തന്റെ ഹിതമനുസരിച്ച് അഭിപ്രായം പ്രകടിപ്പിക്കണമെന്നാണ് രാവണന് നിര്‍ദ്ദേശിച്ചിരുന്നത്. ഇപ്പോള്‍ സഹോദരന്മാരായ കുംഭകര്‍ണനും വിഭീഷണനും സീതയെ മടക്കിക്കൊടുത്ത് രാമനെ അഭയം പ്രാപിക്കാനാണ് ഉപദേശിച്ചത്. കുംഭകര്ണ്ണന് ഒടുവില്‍ രാവണനു വേണ്ടി രാമനെക്കൊന്നിട്ടു വരാമെന്നു പറഞ്ഞതിനാല്‍ വലിയ ശത്രുത തോന്നിയില്ല. പക്ഷേ വിഭീഷണന്റെ പ്രഭാഷണം രാവണനെ ചൊടിപ്പിച്ചു. ഉടന്‍ വിഭീഷണന് തന്റെ ശത്രുവാണെന്നു പ്രഖ്യാപിച്ചു. രാവണന് പറയുന്നു.
”നോക്കൂ ഇവന് ഞാന്‍ നല്കുന്ന സുഖസാമഗ്രികളെല്ലാം അനുഭവിച്ച് പുഷ്ടിപ്പെട്ട് എന്റെ അടുത്തു കഴിഞ്ഞവനാണ് ഇപ്പോള്‍ ഹിതകര്ത്താവായ എനിക്ക് വിപരീതമായി സംസാരിക്കുന്നു. ഇവന് മിത്രരൂപത്തിലുള്ള ശത്രുവാണ്. വേറെ ആരെങ്കിലുമാണിതു പറഞ്ഞതെങ്കില്‍ ഞാന്‍ കൊന്നു കളയുമായിരുന്നു. എന്നിട്ടൊരു തത്ത്വം പറയുന്നു
ശത്രുക്കളല്ല ശത്രുക്കളാകുന്നതു
മിത്രഭാവത്തോടരികേ മരുവിന
ശത്രുക്കള്‍ ശത്രുക്കളാകുന്നതേവനും
മ്യത്യുവരുത്തുമവരെന്നു നിര്‍ണയം
ഇപ്പോള്‍ രാവണന് ശത്രുവാര് മിത്രമാര് എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. എന്തായാലും ശത്രുവാണ് താനെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി പറയാനുള്ളതു മുഖത്തുനോക്കി പറയുകതന്നെ.
മ്യത്യുവശഗതനായ പുരുഷനു സിദ്ധൗഷധങ്ങളുമേല്‍ക്കയില്ലേതുമേ
പോരുമിവനോടിനി ഞാന്‍ പറഞ്ഞതു, പൗരുഷം കൊണ്ടു നീക്കാമോ വിധിമതം?
അനുഭവിക്കാനുള്ളത് അനുഭവിക്കട്ടെ. ഇനി താന്‍ രാവണനെ സേവിച്ചിട്ടു ഫലമില്ല എന്നു വിഭീഷണന് തുറന്നടിച്ചു.ശ്രീരാമദേവനെ ചെന്നു സേവിക്കുന്നതാണ് ഉത്തമം. ആ തൃക്കാല്ക്കല് അഭയം തേടുകതന്നെയെന്ന് വിഭീഷണന് നിശ്ചയിച്ചു. ഈ വിവരം പരസ്യമായി രാവണനോടു പറയുകയും ചെയ്തു. ദേവന്മാരുടെ അപേക്ഷപ്രകാരം ബ്രഹ്മാവിന്റെ പ്രാര്‍ത്ഥനയാല്‍ രാവണനെ വധിക്കാന്‍വേണ്ടി മായയാല്‍ രാമരൂപം പൂണ്ട് വന്നിരിക്കുന്നു. ഈശ്വരന്
സത്യസങ്കല്പനാണ്.പ്രതിജ്ഞാലംഘനം ചെയ്യുകയില്ല. അതിനാല്‍ രാമന് തീര്‍ച്ചയായും ജ്യേഷ്ഠനെ പുത്രന്മാര്, സേന എന്നിവരോടൊപ്പം കൊല്ലും.സര്വരാക്ഷസരുടെയും സംഹാരം നടക്കുന്നത് എനിക്ക് കാണുക പ്രയാസമാണ്. ഞാനിതാ രഘുരാമന്റെ അടുത്തേക്കു പോകുന്നു. ജ്യേഷ്ഠന് ആനന്ദപൂര്‍വം എന്നെന്നും കഴിയുക.”
രാവണന് കോപം കൊണ്ടു വിറച്ചു. ”നീയാണെനിക്ക് ആപത്തുവരുത്തുന്നത്.രാമനെ ചെന്ന് സേവിക്ക്. ഉടന്‍ ഇവിടെനിന്ന് പോയില്ലെങ്കില്‍ എന്റെ വാളിന് നീ ഊണാകും.”
സത്യഗുണിയായ വിഭീഷണന് ശാന്തനായി പറഞ്ഞു. ”അങ്ങ് എനിക്കുപിതൃതുല്യനാണ്. ഞാനെന്തു പറഞ്ഞാലും അതിനിപ്പോള്‍ ഫലമില്ല. ശ്രീരാമന്റെ അവതാരോദ്ദേശ്യം നടക്കുകതന്നെ വേണം. ഞാന്‍ വിചാരിച്ചാലതു തടയാന്‍ കഴിയില്ല. അങ്ങയുടെ കല്പന ഞാന്‍ അനുസരിക്കുന്നു. ഞാനിതാ പോകുന്നു.
നാലുമന്ത്രിമാരോടൊപ്പം വിഭീഷണന് ലങ്ക വിട്ടുപോയി. ഈ അവസരത്തില്‍ പ്രസിദ്ധമായ ഒരു ശ്ലോകം ഓര്‍മ്മ വരുന്നു.
ആയാതമായാതമപേക്ഷണീയം
ഗതം ഗതം സര്‍വമുപേക്ഷണീയം
അലംവൃഥാ മോദനഖേദനാഭ്യാം
അലംഘനീയാ കമലസാനാജ്ഞാ
(വരുന്നതു വരുന്നതെല്ലാം സ്വീകരിക്കുക. പോകുന്നതു പോകുന്നതെല്ലാം ഉപേക്ഷിക്കുക. സന്തോഷിച്ചിട്ടോ ദുഃഖിച്ചിട്ടോ കാര്യമില്ല. വിധിയുടെ ആജ്ഞ ലംഘിക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: