഡീസ് ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളിലേക്ക് പിന്തള്ളപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു. ആദ്യ രണ്ട് ഏകദിന ലോകകപ്പുകളിലും കിരീടം ചൂടിയ അവര്‍ 1983-ല്‍ ഇന്ത്യയോട് ഫൈനലില്‍ തോറ്റതോടെയാണ് പ്രതാപത്തിന് മങ്ങലേറ്റുതുടങ്ങിയത്. പിന്നീട് 2004ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചാമ്പ്യന്മാരാവുകയും 2006-ല്‍ റണ്ണേഴ്സപ്പാവുകയും ചെയ്തതോടെയാണ് വിന്‍ഡീസ് ക്രിക്കറ്റ് വീണ്ടും തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചുതുടങ്ങിയത്.
ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് ആരംഭിക്കുമ്പോള്‍ വിന്‍ഡീസിന് ആരും സാധ്യതയൊന്നും കല്‍പ്പിച്ചിരുന്നില്ല. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കായിരുന്നു കിരീടം നേടാന്‍ സാധ്യത ഏറെ കല്പ്പിച്ചിരുന്നത്. ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും കുതിപ്പ് സെമിയിലും ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാക്കിസ്ഥാന്, ശ്രീലങ്ക എന്നിവര്‍ ഗ്രൂപ്പ് ഘട്ടത്തിലും പുറത്തായി. കളി തുടങ്ങിയതോടെ വിന്‍ഡീസും സാധ്യതാ നിരയില്‍ ഇരപിടിച്ചു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി കൂടിയായതോടെ അവരുടെ പ്രതീക്ഷകളും മാനംമുട്ടെ വളര്‍ന്നു. എന്നാല്‍, പിന്നീടുള്ള മത്സരങ്ങളില്‍ ഗെയ്ല് താളം കണ്ടെത്താന്‍ കഴിയാതെ പെട്ടെന്ന് പുറത്തായെങ്കിലും ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരുടെ പിറവിക്കും വിന്‍ഡീസ് ക്രിക്കറ്റ് സാക്ഷ്യം വഹിച്ചു. ലോകകപ്പിന് മുന്‍പ് ക്യാപ്റ്റന്‍ സാമി പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് സഹതാരങ്ങള്‍ തെളിയിച്ചു.
മറ്റുള്ള ടീമുകളില്‍ ഒന്നോ രണ്ടോ പേരാണ് മാച്ച് വിന്നര്മാരെങ്കില് തങ്ങളുടെ നിരയിലെ 15 പേരും മാച്ച് വിന്നര്‍മാരാണ്. ഇത് ശരിയാണെന്ന് സാമുവല്‍സും ഫഌച്ചറും ലെന്‍ഡല്‍ സിമണ്‍സും ഒടുവില്‍ ബ്രാത്ത്വെയ്റ്റും തെളിയിച്ചു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ക്യാപ്റ്റന്‍ സമി തിളങ്ങിയില്ലെങ്കിലും കളിക്കളത്തിലെടുത്ത നിര്‍ണായക തീരുമാനങ്ങളിലൂടെ നായകനും മാച്ച് വിന്നറായി മാറുന്നതാണ് ലോകകപ്പ് കണ്ടത്.
ടൂര്‍ണമെന്റിലുടനീളം വിജയങ്ങള്‍ നേടിയ വിന്‍ഡീസിന്റെ ഏക തോല്‍വി ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട്. എന്നാല്‍, അഫ്ഗാന്റെ നടാടെയുള്ള ലോകകപ്പ് വിജയം അവര്‍ക്കൊപ്പം ചേര്‍ന്ന് ആഘോഷിക്കാന്‍ വിന്‍ഡീസ് താരങ്ങള്‍ തയ്യാറായപ്പോള്‍ പിറന്നത് മറ്റൊരു ചരിത്രമായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ പരാജയത്തെ തുറിച്ചുനോക്കിയ ശേഷമായിരുന്നു വിന്‍ഡീസിന്റെ കുതിപ്പ്. അതിന് കടപ്പെട്ടിരിക്കുന്നത് ബ്രാത്ത്വെയ്റ്റ് എന്ന വാലറ്റക്കാരനോട്. അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇതോടെ ഇംഗ്ലണ്ടുകാര്‍ വിജയം സ്വന്തമാണെന്നും ഉറപ്പിച്ചു. പന്തെറിയാനെത്തിയത് മോര്‍ഗന്റെ വിശ്വസ്തനായ പേസര്‍ ബെന്‍ സ്റ്റോക്ക്സും. ലെഗ് സ്റ്റമ്പിന് പുറത്തേക്ക് എറിഞ്ഞ ആദ്യ പന്തിനെ ഡീപ് ബാക്ക്വാര്‍ഡ് സ്ക്വയര്‍ ലെഗിലൂടെ ബ്രാത്ത്വെയറ്റ് സിക്സറിന് പൊക്കി. രണ്ടും മൂന്നും പന്തുകള്‍ ലോങ് ഓണിനും ലോങ് ഓഫിനും മുകളിലൂടെയും നാലാം പന്ത് ഡീപ് മിഡ്വിക്കറ്റിന് മുകളിലൂടെയും അതിര്‍ത്തിക്ക് പുറത്തേക്ക് പറന്നതോടെ വിന്ഡീസ്നിര ആഹ്ലാദനൃത്തം ചവിട്ടി. ക്രിക്കറ്റ് ലോകം ഇനി ഏതാനും നാളുകളില്‍ ചര്‍ച്ച ചെയ്യുക ബ്രാത്ത്വെയ്റ്റിന്റെ ഈ ഇംഗ്ലീഷ് വധമായിരിക്കും.
വനിതാ വിഭാഗത്തില്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം മാത്രമാണ് വിന്‍ഡീസ് വനിതകള്‍ പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനോട്. അതിനുശേഷം ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഉള്‍പ്പെടെ നേടിയത് ആധികാരമായ വിജയങ്ങള്‍.
ചില നാഴികക്കല്ലുകളും ഫൈനലില്‍ പിന്നിട്ടു. പുരുഷ വനിതാ വിഭാഗങ്ങളിലെ മാന്‍ ഓഫ് ദി മാച്ചും വനിതാ വിഭാഗത്തിലെ ടൂര്‍ണമെന്റിന്റെ താരവും വിന്‍ഡീസുകാര്‍ തന്നെ.
മര്‍ലോണ്‍ സാമുവല്‍സ് മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. വനിതകളില്‍ ഹെയ്ലി മാത്യൂസാണ് മത്സരത്തിലെ താരമായത്. സ്റ്റെഫാനി ടെയ്ലര് ടൂര്‍ണമെന്റിന്റെ താരവുമായി. മാന്‍ ഓഫ് ദി സീരീസായി ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലിയും. ഒപ്പം രണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലുകളില്‍ മാന്‍ ഓഫ് ദ മാച്ച് ബഹുമതി സ്വന്തമാക്കുന്ന ആദ്യ താരമായി വിന്‍ഡീസിന്റെ മര്‍ലോണ്‍ സാമുവല്‍സ്. രണ്ട് ട്വന്റി 20 ലോകകപ്പുകളില്‍ മാന്‍ ഓഫ് ദ സീരീസ് ബഹുമതി സ്വന്തമാക്കുന്ന ആദ്യ താരമെന്ന ബഹുമതി ഇന്ത്യയുടെ വിരാട് കോഹ്ലിയും സ്വന്തമാക്കി. അഞ്ച് ഇന്നിങ്സില്‍ നിന്ന് 273 റണ്‍സ് നേടിയാണ് കോഹ്ലി ഇത്തവണ ടൂര്‍ണമെന്റിന്റെ താരമായത്.
ലോക ടി 20 ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഇംഗ്ലണ്ടിന്റെ 155. 2007-ല്‍ ഇന്ത്യ നേടിയ 157 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഫൈനലില്‍ 50 റണ്‍സും ഒന്നോ അതിലധികമോ വിക്കറ്റും നേടുന്ന മൂന്നാം താരമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. 2009-ല്‍ ഷാഹിദ് അഫ്രീദിയും 2012-ല്‍ മര്‍ലോണ്‍ സാമുവല്‍സും ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ടോസ് ഭാഗ്യവും വിന്‍ഡീസ് ക്യാപ്റ്റനുതന്നെ. എല്ലാ തവണയും എതിരാളികളെ ബാറ്റിങ്ങിനയക്കുകയും ചേസ് ചെയ്ത് വിജയിക്കുകയുമാണ് വിന്‍ഡീസ് ചെയ്തത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഇംഗ്ലണ്ട് നേടിയ 155 റണ്‍സ്. 2007-ല്‍ ഇന്ത്യ നേടിയ 157 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. എന്തൊക്കെ പ്രശ്നങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഉണ്ടായാലും വിന്‍ഡീസ് താരങ്ങള്‍ ജയിക്കാനായി ജനിച്ചവരാണ്. അത്രക്ക് ഉജ്ജ്വലമായിരുന്നു അവരുടെ ഈ ലോകകപ്പിലെ പ്രകടനം. ഈ പ്രകടനത്തിന് അവര്‍ പ്രത്യേക അഭിനന്ദനം അര്ഹിക്കകയും ചെയ്യുന്നു.
എല്ലാവര്ക്കും നന്ദി: സമി
കൊല്‍ക്കത്ത: ലോകകപ്പ് വിജയത്തില്‍ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും നന്ദി പ്രകടിപ്പിച്ച് വെസ്റ്റിന്‍ഡീസ് നായകന് ഡാരന്‍ സമി. ജയത്തിന് ദൈവത്തോട് നന്ദി പറയുന്നു. വളരെയധികം സന്തോഷമുണ്ട്. ഈ നേട്ടം ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കുമെന്നും ജയത്തിനു ശേഷം സമി പറഞ്ഞു.
കാര്‍ലോസ് ബ്രാത്ത്വെയ്റ്റിന്റേത് മികച്ച പ്രകടനം. ടീമില്‍ 15 മാച്ച് വിന്നര്‍മാരുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. ഓരോ കളിയിലും ഓരോരുത്തര് ഉത്തരവാദിത്വം ഏറ്റെടുത്തു. കൃത്യമായ മുന്നൊരുക്കത്തോടെ പോയാല്‍ ടെസ്റ്റിലും ഏകദിനത്തിലും ഇതേ നേട്ടം സ്വന്തമാക്കാനാകും.
പക്കല്‍ എന്തുണ്ട് എന്ന വ്യക്തമായ ധാരണയോടെയാണ് ലോകകപ്പിനെത്തിയത്. പ്രശ്നങ്ങളുടെ കൂമ്പാരമായിരുന്നു ലോകകപ്പിന് മുന്‍പ് ഞങ്ങള്‍ക്ക് നേരിടാനുണ്ടായിരുന്നത്. സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡ് പോലും വകവച്ചില്ല. ഇത്തരം വെല്ലുവിളികള്‍ ടൂര്‍ണമെന്റിന് മുന്‍പുതന്നെ ടീമിനെ കൂടുതല്‍ ഐക്യമുള്ളവരാക്കി.
വെല്ലുവിളികള്‍ അതിജീവിച്ച് ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന ഇവിടത്തെ ആരാധകര്‍ക്ക് മുന്നില്‍ മികവുറ്റ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞു. മുഖ്യപരിശീലകന്‍ ഫില്‍ സിമ്മണ്‍സിനോടും മറ്റു പരിശീലകരോടും നന്ദി. പുതിയൊരു മാനേജരായിരുന്നു ടീമിന്, റൗള്‍ ലെവിസ്. ദുബായില്‍ ടീം ക്യാംപ് നടക്കുമ്പോള്‍ ജഴ്സി പോലുമുണ്ടായിരുന്നില്ല. അദ്ദേഹം ദുബായില്‍ നിന്ന് കൊല്‍ക്കത്തയില്‍ വന്ന് വേണ്ടതെല്ലാം ചെയ്തുതന്നു. ജഴ്സി സംഘടിപ്പിക്കാന്‍ പോലും അദ്ദേഹത്തിന് വളരെ കഷ്ടപ്പെടേണ്ടിവന്നു. ഈ വിജയം ഓരോ വിന്‍ഡീസ് ആരാധകനും ഉള്ളതാണ്- സമി പറഞ്ഞു.
സ്വന്തം ക്രിക്കറ്റ് ബോര്‍ഡ് അവഗണിച്ചതിലുള്ള പരിഭവവും വിന്‍ഡീസ് നായകന് മറച്ചുവച്ചില്ല. ക്രിക്കറ്റ് ബോര്‍ഡില്‍നിന്ന് ഒരു സന്ദേശവും ലഭിച്ചിട്ടില്ലെന്നും സമി.
സാമുവല്‍സിന് പിഴ
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം ട്വന്റി 20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂപ്പര്‍താരം മര്‍ലോണ്‍ സാമുവല്‍സിന് പിഴ. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് മാച്ച് ഫീയുടെ 30 ശതമാനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിഴ വിധിച്ചത്. ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിനിടെ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സിനു നേരെ അശ്ലീല അംഗവിക്ഷേപം നടത്തിയതിനാണ് പിഴ. സ്റ്റോക്സ് അവസാന ഓവര്‍ എറിയാന്‍ എത്തിയപ്പോഴായിരുന്നു സാമുവല്‍സ് ഇത്തരത്തില്‍ പെരുമാറിയത്.
ഐസിസി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.1.4 പ്രകാരമുള്ള കുറ്റമാണു സാമുവല്‍സിനെതിരെ സ്വീകരിച്ചിരിക്കുന്നത്. സാമുവല്‍സ് കുറ്റസമ്മതം നടത്തിയതിനാല്‍ പ്രത്യേക അന്വേഷണം നടത്താതെ മാച്ച് റഫറി രഞ്ജന്‍ മദുഗലെ നടപടി എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: