കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാവാതെ യുഡിഎഫ്. പിണറായി വിജയന് മത്സരിക്കുന്ന ധര്‍മ്മടം, പയ്യന്നൂര്‍, മട്ടന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇതുവരെയും യുഡിഎഫിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കന്‍ സാധിക്കാത്തത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കകത്തുള്ള പ്രതിഷേധങ്ങളും യുഡിഎഫിനെ വലക്കുന്നുണ്ട്. ബിജെപിയും എല്‍ഡിഎഫും ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. പിണറായി വിജയന് മത്സരിക്കുന്ന ധര്‍മ്മടത്ത് കണ്ണൂരില്‍ നിന്നുള്ള എം.സി.ശ്രീജയെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കെ.സുധാകരന്റെ അനുഗ്രഹാശിസ്സുകളോടെ സ്ഥാനാര്‍ത്തി ലിസ്റ്റില്‍ ഇടം നേടിയ ശ്രീജയെ മണ്ഡലത്തില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകാരണം പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ മത്സരരംഗത്തുണ്ടായിരുന്ന മമ്പറം ദിവാകരന്റെ പേര് നിര്‍ദ്ദേശിച്ചുവെങ്കിലും കൂടുതല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ പിണറായിക്കെതിരെ നിര്‍ത്തണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ ജനതാദള്‍ (യു) വിന് വേണ്ടി മാറ്റിവെച്ച സീറ്റില്‍ ഇതുവരെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായി യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ ഇ.പി.ജയരാജനും പ്രചാരണത്തില്‍ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ തവണ ജനതാദള്‍ (യു) സ്ഥാനാര്‍ത്ഥിയായി ജോസഫ് ചാവറയായിരുന്നു മത്സരിച്ചത്. ജനതാദളിന് യാതൊരു വേരുകളുമില്ലാത്ത മട്ടന്നൂരില്‍ കോണ്‍ഗ്രസ്സ് നേരിട്ട് തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഏതാനും കോണ്‍ഗ്രസ്സ് നേതാക്കളും സീറ്റിനായി രംഗത്തുണ്ട്. പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് കാസര്‍കോട് ലോക്സഭാ മണ്ഡലം പ്രസിഡണ്ട് കാഞ്ഞങ്ങാട്ട് മൗവ്വല്‍ സ്വദേശി സാജിദ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പാണ് സോണിയാ ഗാന്ധി നേരിട്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവെച്ചത്. കല്ല്യാശ്ശേരി, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും മാറ്റിവെച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടു നിന്നും ഒരാളെ കെട്ടിയിറക്കി പയ്യന്നൂരില്‍ മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ്സുകാരില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മാറ്റാന്‍ കാരണം. ബിജെപി സ്ഥാനാര്‍ത്ഥി മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രനും സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ സി.കൃഷ്ണനും മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്ന മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സില്‍ തമ്മിലടി രൂക്ഷമാണ്. എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്ന സതീശന് പാച്ചേനി ഐ ഗ്രൂപ്പിലേക്ക് മറുകണ്ടം ചാടി സ്ഥാനാര്‍ത്ഥിയായതില്‍ ഒരു വിഭാഗത്തിന് ശക്തമായ അമര്‍ഷമുണ്ട്. ഇന്നലെ സതീശന് പാച്ചേനിക്ക് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ സ്വീകരണം നല്കിയപ്പോള് എ ഗ്രൂപ്പുകാര്‍ ബഹിഷ്കരിക്കുകയും ചെയ്തു. സിറ്റിംഗ് എംഎല്‍എയായ അബ്ദുള്ളക്കുട്ടിയെ തലശ്ശേരിയിലേക്ക് മാറ്റിയതിലും ശക്തമായി പ്രതിഷേധമുണ്ട്. ജയസാധ്യതയില്ലാത്ത തലശ്ശേരിയിലേക്ക് അബ്ദുള്ളക്കുട്ടിയെ മാറ്റിയത് രാഷ്ട്രീയമായി ഒതുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷേപവുമുണ്ട്. അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ.സുധാകരനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ലീഗിന് അനഭിമതനായ പാച്ചേനി മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ പോലും അല്‍ഭുതപ്പെടേണ്ടെന്നാണ് ഒരു ലീഗ് നേതാവ് പ്രതികരിച്ചത്. എട്ടാം തവണയും ഇരിക്കൂറില്‍ മത്സരത്തിനൊരുങ്ങുന്ന മന്ത്രി കെ.സി.ജോസഫിനെതിരെയും കോണ്‍ഗ്രസ്സിനകത്ത് പ്രതിഷേധം ശക്തമാണ്. കെ.സി.ജോസഫിന്റെ കോലം കത്തിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചത്. മണ്ഡലത്തിന്റെ പൊതുതാല്പര്യം മറികടന്ന് ഉമ്മന്‍ചാണ്ടിയുടെ പിടിവാശിയിലൂടെയാണ് കെ.സി.ജോസഫ് ഇത്തവണയും മത്സരത്തിനിറങ്ങുന്നത്.
തളിപ്പറമ്പില്‍ കേരളാ കോണ്‍ഗ്രസ്സ് എമ്മിന് അനുവദിച്ച സീറ്റില്‍ നമ്പ്യാര്‍ മഹാസഭയുടെ രാജേഷ് നമ്പ്യാരെ മത്സരിപ്പിക്കന്നതിനെതിരെയും യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തുവന്നുകഴിഞ്ഞു. ഇത് പെയ്മെന്റ് സീറ്റാണെന്നും രാജേഷിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരെ കിട്ടില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസ്സ് നിലപാട്. അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ പെയ്മന്റ് സ്ഥാനാര്‍ത്ഥിയാണെന്ന് യൂത്ത്കോണ്‍ഗ്രസ്സ് പ്രചരണമഴിച്ച് വിടുമ്പോഴാള്‍ തളിപ്പറമ്പില്‍ ഇത്തരം സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് നിലപാട്. ഒരുഭാഗത്ത് നിരവധി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകാതെ അനിശ്ചിതത്വം തുടരുമ്പോഴും മറുഭാഗത്ത് നിശ്ചയിക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള പ്രതിഷേധം യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: